ബാബരി മസ്ജിദ് പുനർനിർമിക്കുമെന്ന് ഫേസ്ബുക്ക് പോസ്റ്റ്: ക്രിമിനൽ കേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി നിരസിച്ചു| Supreme Court Refuses to Drop Criminal Proceedings in facebook post to Rebuild Babri Masjid | India
Last Updated:
തന്റെ പോസ്റ്റിൽ അശ്ലീലമോ പ്രകോപനപരമോ ആയ ഉള്ളടക്കമില്ലെന്ന ഹര്‍ജിക്കാരന്റെ വാദം സുപ്രീംകോടതി തള്ളി
തുർക്കിയിലെ ഹാഗിയ സോഫിയ മസ്ജിദ് പോലെ ഒരുദിവസം ബാബരി മസ്ജിദ് പുനർനിർമിക്കപ്പെടുമെന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ആൾക്കെതിരായ ക്രിമിനൽ നടപടികൾ റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. ഹർജിക്കാരനായ മുഹമ്മദ് ഫയാസ് മൻസൂരിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ തൽഹ അബ്ദുൾ റഹ്മാന്റെ വാദം കേട്ട ശേഷം ഹർജി പിൻവലിക്കാൻ ബെഞ്ച് അനുമതി നൽകി.
തന്റെ പോസ്റ്റിൽ അശ്ലീലമോ പ്രകോപനപരമോ ആയ ഉള്ളടക്കമില്ലെന്നും, അതേ പോസ്റ്റിന് താഴെ മോശവും ആക്ഷേപകരവുമായ കമന്റിട്ടതു മറ്റൊരാളാണെന്നും അയാളെ കണ്ടെത്തുന്നതിൽ അന്വേഷണസംഘം പരാജയപ്പെട്ടുവെന്നും ഹർജിക്കാരനുവേണ്ടി അഭിഭാഷകൻ വാദിച്ചു. എന്നാൽ, ബെഞ്ച് ഈ വാദങ്ങൾ അംഗീകരിച്ചില്ല. “ഞങ്ങൾ പോസ്റ്റ് കണ്ടതാണ്. ഞങ്ങളിൽ നിന്ന് ഇക്കാര്യത്തിൽ കൂടുതൽ അഭിപ്രായങ്ങൾ ക്ഷണിച്ച് വാങ്ങരുത്,” എന്ന് ജസ്റ്റിസ് സൂര്യകാന്ത് അഭിപ്രായപ്പെട്ടു. തുടർന്ന്, ഹർജിക്കാരന്റെ എല്ലാ വാദങ്ങളും വിചാരണ കോടതി സ്വന്തം മെറിറ്റിന്റെ അടിസ്ഥാനത്തിൽ പരിഗണിക്കണമെന്ന നിർദേശത്തോടെ കേസ് തീർപ്പാക്കുകയായിരുന്നു.
2020 ഓഗസ്റ്റ് 6ന് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ നിന്നാണ് കേസിന്റെ തുടക്കം. മൻസൂരി ഫേസ്ബുക്കിൽ മോശമായ ഒരു പോസ്റ്റ് ഇട്ടു എന്നായിരുന്നു ആരോപണം. ഈ പോസ്റ്റിനെ തുടർന്ന്, സാംറീൻ ബാനു എന്നൊരാൾ കമന്റ് സെക്ഷനിൽ ഹിന്ദു ദൈവങ്ങൾക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയതായും പറയപ്പെടുന്നു. പോലീസ് മൻസൂരിക്കെതിരെ ഐപിസി സെക്ഷൻ 153A, 292, 505(2), 506, 509 എന്നിവയ്ക്ക് പുറമെ വിവരസാങ്കേതിക നിയമം 2008-ന്റെ സെക്ഷൻ 67 പ്രകാരവും കേസെടുത്തു.
തുടർന്ന്, ലഖിംപൂർ ഖേരിയിലെ ജില്ലാ മജിസ്‌ട്രേറ്റ്, ദേശീയ സുരക്ഷാ നിയമപ്രകാരം മൻസൂരിക്കെതിരെ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും, 2021 സെപ്റ്റംബറിൽ അലഹബാദ് ഹൈക്കോടതി ഇത് റദ്ദാക്കി.
2025-ൽ വിചാരണ കോടതി കുറ്റപത്രം പരിഗണിച്ച ശേഷം, മൻസൂരി ക്രിമിനൽ നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും, വിദ്വേഷം പ്രചരിപ്പിക്കാനോ സൗഹൃദം തകർക്കാനോ തനിക്ക് യാതൊരു ഉദ്ദേശ്യവും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വാദിച്ചു. ആക്ഷേപകരമായ കമന്റ് പോസ്റ്റ് ചെയ്തത് സാംറീൻ ബാനുവായി ഓൺലൈനിൽ ആൾമാറാട്ടം നടത്തിയ റിതേഷ് യാദവ് ആണെന്നും അദ്ദേഹം അവകാശപ്പെട്ടു.
എന്നാൽ, 2025 സെപ്റ്റംബറിൽ അലഹബാദ് ഹൈക്കോടതി നടപടികൾ റദ്ദാക്കാൻ വിസമ്മതിച്ചു, പകരം വിചാരണ വേഗത്തിലാക്കാൻ നിർദേശിച്ചു. ഈ വിധിയിൽ തൃപ്തനല്ലാത്തതിനെ തുടർന്ന് മൻസൂരി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഘട്ടത്തിൽ ഇടപെടാൻ മതിയായ കാരണങ്ങൾ കണ്ടെത്താതിരുന്ന സുപ്രീം കോടതി, ഹർജി തീർപ്പാക്കുകയും, വിചാരണ കോടതിയിൽ തന്റെ എല്ലാ വാദമുഖങ്ങളും ഉന്നയിക്കാൻ ഹർജിക്കാരന് സ്വാതന്ത്ര്യമുണ്ടെന്ന് അറിയിക്കുകയും ചെയ്തു.
Summary: The Supreme Court rejected the plea to quash criminal proceedings initiated against a person who posted on Facebook that “Babri Masjid will one day be rebuilt, just like Turkey’s Hagia Sophia Mosque.” The bench comprising Justices Surya Kant and Joymalya Bagchi dismissed the petition.
New Delhi,New Delhi,Delhi
October 28, 2025 1:18 PM IST
ബാബരി മസ്ജിദ് പുനർനിർമിക്കുമെന്ന് ഫേസ്ബുക്ക് പോസ്റ്റ്: ക്രിമിനൽ കേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി നിരസിച്ചു
