ഇതൊക്കെ ഉള്ളതാണോ? മൊബൈൽ നമ്പറുകളുടെ നിജസ്ഥിതി പരിശോധിക്കാൻ പ്ലാറ്റ്ഫോം|department of telecommunications notifies telecom cybersecurity amendment rules to curb fraud | India
സൈബര്‍ ഭീഷണികള്‍, സിം ദുരുപയോഗം, ഉപകരണങ്ങളിലൂടെയുള്ള തട്ടിപ്പ് എന്നിവ തടയുക ലക്ഷ്യമിട്ടാണ് ഇത്. ഇത് ഉൾപ്പെടുന്ന ടെലികമ്യൂണിക്കേഷന്‍സ് (ടെലികോം സൈബര്‍ സെക്യൂരിറ്റി) ഭേദഗതി നിയമം 2025ന്റെ അന്തിമ വിജ്ഞാപനം പുറത്തിറക്കി.
2024ല്‍ ഭേദഗതി ചെയ്ത നിയമം 2025 ഒക്ടോബര്‍ 22ന് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചതിന് ശേഷം പ്രാബല്യത്തില്‍ വന്നു. ഈ വര്‍ഷം ജൂണില്‍ പൊതുജനാഭിപ്രായ ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു.
ഇ-കൊമേഴ്സ് സൈറ്റുകള്‍, ഫിന്‍ടെക് ആപ്പുകള്‍, ഒടിടി സേവനങ്ങള്‍, റൈഡ്-ഹെയ്ലിംഗ് കമ്പനികള്‍, യൂസര്‍ ഒതന്റിഫിക്കേഷനായി മൊബൈല്‍ നമ്പറുകള്‍ ഉപയോഗിക്കുന്ന ഏതെങ്കിലും ഡിജിറ്റല്‍ സേവനങ്ങള്‍ നല്കുന്ന പ്ലാറ്റ്ഫോമുകള് ഉള്‍പ്പെടുന്ന ടെലികമ്യൂണിക്കേഷന്‍ ഐഡന്റിഫയര്‍ യൂസര്‍ എന്റിറ്റികള്‍ (TIUEs-ടിഐയുഇ) എന്നിവ ഇനി മുതല്‍ ഒരു കേന്ദ്രീകൃത മൊബൈല്‍ നമ്പര്‍ വാലിഡേഷന്‍(എംഎന്‍വി)പ്ലാറ്റ്ഫോം വഴി ഉപയോക്താക്കൾ നൽകുന്ന നമ്പറുകള്‍ സ്ഥിരീകരിക്കണം.
കേന്ദ്ര സര്‍ക്കാരോ അല്ലെങ്കില്‍ ഏതെങ്കിലും അംഗീകൃത ഏജന്‍സിയോ എംഎന്‍വി പ്ലാറ്റ്ഫോം സൃഷ്ടിക്കണമെന്ന് നിയമത്തില്‍ നിര്‍ദേശിക്കുന്നു. ഉപയോക്താവ് നല്കുന്ന മൊബൈല്‍ നമ്പറുകള്‍ പരിശോധിച്ചുറപ്പിച്ച് ടെലികോം ഡാറ്റാബേസുകളുമായി താരതമ്യം ചെയ്ത് പരിശോധിക്കുന്നതിന് ടിഐയുഇകളും ലൈസന്‍സുള്ള ടെലികോം കമ്പനികളും എംഎന്‍വി പ്ലാറ്റ്ഫോമുമായി സംയോജിപ്പിക്കണം. സര്‍ക്കാരിനോ അംഗീകൃത ഏജന്‍സികള്‍ക്കോ അത്തരം പരിശോധനകള്‍ നടത്താന്‍ കഴിയും. കൂടാതെ ഇതിന് ഒരു നിശ്ചിത ഫീസ് ഈടാക്കുന്നത് സംബന്ധിച്ചും നിര്‍ദേശമുണ്ട്. ഇതിന്റെ ഒരു വിഹിതം പരിശോധന നടത്തിക്കൊടുക്കുന്ന ടെലികോം കമ്പനിയ്ക്കും കൈമാറും.
ബാങ്കുകള്‍, ഫിന്‍ടെക് കമ്പനികള്‍, ഒടിടി സ്ഥാപനങ്ങള്‍ തുടങ്ങിയ ടിഐയുഇകള്‍ക്ക് ഒരു ഉപയോക്താവ് നല്കുന്ന മൊബൈല്‍ നമ്പര്‍ ഔദ്യോഗികമായി ടെലികോം റെക്കോഡുകളുമായി യോജിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിന് എംഎന്‍വി പ്ലാറ്റ്ഫോം അനുവദിക്കും. മൊബൈല്‍ അധിഷ്ഠിത സേവനങ്ങളുമായി ബന്ധപ്പെട്ട ഐഡന്റിറ്റി തട്ടിപ്പ്, അനധികൃതമായുള്ള പ്രവേശനം, സൈബര്‍ തട്ടിപ്പുകള്‍ എന്നിവ തടയുന്നതിന് ഈ നീക്കം സഹായിക്കുമെന്നാണ് കരുതുന്നത്.
പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതിനുള്ള ഫീസ് സര്‍ക്കാരും ഇതില്‍ ഭാഗമാകുന്ന ടെലികോം ഓപ്പറേറ്റര്‍മാരോ അംഗീകൃത സ്ഥാപനങ്ങളോ തമ്മില്‍ പങ്കിടും.
ഇതോടെ ഉപയോക്താവാരാണെന്ന് കണ്ടെത്താന്‍ മൊബൈല്‍ നമ്പറുകളെ ആശ്രയിക്കുന്ന എല്ലാ പ്ലാറ്റ്ഫോമുകളും സര്‍ക്കാര്‍ നയത്തുന്ന ഒരു കേന്ദ്രീകൃത എംഎന്‍വി പ്ലാറ്റ്ഫോമുകളുമായി സംയോജിപ്പിക്കാന്‍ നിര്‍ബന്ധിതരാകും. അതിനാല്‍ ഈ നീക്കം ഒരു നിയന്ത്രണത്തിനുള്ള സാധ്യതയായി മാറുമെന്ന് വിദഗ്ധര്‍ പറയുന്നു.
ഇത്തരത്തിലുള്ള സംയോജനത്തിനുള്ള ചെലവ് ചെറുതായിരിക്കില്ല. പ്ലാറ്റ്ഫോമുകള് എപിഐകള് (Application Programming Interface ) നിര്‍മിക്കേണ്ടി വരും. കൂടാതെ തത്സമയ വേരിഫിക്കേഷന് പൈപ്പ്ലൈനുകളും സൃഷ്ടിക്കണം. ഇതിന് പുറമെ വാലിഡേഷന്‍ ലോഗുകള്‍ സുരക്ഷിതമായി സംഭരിക്കുകയും ബാക്ക്എന്‍ഡ് വര്‍ക്ക്ഫ്ളോകള്‍ പുനഃക്രമീകരിക്കുകയും ചെയ്യണം.
കൂട്ടിയോജിപ്പിച്ചതും കേടായതുമായ മൊബൈല്‍ ഉപകരണങ്ങളുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ അത് കൈകാര്യം ചെയ്യുന്നത് ഇന്റര്‍നാഷണല്‍ മൊബൈല്‍ എക്വിപ്മെന്റ് ഐഡന്റിറ്റി (ഐഎംഇഐ) നമ്പറുകളുടെ ഒരു ലിസ്റ്റ് കേന്ദ സര്‍ക്കാര്‍ തയ്യാറാക്കും.
ടെലികോം ഉപകരണങ്ങളുടെ നിര്‍മാതാക്കളും ഇറക്കുമതിക്കാരും ഇന്ത്യന്‍ നെറ്റ്വര്ക്കുകളില് ഇതിനോടകം സജീവമായ ഐഎംഇഐ നമ്പറുകള്‍ പുതിയ മൊബൈല്‍ ഉപകരണങ്ങള്‍ക്ക് നല്‍കിയിട്ടില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. കേന്ദ്രം കരിമ്പട്ടികയില്‍ പെടുത്തിയ ഉപകരണങ്ങള്‍ വീണ്ടും ഉപയോഗത്തിലില്ലെന്ന് ഉറപ്പാക്കുകയും വേണം.
അടിയന്തരമായി ഇടപെടല്‍ ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ മുന്‍കൂറായി അറിയിപ്പൊന്നും നല്‍കാതെ തന്നെ കേന്ദ്രസര്‍ക്കാരിന് ടെലികോം ഐഡന്റിഫയറുകള്‍ താത്കാലികമായി നിറുത്തിവയ്ക്കാനോ അത്തരം ഐഡന്റിഫയറുകളുമായി ബന്ധിപ്പിച്ചിട്ടുള്ള സേവനങ്ങല്‍ നിറുത്തിവയ്ക്കാന്‍ ടിഐയുഇകളോട് നിര്‍ദേശിക്കാനോ കഴിയും.
വാലിഡേഷന്‍ പ്രക്രിയയില്‍ ബാധകമായ ഡാറ്റ സംരക്ഷണ നിയമങ്ങള്‍ പാലിക്കുന്നതിന് ഈ നിയമം ഊന്നല്‍ നല്കുന്നു. ഇത് ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കൊപ്പം സുരക്ഷയും ഒന്നിച്ച് കൊണ്ടുപോകാനുള്ള സര്‍ക്കാരിന്റെ ശ്രമത്തെ അടിവരയിടുന്നു.
New Delhi,New Delhi,Delhi
October 24, 2025 12:00 PM IST