Leading News Portal in Kerala

ബീഹാറിൽ 19 ശതമാനമുള്ള മുസ്ലീങ്ങൾക്ക് നേതാവില്ലെന്ന് അസാദുദ്ദീന്‍ ഒവൈസി | Asaduddin Owaisi says Muslims do not have a leader there | India


Last Updated:

2020ലെ ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ഒവൈസിയുടെ എഐഎംഐഎം അഞ്ച് സീറ്റുകള്‍ നേടിയിരുന്നു. ഇത് തികച്ചും അപ്രതീക്ഷിതമായിരുന്നു

അസദുദ്ദീൻ ഒവൈസിഅസദുദ്ദീൻ ഒവൈസി
അസദുദ്ദീൻ ഒവൈസി

ബീഹാറില്‍ ജനസംഖ്യയുടെ 19 ശതമാനവും മുസ്ലീങ്ങളാണെങ്കിലും അവിടെ അവര്‍ക്ക് ഒരു നേതാവില്ലെന്ന് എഐഎംഐഎം അധ്യക്ഷനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഒവൈസി. ബീഹാര്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി ദര്‍ഭംഗയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ”ബീഹാറില്‍ എല്ലാ സമുദായങ്ങള്‍ക്കും ഒരു നേതാവുണ്ട്. എന്നാല്‍ ജനസംഖ്യയുടെ 19 ശതമാനമുള്ള മുസ്ലീങ്ങള്‍ക്ക് അങ്ങനെയൊരാള്‍ ഇല്ല. യാദവ്, പാസ്വാന്‍, ഠാക്കൂര്‍-ഓരോ സമുദായവിഭാഗങ്ങള്‍ക്കും അവരുടേതായ നേതാവുണ്ട്. പക്ഷേ, ബീഹാറിലെ 19 ശതമാനം മുസ്ലീങ്ങള്‍ക്ക് നേതാവില്ല,” അദ്ദേഹം പറഞ്ഞു.

2020ലെ ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ഒവൈസിയുടെ എഐഎംഐഎം അഞ്ച് സീറ്റുകള്‍ നേടിയിരുന്നു. ഇത് തികച്ചും അപ്രതീക്ഷിതമായിരുന്നു. അഞ്ച് എഐഎംഐഎം എംഎല്‍എമാരില്‍ നാല് പേര്‍ പിന്നീട് ആര്‍ജെഡിയിലേക്ക് മാറിയിരുന്നു.

ഈ വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പിലും ഒവൈസിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ശ്രദ്ധേയമായ പ്രകടനമാണ് ലക്ഷ്യമിടുന്നത്. “ബീഹാറിലെ മുസ്ലീം ജനസംഖ്യയെ അടിസ്ഥാനമാക്കി 50 മുതല്‍ 55 മുസ്ലീം എംപിമാര്‍ ഉണ്ടാകേണ്ടതായിരുന്നു. 50ല്‍ കൂടുതല്‍ മുസ്ലീം എംപിമാര്‍ ഉണ്ടായിരുന്നുവെങ്കില്‍ പ്രധാനമന്ത്രി മോദി വഖഫ് ഭേദഗതി നിയമം കൊണ്ടുവരുമായിരുന്നോ?,” ഒവൈസി ചോദിച്ചു.

“ആര്‍ജെഡി ഞങ്ങളോട് സംസാരിക്കാന്‍ തയ്യാറല്ല. മോദി-നിതീഷ് സഖ്യം അധികാരത്തില്‍ വരുന്നത് തടയാന്‍ ശ്രമിക്കുന്നത് ആരാണെന്നും അവരെ ആരാണ് സഹായിക്കുന്നതെന്നും ഇപ്പോള്‍ ബീഹാറിലെ ജനങ്ങള്‍ക്ക് മനസ്സിലായി. തേജസ്വി യാദവ് തന്റെ പക്വതയില്ലായ്മയ്ക്ക് കടുത്ത വില നല്‍കേണ്ടി വരുമെന്നും അഹങ്കാരം തന്നെ ദുര്‍ബലപ്പെടുത്തുമെന്നും മനസ്സിലാക്കേണ്ടതുണ്ട്. തനിക്ക് എല്ലാം ഒറ്റയ്ക്ക് ചെയ്യാന്‍ കഴിയുമെന്ന് അദ്ദേഹം കരുതുന്നുവെങ്കില്‍ അദ്ദേഹം തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ്,” ഒവൈസി പറഞ്ഞു.

രണ്ട് ഘട്ടമായി നടക്കുന്ന ബീഹാര്‍ തെരഞ്ഞെടുപ്പിന്റെ തീയതി കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചിരുന്നു. ആദ്യഘട്ട തിരഞ്ഞെടുപ്പ് നവംബര്‍ ആറിനും രണ്ടാംഘട്ടം നവംബര്‍ 11നും നടക്കും. നവംബര്‍ 14നാണ് വോട്ടെണ്ണല്‍. ബീഹാറില്‍ 243 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. അതില്‍ രണ്ടെണ്ണം പട്ടിക വര്‍ഗത്തിനും 38 എണ്ണം പട്ടിക ജാതിക്കാര്‍ക്കും വേണ്ടി സംവരണം ചെയ്തിട്ടുണ്ട്.

Summary: AIMIM chief and Hyderabad MP Asaduddin Owaisi said that even though Muslims constitute 19 per cent of the population in Bihar, they do not have a leader there. He was addressing a rally in Darbhanga ahead of the Bihar elections