വഖഫ് സ്വത്തുവിവരങ്ങൾ രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി നീട്ടണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി Supreme Court rejects plea to extend deadline for registration of waqf property details | India
Last Updated:
രജിസ്ട്രേഷൻ പ്രക്രിയയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കുന്നതിന് പാർലമെന്റ് ഒരു പ്രത്യേക സംവിധാനമുണ്ടാക്കിയ സാഹചര്യത്തിൽ വിഷയത്തിൽ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി
വഖഫ് സ്വത്തുവിവരങ്ങൾ കേന്ദ്ര വഖഫ് പോർട്ടലായ ഉമീദിൽ രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി നീട്ടണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. സാങ്കേതിക തകരാറുകൾ കാരണം വഖഫ് സ്വത്തുക്കളുടെ വിശദാംശങ്ങൾ പോർട്ടലിൽ അപ്‌ലോഡ് ചെയ്യാൻ കഴിഞ്ഞില്ലെന്നും വെബ്‌സൈറ്റിൽ വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ട വഖഫ് സ്വത്തുക്കളുടെ പരിപാലകരെ കണ്ടെത്തുന്നതിലും പ്രശ്‌നങ്ങളുണ്ടെന്നും ഹർജിക്കാർ അവകാശപ്പെട്ടിരുന്നു.
എന്നാൽ, പോർട്ടലിൽ വിശദാംശങ്ങൾ അപ്‌ലോഡ് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, വഖഫ് ട്രൈബ്യൂണലിനെ സമീപിക്കാമെന്ന് ജസ്റ്റിസ് ദീപങ്കർ ദത്തയും ജസ്റ്റിസ് അഗസ്റ്റിൻ ജോർജ്ജ് മാസിഹും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. ഡിസംബർ 6 ആണ് വഖഫ് സ്വത്തു വിവങ്ങൾ ഉമീദ് പോർട്ടലിൽ രജസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയതി.
രജിസ്ട്രേഷൻ പ്രക്രിയയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കുന്നതിന് പാർലമെന്റ് ഒരു പ്രത്യേക സംവിധാനമുണ്ടാക്കിയ സാഹചര്യത്തിൽ സുപ്രീം കോടതിയ്ക്ക് വിഷയത്തിൽ ഇടപെടാനാകില്ലെന്നും ബെഞ്ച് വ്യക്തമാക്കി.സമയപരിധി നീട്ടാൻ സുപ്രീം കോടതി വിസമ്മതിച്ചതോടെ, അപേക്ഷകർ ഡിസംബർ 6 ന് മുമ്പ് വഖഫ് ട്രൈബ്യൂണലിൽ തങ്ങളുടെ വിവരങ്ങൾ സമർപ്പിക്കേണ്ടതുണ്ട്; പോർട്ടൽ ഉപയോഗിക്കുമ്പോൾ നേരിടുന്ന സാങ്കേതിക ബുദ്ധിമുട്ടുകളുടെ രേഖ സൂക്ഷിക്കുണം. ഭേദഗതി ചെയ്ത നിയമപ്രകാരം ട്രൈബ്യൂണലിൽ നിന്ന് നേരിട്ട് സമയപരിധി നീട്ടിനൽകുന്നതിനോ അല്ലെങ്കിൽ വ്യക്തതകൾക്കോ അപേക്ഷിക്കാവന്നതാണ്.
മുസ്ലീം എൻഡോവ്‌മെന്റ് സ്വത്തുക്കളുടെ ഭരണം കാര്യക്ഷമമാക്കുന്നതിനുള്ള വിപുലമായ ശ്രമത്തിന്റെ ഭാഗമായാണ് ജൂൺ 6ന് സർക്കാർ ഏകീകൃത വഖഫ് മാനേജ്‌മെന്റ്, എംപവർമെന്റ്, എഫിഷ്യൻസി ആൻഡ് ഡെവലപ്‌മെന്റ് (ഉമീദ്) പോർട്ടൽ അവതരിപ്പിച്ചത്. എല്ലാ വഖഫ് ആസ്തികളുടെയും ഡിജിറ്റൽ, ജിയോ-ടാഗ് ചെയ്‌ത ഡാറ്റാബേസ് നിർമ്മിക്കുന്നതിനാണ് പ്ലാറ്റ്‌ഫോം രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. പുതിയ ഉത്തരവ് പ്രകാരം, രാജ്യത്തെ രജിസ്റ്റർ ചെയ്ത എല്ലാ വഖഫ് സ്വത്തുക്കളും ആറ് മാസത്തിനുള്ളിൽ പോർട്ടലിലേക്ക് അപ്‌ലോഡ് ചെയ്യണം.
New Delhi,Delhi
December 01, 2025 3:08 PM IST
