മനുഷ്യരോടുള്ള ക്രൂരതയെക്കുറിച്ച് എന്ത് പറയണം? തെരുവുനായ ഭീഷണി ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ത്തുവെന്ന് സുപ്രീം കോടതി | Supreme Court said that the street dog menace has tarnished India’s image | India
Last Updated:
ന്യായമായ നിര്‍ദേശങ്ങൾ നല്‍കാനും കോടതി നിര്‍ദേശം നല്‍കി
തെരുവുനായ്ക്കളുടെ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. തെരുവുനായ ഭീഷണി ആഗോളതലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായയെ ബാധിച്ചിട്ടുണ്ടെന്ന് കോടതി തിങ്കളാഴ്ച നിരീക്ഷിച്ചു. ”രാജ്യത്ത് തുടര്‍ച്ചയായി തെരുവുനായ ആക്രമണത്തിന്റെ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. വിദേശരാജ്യങ്ങളുടെ കണ്ണില്‍ ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ന്നിരിക്കുന്നു. ഞങ്ങള്‍ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ വായിക്കുന്നുണ്ട്,” ജസ്റ്റിസ് വിക്രം നാഥ് പറഞ്ഞു. നായ്ക്കള്‍ക്കെതിരായ ക്രൂരതയെക്കുറിച്ച് ഒരു അഭിഭാഷകന്‍ പരാമര്‍ശിച്ചപ്പോള്‍, മനുഷ്യരോടുള്ള ക്രൂരതയെക്കുറിച്ച് എന്ത് പറയണമെന്ന് കോടതി തിരിച്ചു ചോദിച്ചു.
വിവിധ സംസ്ഥാനങ്ങള്‍ ഉത്തരവ് പാലിച്ചിട്ടില്ലെന്ന് സുപ്രീം കോടതി കണ്ടെത്തി. ”നിങ്ങളുടെ ഉദ്യോഗസ്ഥര്‍ പത്രങ്ങള്‍ വായിക്കുന്നില്ലേ. ഞങ്ങളുടെ ഉത്തരവുകളെക്കുറിച്ച് അവര്‍ക്ക് അറിയില്ലായിരുന്നോ,” സുപ്രീം കോടതി ചോദിച്ചു. പശ്ചിമബംഗാള്‍, ഡല്‍ഹി, തെലങ്കാന എന്നിവ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരോട് കോടതി മുമ്പാകെ ഹാജരാകാനും നിര്‍ദേശിച്ചു. നിയമം പാലിക്കുന്നതില്‍ സത്യവാങ്മൂലം നല്‍കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഈ നിര്‍ദേശം.
വിഷയത്തില്‍ ഇടപെടാന്‍ ശ്രമിക്കുന്ന ആളുകളുടെയും സംഘടനകളുടെയും എണ്ണം വര്‍ധിച്ചുവരുന്നതിനെ വിലക്കിയ ബെഞ്ച് എല്ലാ റെസിഡന്റ് വെല്‍ഫെയര്‍ അസോസിയേഷനുകളും കക്ഷികളാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ എത്ര കോടി കക്ഷികള്‍ തങ്ങളുടെ മുന്നിലുണ്ടാകുമെന്ന് ചോദിച്ചു. ന്യായമായ നിര്‍ദേശങ്ങൾ നല്‍കാനും കോടതി നിര്‍ദേശം നല്‍കി.
രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ നിന്ന് തെരുവുനായ ആക്രമണങ്ങളും പേവിഷബാധയുമായി ബന്ധപ്പെടുള്ള മരണങ്ങളെയും കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ജൂലൈ അവസാനമാണ് വിഷയം സുപ്രീം കോടതിയുടെ പരിഗണനയ്‌ക്കെത്തിയത്.
ഓഗസ്റ്റ് 11-ന് നടന്ന ആദ്യത്തെ പ്രധാന ഇടപെടലില്‍ എന്‍സിആറിലെ എല്ലാ തെരുവുനായ്ക്കളെയും പിടികൂടി സ്ഥിരമായി ഷെല്‍ട്ടറുകളില്‍ പാര്‍പ്പിക്കാന്‍ ബന്ധപ്പെട്ട അധികാരികളോട് രണ്ട് ജഡ്ജിമാരടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു. പിന്നാലെ മൃഗക്ഷേമ സംഘടനകളില്‍ നിന്ന് നിശിതമായ വിമര്‍ശനം ഉയര്‍ന്നു. ഈ ഉത്തരവ് നടപ്പിലാക്കാന്‍ കഴിയാത്തതാണെന്നും ക്രൂരവുമാണെന്ന് വിശേഷിപ്പിച്ചു.
ഓഗസ്റ്റ് 22ന് പുതുതായി രൂപീകരിച്ച മൂന്ന് ജഡ്ജിമാരടങ്ങുന്ന ബെഞ്ച് നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് പരിഷ്‌കരിക്കുകയും എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും കോടതി നടപടിക്രമങ്ങളുടെ ഭാഗമാക്കുകയും ചെയ്തു. ഈ വിഷയത്തില്‍ ഒരു ഏകീകൃത, രാജവ്യാപക നയം രൂപീകരിക്കുക എന്ന ലക്ഷ്യത്തില്‍ വിവിധ ഹൈക്കോടതികളുടെ മുമ്പാകെ സമര്‍പ്പിച്ച സമാനമായ കേസുകള്‍ സുപ്രീം കോടതിയിലേക്ക് മാറ്റാനും ബെഞ്ച് നിര്‍ദേശിച്ചു.
October 27, 2025 2:09 PM IST
മനുഷ്യരോടുള്ള ക്രൂരതയെക്കുറിച്ച് എന്ത് പറയണം? തെരുവുനായ ഭീഷണി ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ത്തുവെന്ന് സുപ്രീം കോടതി
