മൈഥിലി ഠാക്കൂര്‍: ബീഹാറിലെ ജനപ്രിയ ഗായിക കേരളത്തിലെ മുന്‍മന്ത്രിയെ മറികടന്ന് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എ | Maithili Thakur Bihar set to become the youngest ever indian MLA at 25 | India
Last Updated:
എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടാല്‍ അലിനഗറിന്റെ പേര് സീതാനഗര്‍ എന്നാക്കി മാറ്റുമെന്നും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രവര്‍ത്തിക്കുമെന്നും മൈഥിലി വാഗ്ദാനം ചെയ്തിരുന്നു
ബീഹാര്‍ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ജനപ്രിയ നാടന്‍പാട്ട് ഗായിക മൈഥിലി ഠാക്കൂര്‍ മിന്നുന്ന വിജയമാണ് കരസ്ഥമാക്കിയിരിക്കുന്നത്. ഈ വിജയത്തോടൊപ്പം ഒരു റെക്കോഡ് നേട്ടം കൂടി അവര്‍ സ്വന്തമാക്കിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എ എന്ന നേട്ടമാണ് മൈഥിലി നേടിയത്. മുന്‍ മന്ത്രി മാത്യു ടി. തോമസിന്റെ റെക്കോഡാണ് അവര്‍ തകര്‍ത്തത്. 2000 ജൂലൈ 25ന് ജനിച്ച മൈഥിലിയുടെ പ്രായം 25 വയസ്സും മൂന്ന് മാസവുമാണ്.
1987ലാണ് മാത്യു ടി. തോമസ് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടത്. 1987 മാര്‍ച്ച് 23ന് നടന്ന എട്ടാമത് കേരളാ നിയമസഭാ തിരഞ്ഞെടുപ്പിലാണ് അദ്ദേഹം എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടത്. 1961 സെപ്റ്റംബര്‍ 27ന് ജനിച്ച മാത്യു ടി. തോമസ് തിരുവല്ലയിൽ നിന്ന് 1987 മാർച്ചിൽ നിയമസഭയിലേക്ക് തിരഞ്ഞെടുപ്പെടുമ്പോള്‍ 25 വയസ്സും അഞ്ച് മാസവുമായിരുന്നു പ്രായം. 38 വർഷത്തിനിപ്പുറവും അതേ മണ്ഡലത്തിലെ നിയമസഭാംഗമാണ് അദ്ദേഹം.
അലിനഗര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായ മൈഥിലി 63കാരനായ
മുതിര്‍ന്ന ആര്‍ജെഡി നേതാവ് ബിനോദ് മിശ്രയെയാണ് പരാജയപ്പെടുത്തിയത്. ബ്രഹ്‌മണരും യാദവരും മുസ്ലീങ്ങളുമാണ് ഈ മണ്ഡലത്തില്‍ കൂടുതലുള്ളത്. അലിനഗറില്‍ ബിജെപി ആദ്യമായാണ് വിജയം നേടുന്നത്. വോട്ടെണ്ണല്‍ ആരംഭിച്ചത് മുതല്‍ മൈഥിലി ഈ മണ്ഡലത്തില്‍ മുന്നിലായിരുന്നു.
ദര്‍ഭംഗ ജില്ലയിലെ ബിജെപിയുടെ അപ്രതീക്ഷിത സ്ഥാനാര്‍ഥിയായിരുന്നു നാടന്‍ പാട്ട് കലാകാരിയായ മൈഥിലി. മധുബനി ജില്ലയിലെ ബെനിപ്പട്ടിയാണ് മൈഥിലിയുടെ സ്വദേശം. ശാസ്ത്രീയസംഗീതത്തിലും ഭക്തി ഗാനത്തിലും അവര്‍ പരിശീലനം നേടിയിട്ടുണ്ട്. അതേസമയം, തിരഞ്ഞെടുപ്പില്‍ മത്സരിക്കുക എന്നത് തന്റെ ലക്ഷ്യത്തിലുണ്ടായിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.
രണ്ട് ഘട്ടങ്ങളായി നടന്ന ബീഹാര്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ഥികളുടെ ശരാശരി പ്രായം ഏകദേശം 51 വയസ്സാണ്.
2005-ല്‍ തിരഞ്ഞെടുക്കപ്പെട്ട സ്വതന്ത്ര സ്ഥാനാര്‍ഥി 26കാരനായ തൗസീഫ് ആലമായിരുന്നു ഇതിന് മുമ്പ് ബീഹാറിലെ പ്രായം കുറഞ്ഞ എംഎല്‍എ.
‘റൈസിംഗ് സ്റ്റാര്‍’ പോലെയുള്ള ടിവി റിയാലിറ്റി ഷോയിലും ലോകമെമ്പാടുമുള്ള 12 വ്യത്യസ്ത ഭാഷകളില്‍ സൂഫീ സംഗീതവുമായി സംയോജിപ്പിച്ച് അവതരിപ്പിച്ച നാടന്‍ പാട്ട് പ്രകടനങ്ങളിലൂടെയുമാണ് മൈഥിലി പ്രശസ്തി നേടിയത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മൈഥിലിയുടെ കുടുംബം മുഴുവന്‍ പങ്കെടുത്തതും ശ്രദ്ധ നേടിയിരുന്നു. ഇളയ സഹോദരന്മാരില്‍ ഒരാളായ തബല കലാകാരന്‍ ഋഷവ് ഠാക്കൂറും മറ്റൊരു സഹോദരനായ ആയച്ചി ഠാക്കൂറും നാടന്‍ പാട്ടുകള്‍ ആലപിച്ച് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമായിരുന്നു. എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടാല്‍ സ്‌കൂളില്‍ മിഥില ചിത്രരചന പാഠ്യേതര വിഷയമായി ഉള്‍പ്പെടുത്തുമെന്നും അലിനഗറിന്റെ പേര് സീതാനഗര്‍ എന്നാക്കി മാറ്റുമെന്നും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രവര്‍ത്തിക്കുമെന്നും യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്നും അവര്‍ വാഗ്ദാനം ചെയ്തിരുന്നു.
November 15, 2025 10:31 AM IST
മൈഥിലി ഠാക്കൂര്‍: ബീഹാറിലെ ജനപ്രിയ ഗായിക കേരളത്തിലെ മുന്‍മന്ത്രിയെ മറികടന്ന് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എ
