‘എന്തിന് കോണ്‍ഗ്രസില്‍ തുടരുന്നു?’ മോദിയെ പ്രശംസിച്ച തരൂരിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ്| congress leader Sandeep Dikshit Slams Shashi Tharoor Over Modi Praise | India
“താങ്കൾ എന്തിന് കോൺഗ്രസിൽ തുടരുന്നു?” എന്ന് ചോദിച്ച ദീക്ഷിത്, കോൺഗ്രസ് അടിസ്ഥാനപരമായി എതിർക്കുന്ന നയങ്ങളെ പ്രശംസിക്കുന്ന തരൂരിനെ “കപടനാട്യക്കാരൻ” എന്നും വിശേഷിപ്പിച്ചു.
“ശശി തരൂരിന്റെ പ്രശ്നം എന്തെന്നാൽ, അദ്ദേഹത്തിന് രാജ്യത്തെക്കുറിച്ച് വലിയ ധാരണയുണ്ടെന്ന് എനിക്ക് തോന്നുന്നില്ല… കോൺഗ്രസിന്റെ നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന ഒരാൾ രാജ്യത്തിന് നല്ലതാണ് ചെയ്യുന്നതെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ, നിങ്ങൾ ആ നയങ്ങളെയാണ് പിന്തുടരേണ്ടത്… പിന്നെ എന്തിനാണ് നിങ്ങൾ കോൺഗ്രസിൽ തുടരുന്നത്? വെറുമൊരു എംപി സ്ഥാനം ലഭിക്കാൻ വേണ്ടി മാത്രമാണോ?” ദീക്ഷിത് ചോദിച്ചു.
“നിങ്ങൾ അംഗമായ പാർട്ടിയേക്കാൾ നന്നായി ബിജെപിയുടെയോ മോദിയുടെയോ തന്ത്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് നിങ്ങൾക്ക് ആത്മാർത്ഥമായി തോന്നുന്നുണ്ടെങ്കിൽ, അതിന് നിങ്ങൾ വിശദീകരണം നൽകണം. അതിന് തയ്യാറല്ലെങ്കിൽ, നിങ്ങളൊരു കപടനാട്യക്കാരനാണ്.”- ദീക്ഷിത് കുറ്റപ്പെടുത്തി.
#WATCH | Delhi: On Congress MP Shashi Tharoor’s tweet on PM Modi, party leader Sandeep Dikshit says, “… Shashi Tharoor’s problem is that I don’t think he knows a lot about the country… If, according to you, someone is doing good for the country by going against the Congress’s… pic.twitter.com/zhtHdllFvU
— ANI (@ANI) November 19, 2025
നേരത്തെ, കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റും പ്രധാനമന്ത്രിയുടെ പ്രസംഗത്തെ തരൂർ അഭിനന്ദിച്ചതിനെ ചോദ്യം ചെയ്തിരുന്നു. “അഭിനന്ദിക്കാൻ തക്കതായൊന്നും താൻ അതിൽ കണ്ടില്ല,” എന്നായിരുന്നു അവരുടെ പ്രതികരണം.
“നിഷ്പക്ഷ മാധ്യമപ്രവർത്തനത്തോട് അദ്ദേഹത്തിന് (മോദിക്ക്) എന്താണ് പ്രശ്നമെന്ന് അദ്ദേഹം പറയണം… അതിനാൽ അദ്ദേഹത്തെ അഭിനന്ദിക്കാൻ ഒരു കാരണവും ഞാൻ കാണുന്നില്ല,” സുപ്രിയ പറഞ്ഞു. തരൂരിന് അഭിനന്ദിക്കാൻ എന്ത് കാരണമാണ് ലഭിച്ചതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും, കോൺഗ്രസിനെ ആവർത്തിച്ച് വിമർശിക്കുന്ന “നിലവാരമില്ലാത്ത പ്രസംഗം” ആയിരുന്നു മോദിയുടേതെന്നും അവർ കൂട്ടിച്ചേർത്തു.
തരൂർ പറഞ്ഞത്
ഈ ആഴ്ച ആദ്യം, പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തെക്കുറിച്ചുള്ള തന്റെ നിരീക്ഷണങ്ങൾ ശശി തരൂർ എക്സിൽ പങ്കുവെച്ചിരുന്നു. പ്രസംഗത്തിലെ ചില കാര്യങ്ങളെ വിമർശിച്ചെങ്കിലും മറ്റു ചില ഭാഗങ്ങളെ അദ്ദേഹം പ്രശംസിച്ചു. “സാമ്പത്തികമായ കാഴ്ചപ്പാടും സാംസ്കാരികമായ ആഹ്വാനവും നൽകുന്ന, പുരോഗതിക്കായി രാജ്യം അക്ഷമരായിരിക്കാൻ ആവശ്യപ്പെടുന്ന” പ്രസംഗമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
ഇന്ത്യയെ വെറുമൊരു ‘ഉയർന്നുവരുന്ന വിപണി’ എന്നതിലുപരി സാമ്പത്തിക പ്രതിരോധശേഷി തെളിയിച്ച ഒരു ‘ഉയർന്നുവരുന്ന മാതൃക’ ആയാണ് പ്രധാനമന്ത്രി അവതരിപ്പിച്ചതെന്ന് തരൂർ ചൂണ്ടിക്കാട്ടി. താൻ എപ്പോഴും ‘തിരഞ്ഞെടുപ്പ് മോഡിൽ’ ആണെന്ന് ആരോപിക്കപ്പെടുന്നുണ്ടെന്നും, എന്നാൽ യഥാർത്ഥത്തിൽ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ‘ഇമോഷണൽ മോഡിൽ’ ആണെന്നും മോദി പറഞ്ഞതായി തരൂർ കുറിച്ചു.
പ്രസംഗത്തിലെ സാംസ്കാരിക ഭാഗത്തെക്കുറിച്ച് പരാമർശിക്കവെ, മെക്കാളെയുടെ 200 വർഷത്തെ “അടിമ മനോഭാവം” എന്ന പാരമ്പര്യത്തെ വെല്ലുവിളിക്കാൻ പ്രധാനമന്ത്രി പ്രസംഗത്തിന്റെ “നല്ലൊരു ഭാഗം” നീക്കിവെച്ചതായി തരൂർ പറഞ്ഞു.
ഇന്ത്യയുടെ പൈതൃകം, ഭാഷകൾ, വിജ്ഞാന സമ്പ്രദായങ്ങൾ എന്നിവയിലുള്ള അഭിമാനം വീണ്ടെടുക്കാൻ പത്ത് വർഷത്തെ ദേശീയ ദൗത്യത്തിന് മോദി ആഹ്വാനം ചെയ്തു. “ഇന്ത്യൻ ദേശീയതയ്ക്ക് വേണ്ടി ശബ്ദമുയർത്താൻ രാംനാഥ് ഗോയങ്ക ഇംഗ്ലീഷ് ഭാഷ ഉപയോഗിച്ചത് എങ്ങനെയെന്ന് കൂടി അദ്ദേഹം (മോദി) അംഗീകരിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു!” എന്ന് പറഞ്ഞാണ് തരൂർ തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.
New Delhi,New Delhi,Delhi
November 20, 2025 9:51 AM IST