Leading News Portal in Kerala

‘ബന്ദികളുടെ മോചനം സമാധാനത്തിനുള്ള വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു’; ഗാസ കരാറിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി release of the prisoners will pave the way for peace PM Narendra Modi welcomes the Gaza deal | India


Last Updated:

ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ശക്തമായ നേതൃത്വത്തിന്റെ പ്രതിഫലനം കൂടിയാണ് കരാറെന്നും പ്രധാനമന്ത്രി മോദി

News18News18
News18

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടകരാറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച സ്വാഗതം ചെയ്തു. മേഖലയിലെ സമാധാനത്തിന് ഇത് വഴിയൊരുക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ”പ്രസിഡന്റ് ട്രംപിന്റെ സമാധാന പദ്ധതിയുടെ ആദ്യഘട്ട കരാറിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഇത് ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ശക്തമായ നേതൃത്വത്തിന്റെ പ്രതിഫലനം കൂടിയാണ്,” എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു.

ബന്ദികളെ മോചിപ്പിക്കുന്നതിനും ഗാസയിലെ ജനങ്ങൾക്ക് മെച്ചപ്പെട്ട മാനുഷിക സഹായം നൽകുന്നതിനും അവർക്ക് ആശ്വാസം നൽകുന്നതിനും ശാശ്വത സമാധാനത്തിന് വഴിയൊരുക്കുകയും ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

രണ്ട് വർഷം നീണ്ടുനിന്ന യുദ്ധത്തിൽ 67,000ൽ പരം ആളുകളാണ് കൊല്ലപ്പെട്ടത്. യുദ്ധം അവസാനിപ്പിക്കാനുള്ള ഡൊണാൾഡ് ട്രംപിന്റെ പദ്ധതിയുടെ ആദ്യഘട്ടമായ വെടിനിർത്തലും ബന്ദി കരാറും അംഗീകരിച്ചതായി ഇസ്രയേലും ഹമാസും അറിയിച്ചിരുന്നു. കരാർ അംഗീകരിക്കാൻ വ്യാഴാഴ്ച തന്റെ സർക്കാരിന്റെ നേതൃത്വത്തിൽ യോഗം ചേരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.

ഈ കരാർ പൂർണമായും നടപ്പിലാക്കുമ്പോൾ ഇരുപക്ഷത്തെ മുമ്പത്തേക്കാൾ കൂടുതൽ അടുപ്പിക്കാനുള്ള സാധ്യതയുണ്ട്. ഇത് ട്രംപിനെ സംബന്ധിച്ചിടത്തോളം സുപ്രധാന നേട്ടമായിരിക്കും. ലോകത്തിലെ പ്രധാന സംഘർഷങ്ങളിൽ സമാധാനം കൊണ്ടുവരണമെന്ന് പ്രചാരണം നടത്തിയിരുന്ന ട്രംപിന് ഇത് അനുകൂലമാകും. ഗാസയിലും യുക്രൈനിൽ റഷ്യ നടത്തി വരുന്ന യുദ്ധത്തിലും ട്രംപ് ഇടപെടൽ നടത്തിയിരുന്നു.

യുദ്ധം അവസാനിപ്പിക്കാൻ ഒരു കരാറിലെത്തിയതായി ഹമാസ് സ്ഥിരീകരിച്ചെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. എൻക്ലേവിൽ നിന്ന് ഇസ്രയേലിനെ പിൻവലിക്കുന്നതും ബന്ദികളെയും തടവുകാരെയും പരസ്പരം കൈമാറുന്നതും കരാറിൽ ഉൾപ്പെടുന്നു.

2023 ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഇസ്രയേൽ യുദ്ധം ആരംഭിച്ചത്. ആക്രമണത്തിൽ ഗാസയിലെ ഭൂരിഭാഗം പ്രദേശവും തകർന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഹമാസിന്റെ ആക്രമണത്തിൽ 1200 പേർ കൊല്ലപ്പെടുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. ഇനിയും ബന്ദികളായി തുടരുന്ന 48 പേരിൽ 20 പേർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നാണ് കരുതുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/India/

‘ബന്ദികളുടെ മോചനം സമാധാനത്തിനുള്ള വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു’; ഗാസ കരാറിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി