ഇതൊന്നും മുടിയാത് !വ്യാജ മുടി കയറ്റുമതിയിൽ തമിഴ്നാട് ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിൽ ഇ.ഡി റെയ്ഡ് | ED raids in Assam and Tamil Nadu over suspected fake human hair export racket | India
Last Updated:
ഒരു ദിവസമാണ് ഈ മൂന്ന് സംസ്ഥാനങ്ങളിലും ഇ ഡി റെയ്ഡ് നടന്നത്
ഡൽഹി: മനുഷ്യ മുടി കയറ്റുമതിയുടെ മറവിൽ നടന്നതായി ആരോപിക്കപ്പെടുന്ന അനധികൃത സാമ്പത്തിക ഇടപാടുകളെ തുടർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നാഗാലാൻഡ്, അസം, തമിഴ്നാട് സംസ്ഥാനങ്ങളിലായി ഒരേ സമയം റെയ്ഡുകൾ നടത്തി. ഫെമ നിയമപ്രകാരം നവംബർ 4-നാണ് പരിശോധന നടത്തിയത്.
ദിമാപൂർ ഇഡി ഓഫീസ് ആരംഭിച്ച ഈ നടപടി, നാഗാലാൻഡ് ഓഫീസ് ഫെമയുടെ കീഴിൽ സ്വീകരിക്കുന്ന ആദ്യ ഇടപെടലാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ദിമാപൂരിലെയും ഗുവാഹത്തിയിലെയും രണ്ടിടങ്ങളിലും ചെന്നൈയിൽ മൂന്ന് സ്ഥലങ്ങളിലും പരിശോധന നടന്നു.
അന്വേഷണം പ്രധാനമായും ലിമ ഇംസോങ് എന്ന വ്യക്തിയെയും അദ്ദേഹത്തിന്റെ ഇംസോങ് ഗ്ലോബൽ സപ്ലയേഴ്സ് എന്ന സ്ഥാപനത്തെയും കേന്ദ്രീകരിച്ചാണ് നടന്നത്. ഉദ്യോഗസ്ഥരുടെ പറയുന്നത് പ്രകാരം ഈ സ്ഥാപനത്തിന് മനുഷ്യ മുടി കയറ്റുമതി ചെയ്യാനെന്ന വ്യാജേന വിദേശ രാജ്യങ്ങളിൽ നിന്ന് പണമടവുകൾ ലഭിച്ചിരുന്നുവെങ്കിലും ദിമാപൂരിൽ ഇത്തരം വ്യാപാരം അപൂർവവും വാണിജ്യപരമായി ലാഭകരമല്ലാത്തതുമാണ്.
ആവശ്യമായ കയറ്റുമതി രേഖകൾ, ഷിപ്പിംഗ് ബില്ലുകൾ, കയറ്റുമതി ഇൻവോയിസുകൾ തുടങ്ങിയവ നിശ്ചിത സമയപരിധിക്കുള്ളിൽ ബാങ്കിന് സമർപ്പിക്കാതിരുന്നതിലൂടെ കമ്പനി ഫെമയുടെയും ആർബിഐയുടെയും മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചതായി കണ്ടെത്തി. അന്വേഷണത്തിൽ, ഇംസോങ് ഗ്ലോബൽ സപ്ലയേഴ്സിന്റെ അക്കൗണ്ടിലേക്കു ലഭിച്ച വിദേശ പണമടവുകൾ പിന്നീട് ഇഞ്ചെം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലേക്കും ലിമ ഇംസോങ്ങിന്റെയും കുടുംബാംഗങ്ങളുടെയും വ്യക്തിഗത അക്കൗണ്ടുകളിലേക്കും മാറ്റിയതായി കണ്ടെത്തി.
ഇംസോങ് ഗ്ലോബൽ കമ്പനി ഇൻവേഡ് റെമിറ്റൻസ് ലഭിച്ച കാലയളവിൽ മാത്രമാണ് സജീവമായിരുന്നത്. അതിനു ശേഷം പ്രവർത്തനരഹിതമായി. അന്വേഷണത്തിൽ കമ്പനി നഷ്ടം മാത്രമാണ് രേഖപ്പെടുത്തിയതെന്നും, ഇത് ഒരു ‘കടലാസ് സ്ഥാപനം’ (shell company) ആണെന്നു തോന്നുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.
ചെന്നൈയിൽ മനുഷ്യ മുടി വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന ചില സംശയാസ്പദ സ്ഥാപനങ്ങളിലേക്കും ഇഞ്ചെം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് അക്കൗണ്ടിൽ നിന്നു പണമിടപാടുകൾ നടന്നതായി ഇഡി കണ്ടെത്തിയിട്ടുണ്ട്. ഈ കമ്പനി ലിമ ഇംസോങ്ങിന്റെ ഉടമസ്ഥതയിലും നിയന്ത്രണത്തിലും ഉള്ളതാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. അന്വേഷണം തുടരുകയാണെന്ന് ഇഡി അറിയിച്ചു.
November 05, 2025 7:09 PM IST
