Exclusive| ഡൽഹി സ്ഫോടനത്തിന് പിന്നിലുള്ളവർ പുൽവാമ മോഡൽ ആക്രമണത്തിന് കശ്മീരിൽ പദ്ധതിയിട്ടു; അറസ്റ്റ് കാരണം മാറ്റി| Exclusive Delhi Blast Suspects Planned Pulwama-Style Attack in Kashmir Arrests Forced Change of Plan | India
ന്യൂഡൽഹി: ചെങ്കോട്ടയിലെ സ്ഫോടനത്തിന് പിന്നില് പ്രവർത്തിച്ച തീവ്രവാദികൾ കശ്മീരിൽ ഒരു പുൽവാമ മോഡൽ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നുവെന്നും എന്നാൽ സംഘാംഗങ്ങളിൽ ഒരാളുടെ അറസ്റ്റ് അവരുടെ പദ്ധതികൾ പാടേ തകർത്തുവെന്നും ഉന്നതവൃത്തം സിഎൻഎൻ – ന്യൂസ് 18നോട് പറഞ്ഞു. ഇതോടെ അവസാന ശ്രമമെന്ന നിലയിൽ തലസ്ഥാനത്തേക്ക് ശ്രദ്ധ തിരിക്കാൻ അവർ നിർബന്ധിതരാവുകയായിരുന്നു.
തിങ്കളാഴ്ച വൈകുന്നേരം റെഡ് ഫോർട്ട് മെട്രോ സ്റ്റേഷന് സമീപം സാവധാനം നീങ്ങുകയായിരുന്ന കാർ പൊട്ടിത്തെറിച്ച് 12 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന് പിന്നിലെ പ്രധാന സംഘത്തെക്കുറിച്ച് ഒരു ഇന്റലിജൻസ് വൃത്തം സിഎൻഎൻ-ന്യൂസ്18നോട് പ്രത്യേകമായി സംസാരിച്ചു.
“പ്രധാന സംഘത്തിൽ അഞ്ച് പേർ ഉൾപ്പെടുന്നു- ഡോ. ഉമർ നബി (ചാവേർ), ഇമാമായ മൗലവി ഇർഫാൻ, ഡോക്ടർമാരായ ആദിൽ റാഥർ, മുസമ്മിൽ ഷക്കീൽ, ഒരു സ്ത്രീ. മുസമ്മിലിന്റെ കാമുകി ആയതിനാൽ സ്ത്രീയാണ് സാമ്പത്തിക സഹായം നൽകിയിരുന്നത്, പക്ഷേ അവർ എത്രത്തോളം ഉൾപ്പെട്ടിരുന്നു എന്ന് ഇപ്പോഴും ഉറപ്പില്ല. ഇതിന് പുറമെ, പ്രധാനപ്പെട്ടവരെന്ന് കണക്കാക്കുന്ന രണ്ട് പേർ കൂടി ഈ നെറ്റ്വർക്കിന്റെ പുറത്ത് ഉണ്ട്. അവർ ആദിലിന്റെ സഹോദരൻ മുസഫറും (ഇയാൾ അഫ്ഗാനിസ്ഥാനിലേക്ക് കടന്നു), കാർ വാങ്ങിയ ആമിറുമാണ്,” വൃത്തം പറഞ്ഞു.
“ഉകാസ, ഹാഷിം എന്നിവരുൾപ്പെടെ മൂന്ന് ഹാൻഡ്ലർമാർ ഉണ്ട്. ഇതിൽ ഉകാസയും പേര് വെളിപ്പെടുത്താത്ത ഹാൻഡ്ലറും കാശ്മീരികളാണ്, പക്ഷെ അഫ്ഗാനിസ്ഥാനിലാണെന്നാണ് അവകാശപ്പെടുന്നത്. ഹാഷിമിനെക്കുറിച്ച്, അദ്ദേഹം ചിലപ്പോൾ അഫ്ഗാനിസ്ഥാനിലോ പാകിസ്ഥാനിലോ ആണെന്നുള്ള അവകാശവാദങ്ങളുണ്ട്. 2022-ൽ മുസമ്മിലും മുസഫറും ഉമറും തുർക്കിയിലേക്ക് പോയപ്പോൾ ഉകാസയാണ് അവർക്ക് താമസസൗകര്യം ഒരുക്കിയത്. മൂന്നുപേർക്കും അഫ്ഗാനിസ്ഥാനിലേക്ക് പോകാൻ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും അതിന് കഴിഞ്ഞില്ല. ഉകാസയുമായി ബന്ധമുള്ള ഒരു സിറിയൻ അഭയാർത്ഥിയും ഉണ്ടായിരുന്നു, ഇയാളാണ് മൂവരെയും പരിപാലിച്ചത്. ഇവർ 15-20 ദിവസം അവിടെ തങ്ങിയ ശേഷം തിരിച്ചു വന്നു.” ഈ തീവ്രവാദ മൊഡ്യൂളിന്റെ വിദേശ ബന്ധം വിശദീകരിച്ച് കൊണ്ട് വൃത്തങ്ങൾ പറഞ്ഞു.
ഇതിനുപുറമെ, കഴിഞ്ഞ രണ്ട് മാസത്തിനിടെ ഈ നെറ്റ്വർക്കിലുള്ള ഇമാമിന്റെ നിരവധി കോളുകൾ അഫ്ഗാനിസ്ഥാനിലേക്ക് പോയതായി കണ്ടെത്തി. ഓപ്പറേറ്റീവായ മുസഫറിന്റെ ഫോൺ ഡാറ്റ പാകിസ്ഥാനിലേക്കും അഫ്ഗാനിസ്ഥാനിലേക്കും ഉള്ള ബന്ധങ്ങൾ കാണിക്കുന്നുവെന്നും വൃത്തം കൂട്ടിച്ചേർത്തു.
“ഇർഫാന്റെ ജോലി ആശയപരമായ പരിശീലനം നൽകലായിരുന്നു, ഉമർ ആയിരുന്നു ‘പ്രവർത്തി നടപ്പാക്കുന്നയാൾ.’ ബാക്കിയുള്ളവർ പിന്തുണ നൽകുന്ന മൊഡ്യൂൾ ആയിരുന്നു.”
“മാനസികമായി ജിഹാദിന് തയ്യാറെടുക്കുകയും, എല്ലാ സ്ഫോടകവസ്തുക്കളും ശേഖരിക്കുകയും പദ്ധതികൾ തയ്യാറാക്കുകയും ചെയ്യുക എന്നതായിരുന്നു അവരുടെ ഉദ്ദേശ്യം. ഉമർ മരിച്ചതിനാൽ വിശദാംശങ്ങൾ ഇപ്പോഴും വ്യക്തമല്ല, പക്ഷേ അവർ ആക്രമണത്തിനുള്ള ലക്ഷ്യങ്ങൾ ചർച്ച ചെയ്തിട്ടുണ്ടാകണം,” സംഘം എങ്ങനെ പ്രവർത്തിച്ചു എന്നും അവരുടെ ലക്ഷ്യം എന്തായിരുന്നു എന്നും വൃത്തങ്ങൾ വിശദീകരിച്ചു.
“സ്ഫോടകവസ്തുക്കൾ നിറച്ച കാറും ഫ്യൂവൽ ഓയിലും ഉപയോഗിച്ച് കശ്മീരിൽ പദ്ധതി നടപ്പിലാക്കാൻ അവർ ആഗ്രഹിച്ചിരുന്നുവെന്നും ഞങ്ങൾ മനസ്സിലാക്കുന്നു. പുൽവാമയിൽ സംഭവിച്ചത് പോലെ. എന്നാൽ മുസമ്മിലിന്റെ അറസ്റ്റ് അവരുടെ പദ്ധതികൾ തകർത്തു, ഉമർ ധൃതിയിൽ റെഡ് ഫോർട്ടിനെ ലക്ഷ്യമിടുകയായിരുന്നു.”
തിങ്കളാഴ്ച നടന്ന ഭീകരാക്രമണത്തിന് മുൻപ്, ഹരിയാനയിലെ ഫരീദാബാദിൽ നിന്ന് വലിയ തോതിൽ സ്ഫോടകവസ്തുക്കളും ആയുധങ്ങളും കണ്ടെടുത്തതിനെ തുടർന്ന്, വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന ഒരു “വൈറ്റ് കോളർ തീവ്രവാദ ശൃംഖല”യുടെ വിവരങ്ങൾ പുറത്തുവന്നു. ഇതിനെത്തുടർന്ന് രണ്ട് ഡോക്ടർമാർ ഉൾപ്പെടെ ഏഴ് പേരെ അധികൃതർ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന്, ഉത്തർപ്രദേശ്, ഇൻഡോർ, കശ്മീർ എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ അറസ്റ്റുകൾ ഉണ്ടായി, ഏജൻസികൾ ഈ അഖിലേന്ത്യാ ശൃംഖലയെ കൂട്ടിച്ചേർക്കുകയാണ്.
New Delhi,New Delhi,Delhi
November 13, 2025 1:42 PM IST
Exclusive| ഡൽഹി സ്ഫോടനത്തിന് പിന്നിലുള്ളവർ പുൽവാമ മോഡൽ ആക്രമണത്തിന് കശ്മീരിൽ പദ്ധതിയിട്ടു; അറസ്റ്റ് കാരണം മാറ്റി