Leading News Portal in Kerala

‘മാപ്പ് ചോദിച്ചില്ലെങ്കില്‍ നടപടി’;തൃണമൂല്‍ എംപിയുടെ ആരോപണങ്ങള്‍ക്ക് പശ്ചിമബംഗാള്‍ ഗവര്‍ണറുടെ മുന്നറിയിപ്പ്|apologise or face action west bengal governor warns against trinamool mp’s allegations | India


Last Updated:

ഗവർണറായി ബിജെപിയുടെ സേവകനായ ഒരാള്‍ തുടരുന്നിടത്തോളം പശ്ചിമബംഗാളില്‍ ഒരു നല്ല കാര്യവും സംഭവിക്കുന്നത് കാണാന്‍ കഴിയില്ലെന്ന് കല്യാണ്‍ ബാനര്‍ജി പറഞ്ഞു

News18
News18

ബിജെപി ക്രിമിനലുകള്‍ക്ക് ഗവര്‍ണര്‍ സിവി ആനന്ദബോസ് ആഭയം നല്‍കുകയും അവര്‍ക്ക് ആയുധങ്ങളും വെടിക്കോപ്പുകളും നല്‍കുകയും ചെയ്യുന്നുവെന്ന തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജിയുടെ ഗുരുതര ആരോപണം പശ്ചിമബംഗാളില്‍ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. ആരോപണങ്ങള്‍ ശക്തമായി നിഷേധിക്കുകയും അവ തെളിയിക്കാന്‍ ടിഎംസി എപിയെ വെല്ലുവിളിക്കുകയും ചെയ്തുകൊണ്ട് ഗവര്‍ണര്‍ ആനന്ദ ബോസും രംഗത്തെത്തി. വിഷയത്തില്‍ കല്യാണ്‍ ബാനര്‍ജി മാപ്പ് പറയണമെന്നും അല്ലെങ്കില്‍ നടപടി നേരിടേണ്ടി വരുമെന്നും ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സംഭവത്തില്‍ സംസ്ഥാന, ദേശീയ ഏജന്‍സികള്‍ ഇന്ന് രാജ്ഭവനില്‍ സംയുക്തമായി സുരക്ഷാ പരിശോധനകള്‍ നടത്തും. ഇതുകാരണം ഗവര്‍ണര്‍ മാസത്തിലുള്ള കേരള സന്ദര്‍ശനം റദ്ദാക്കി രാജ്ഭവനില്‍ തന്നെ തുടരുകയാണ്. കേരളത്തിലെ എല്ലാ പരിപാടികളും റദ്ദാക്കിയാണ് ഗവര്‍ണര്‍ കൊല്‍ക്കത്തയിലേക്ക് മടങ്ങിയത്.

സംസ്ഥാനത്ത്  നടന്നുകൊണ്ടിരിക്കുന്ന വോട്ടര്‍ പട്ടിക എസ്‌ഐആറിനെ ന്യായീകരിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ സംസാരിച്ചിരുന്നു. പൊരുത്തക്കേടുകള്‍ ഇല്ലാതാക്കാനും തിരഞ്ഞെടുപ്പ് സംവിധാനത്തില്‍ പൊതുജനവിശ്വാസം പുനഃസ്ഥാപിക്കാനുമാണ് ഇത് രൂപകല്പന ചെയ്തിട്ടുള്ളതെന്നും ബീഹാറിലെ തിരഞ്ഞെടുപ്പ് എസ്‌ഐആറിനുള്ള വിശാലമായ പൊതുജന സ്വീകാര്യത പ്രകടമാക്കിയെന്നും അദ്ദേഹം പറയുകയുണ്ടായി.

ആളുകള്‍ക്ക് ആശയക്കുഴപ്പമുണ്ടെങ്കില്‍ ഇത് നീതിയുക്തമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനുള്ള ഒരു പുതിയ പ്രക്രിയ ആണെന്ന് അവരെ ബോധ്യപ്പെടുത്തണമെന്നും ബോസ് പറഞ്ഞിരുന്നു.

ഉടന്‍ തന്നെ ഇതിനോട് പ്രതികരിച്ചുകൊണ്ട് ബാനര്‍ജി രംഗത്തെത്തി. ഗവര്‍ണര്‍ കുറ്റവാളികളെ സജീവമായി സഹായിക്കുകയാണെന്നും ആരോപിച്ചു. “ആദ്യം രാജ്ഭവനില്‍ ബിജെപി ക്രിമിനലുകള്‍ക്ക് അഭയം നല്‍കരുതെന്ന് ഗവര്‍ണറോട് പറയുക. അദ്ദേഹം അവിടെ കുറ്റവാളികളെ സംരക്ഷിക്കുന്നു. അവര്‍ക്ക് തോക്കുകളും ബോംബുകളും നല്‍കുന്നു. തൃണമൂല്‍ പ്രവര്‍ത്തകരെ ആക്രമിക്കാന്‍ അവരോട് പറയുന്നു. ആദ്യം അദ്ദേഹം അത് നിര്‍ത്തട്ടെ”, കല്യാണ്‍ ബാനര്‍ജി ആരോപിച്ചു.

ഗവര്‍ണറെ പോലെ കഴിവുക്കെട്ട ബിജെപിയുടെ സേവകനായ ഒരാള്‍ തുടരുന്നിടത്തോളം പശ്ചിമബംഗാളില്‍ ഒരു നല്ല കാര്യവും സംഭവിക്കുന്നത് ഒരിക്കലും കാണാന്‍ കഴിയില്ലെന്നും ബാനര്‍ജി പറഞ്ഞിരുന്നു.

ഇതിനെതിരെ ശക്തമായി പ്രതികരിച്ച് രാജ്ഭവന്‍ ഔദ്യോഗികമായി പ്രസ്താവനയിറക്കി. കല്യാണ്‍ ബാനര്‍ജിക്കും പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും വേണ്ടി രാജ്ഭവന്റെ ഗേറ്റ് തുറന്നിട്ടിരിക്കുകയാണെന്നും അവിടെ ആയുധങ്ങളും വെടിക്കോപ്പുകളുമുണ്ടോയെന്ന് പരിശോധിക്കാമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞാല്‍ എംപി ബംഗാളിലെ ജനങ്ങളോട് ക്ഷമ ചോദിക്കുകയും വിദ്വേഷ പ്രസംഗത്തിന് നടപടി നേരിടുകയും വേണമെന്ന് പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി. കൊല്‍ക്കത്ത പോലീസ് രാജ്ഭവന് കാവലുള്ളപ്പോള്‍ ആയുധങ്ങള്‍ അതിന്റെ പരിസരത്ത് എങ്ങനെ സൂക്ഷിക്കാന്‍ കഴിയുമെന്നും പ്രസ്താവനയില്‍ ചോദിച്ചു. ഗവര്‍ണറുടെ ഇസെഡ് കാറ്റഗറി സുരക്ഷയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ളതാണ് ബാനര്‍ജിയുടെ ആരോപണങ്ങളെന്നും രാജ്ഭവന്‍ പ്രസ്താവനയില്‍ അറിയിച്ചു.

ബാനര്‍ജിയുടെ ആരോപണം പ്രകോപനപരവും നിരുത്തരവാദപരവുമാണെന്നും ഗവര്‍ണര്‍ മാധ്യമപ്രവവര്‍ത്തകരോട് പറഞ്ഞു. ഇത് ഉത്തരവാദിത്തമുള്ള കൊല്‍ക്കത്ത പോലീസിന്റെ വിശ്വാസ്യതയെ ദുര്‍ബലപ്പെടുത്തുന്നുവെന്നും ബോസ് പറഞ്ഞു. രാജ്ഭവനുള്ളില്‍ ആയുധങ്ങളും വെടിക്കോപ്പുകളും ലഭ്യമാണെന്ന് ഒരു ഭരണകക്ഷി എംപി പറയുമ്പോള്‍ സംസ്ഥാനത്തെ പോലീസ് സേനയിലുള്ള തന്റെ വിശ്വാസക്കുറവാണോ അദ്ദേഹം പ്രകടിപ്പിക്കുന്നതെന്നും ഇത് ഏതെങ്കിലും തരത്തിലുള്ള ഉള്‍പ്പാര്‍ട്ടി രാഷ്ട്രീയത്തെയാണോ കാണിക്കുന്നതെന്നും ഗവര്‍ണര്‍ ചോദിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/India/

‘മാപ്പ് ചോദിച്ചില്ലെങ്കില്‍ നടപടി’;തൃണമൂല്‍ എംപിയുടെ ആരോപണങ്ങള്‍ക്ക് പശ്ചിമബംഗാള്‍ ഗവര്‍ണറുടെ മുന്നറിയിപ്പ്