Leading News Portal in Kerala

വ്യൂസ് കിട്ടാന്‍ മകന്റെ യൂട്യൂബ് ചാനല്‍ ക്യൂആര്‍ കോഡാക്കി ടാക്‌സി ഡ്രൈവര്‍; ക്രിയാത്മകമായ വഴിയെന്ന് സോഷ്യല്‍ മീഡിയ | Mumbai taxi driver puts son’s YouTube channel as QR code for views | India


Last Updated:

മികച്ച മാർക്കറ്റിംഗ് രീതിയുടെ ഉദാഹരണമാണിതെന്ന് മറ്റൊരാൾ പറഞ്ഞു

News18
News18

സ്മാർട്ട്‌ഫോണും ഇന്റർനെറ്റും സർവസാധാരണമായതോടെ യൂട്യൂബ്, ഫെയ്‌സ്ബുക്ക് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സാധാരണക്കാരായവരും സജീവമാണ്. കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ സോഷ്യൽ മീഡിയയിലൂടെ കണ്ടന്റുകൾ സൃഷ്ടിച്ച് പണം സ്വന്തമാക്കുന്നുണ്ട്. മിക്കവർക്കും സ്വന്തമായി യൂട്യൂബ് ചാനലുകളുമുണ്ട്. ഇപ്പോഴിതാ മുംബൈയിലെ ഒരു ടാക്‌സി ഡ്രൈവർ തന്റെ മകന്റെ യൂട്യൂബ് ചാനൽ ക്യുആർ കോഡാക്കി മാറ്റി യാത്രക്കാർക്കായി ലഭ്യമാക്കിയിരിക്കുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. ഇയാളുടെ വാഹനത്തിൽ കയറിയ മുംബൈയിലെ ഒരു മാർക്കറ്റിംഗ് പ്രൊഫഷണലാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ഡിജിറ്റൽ പേയ്‌മെന്റിനുള്ള ക്യുആർ കോഡാണെന്നതാണ് താൻ ഇത് കരുതിയതെന്നും അവർ പറഞ്ഞു. ക്യുആർ കോഡ് എന്തിനാണെന്ന് ചോദിയ്യപ്പോൾ അത് തന്റെ മകൻ രാജ് റാണെയുടെ യൂട്യൂബ് ചാനലിന്റെ ലിങ്കാണെന്ന് ഡ്രൈവർ പറഞ്ഞു. കുട്ടിയുടെ റാപ്പ് ഗാനങ്ങളാണ് ചാനലിലുള്ളത്.

കുട്ടിയെ പ്രോത്സാഹിപ്പിക്കാനുള്ള വിഭവങ്ങൾ പരിമിതമാണെങ്കിലും തന്റെ ടാക്‌സിയുപയോഗിച്ച് അദ്ദേഹം ലക്ഷ്യം കണ്ടെത്തുകയായിരുന്നു. ടാക്‌സി ഡ്രൈവറുടെ ക്രിയാത്മകതയെ നിരവധി പേരാണ് പുകഴ്ത്തിയത്. ക്യൂആര് കോഡ് സ്‌കാൻ ചെയ്യുന്ന ഓരോ യാത്രക്കാരനും കുട്ടിക്ക് കൂടുതൽ വ്യൂസും പിന്തുണയും ലഭിക്കാൻ സഹായിക്കും.

പിതാവിന് മകനോടുള്ള ക്രിയാത്മകമായ പിന്തുണ

ക്യുആർ കോഡ് സ്‌കാൻ ചെയ്യുമ്പോൾ രാജ് സ്വയം പരിചയപ്പെടുത്തുന്ന വീഡിയോ ആണ് ലഭിക്കുക. ”ഹലോ, ഞാൻ രാജ്. ഞാൻ ടാക്‌സി ഡ്രൈവറുടെ മകനാണ്. ഇത് സ്‌കാൻ ചെയ്യൂ. ഇത് എന്റെ യൂട്യൂബ് ചാനലാണ്. ഇവിടെ ഞാൻ റാപ്പ് സംഗീതമാണ് പങ്കിടുന്നത്. ദയവായി ലൈക്ക് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്യുക. കൂടാതെ സബ്‌സ്‌ക്രൈബ് ചെയ്യുക. നിങ്ങൾക്ക് ഇത് ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു,” രാജ് പറയുന്നു.

”ഇതാണ് മുംബൈയിലെ സംസ്‌കാരം. അതിൽ ഞാൻ വളരെ അഭിമാനിക്കുന്നു. മഞ്ഞയും കറുപ്പും നിറത്തിലുള്ള ക്യാബിന്റെ പിൻസീറ്റിലാണ് ഞാൻ ഇരുന്നത്. മുൻ സീറ്റിൽ നിന്ന് പുറകിലേക്ക് ഒരു ക്യൂആർ കോഡ് തൂങ്ങി ക്കിടക്കുന്നത് കണ്ടു. അത് പേയ്‌മെന്റ് കോഡാണെന്നാണ് ഞാൻ കരുതിയത്. തുടർന്ന് ഡ്രൈവറോട് ഞാൻ ചോദിച്ചു. അത് തന്റെ കുട്ടിയുടെ യൂട്യൂബ് ചാനലാണെന്ന് അദ്ദേഹം പറഞ്ഞു,” യുവതി പറഞ്ഞു.

”ഞാനൊരു കാര്യം പറയട്ടെ, അദ്ദേഹത്തിന് വലിയ പ്രവിലേജ് അവകാശപ്പെടാനില്ല. ഒരുപക്ഷേ വലിയ വിദ്യാഭ്യാസവും ലഭിച്ചിട്ടുണ്ടാകില്ല. എന്നാൽ അദ്ദേഹത്തിന് ലഭിച്ച അവസരം അദ്ദേഹം പരമാവധി ഉപയോഗപ്പെടുത്തുകയാണ്. യാത്രക്കാരെ കൊണ്ടുപോകുമ്പോഴെല്ലാം അദ്ദേഹത്തിന്റെ മകന് കാഴ്ചക്കാരെ ലഭിക്കുന്നു. വളരെ ലളിതമാണെങ്കിലും മികച്ച സംരംഭകനാണ് അദ്ദേഹം,” അവർ കൂട്ടിച്ചേർത്തു.

”പൊതുവേ ലോകത്തിലേക്ക് ഇറങ്ങി ചെന്ന് തങ്ങൾക്കുള്ള വിഭവങ്ങളെല്ലാം ഉപയോഗിച്ച് തങ്ങൾക്കായി പോരാടുന്ന ആളുകളാണ് സാധാരണ വിജയിക്കാറ്. കുറഞ്ഞ വിഭവങ്ങളിൽ നിന്ന് പരമാവധി പ്രയോജനപ്പെടുത്തുന്നത് പ്രാവീണ്യം നേടിയ ഒരു കലയാണ്,” വീഡിയോയുടെ താഴെ ഒരാൾ കമന്റ് ചെയ്തു.

മികച്ച മാർക്കറ്റിംഗ് രീതിയുടെ ഉദാഹരണമാണിതെന്ന് മറ്റൊരാൾ പറഞ്ഞു.

സിക്ക(Ciqa) എന്നാണ് രാജ് റാണെയുടെ യൂട്യൂബ് ചാനലിന്റെ പേര്. ആളുകള്‍ക്ക് വേഗത്തില്‍ ഓര്‍ത്തെടുക്കാനും പ്രചോദിപ്പിക്കാനും സഹായിക്കുന്ന കഥകള്‍ പറയാനായി റാണെ തന്റെ വരികള്‍ ഉപയോഗിക്കുന്നു. ശ്രോതാക്കളെ അവരുടെ സ്വന്തം വികാരങ്ങളുമായി ബന്ധിപ്പിക്കുക എന്നതാണ് റാണെയുടെ ലക്ഷ്യം.

മലയാളം വാർത്തകൾ/ വാർത്ത/India/

വ്യൂസ് കിട്ടാന്‍ മകന്റെ യൂട്യൂബ് ചാനല്‍ ക്യൂആര്‍ കോഡാക്കി ടാക്‌സി ഡ്രൈവര്‍; ക്രിയാത്മകമായ വഴിയെന്ന് സോഷ്യല്‍ മീഡിയ