‘ബലാത്സംഗത്തിന് കുറ്റപത്രത്തിൽ പേരുണ്ടായിട്ടും എംഎൽഎ പാർട്ടിയിൽ തുടരുന്നത് ശരിയാണോ?’ പ്രിയങ്ക ഗാന്ധി അന്ന് പറഞ്ഞത്| Priyanka Gandhi Old Stance Should MLA Named in Rape Charge Sheet Continue in Party | India
Last Updated:
ഉന്നാവോ ബലാത്സംഗകേസിലെ പ്രതിയും ബിജെപി എംഎല്‍എയുമായിരുന്ന കുല്‍ദീപ് സിംഗ് സെങ്കാർ പാര്‍ട്ടിയില്‍ തുടര്‍ന്നതുമായി ബന്ധപ്പെട്ടാണ് പ്രിയങ്കാ ഗാന്ധി പ്രസ്താവന നടത്തിയത്
രാഹുല്‍ മാങ്കൂട്ടത്തിൽ എംഎല്‍എയുമായി ബന്ധപ്പെട്ട ഒന്നിലധികം ബലാത്സംഗക്കേസ് പുറത്തുവന്നതോടെ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവും എംപിയുമായ പ്രിയങ്കാ ഗാന്ധിയുടെ ആറ് വര്‍ഷം മുമ്പത്തെ പ്രസ്താവന ചര്‍ച്ചയാകുന്നു. ഉന്നാവോ ബലാത്സംഗകേസിലെ പ്രതിയും ബിജെപി എംഎല്‍എയുമായിരുന്ന കുല്‍ദീപ് സിംഗ് സെങ്കാർ പാര്‍ട്ടിയില്‍ തുടര്‍ന്നതുമായി ബന്ധപ്പെട്ടാണ് പ്രിയങ്കാ ഗാന്ധി പ്രസ്താവന നടത്തിയത്. സെങ്കാറിനെപ്പോലെയുള്ളവര്‍ക്ക് രാഷ്ട്രീയ അധികാരത്തിന്റെ സംരക്ഷണം നല്‍കുന്നതും ഇരകളെ ഒറ്റയ്ക്ക് ജീവനുവേണ്ടി പോരാടാന്‍ വിടുന്നതും എന്തുകൊണ്ടാണെന്ന് അവര്‍ ചോദിച്ചു. സാമൂഹികമാധ്യമമായ എക്സില്‍ പങ്കുവെച്ച പോസ്റ്റിലാണ് അവര്‍ ഇക്കാര്യം ചോദിച്ചത്.
”കുടുംബത്തിന് ഭീഷണിയുണ്ടെന്നും ആശങ്കയുണ്ടെന്നും ഈ എഫ്ഐആറില്‍ പറയുന്നു. അപകടം ആസൂത്രിതമാകാന്‍ സാധ്യതയുണ്ടെന്നതിന്റെ സൂചന അതിലുണ്ട്,” എഫ്ഐആറിന്റെ പകര്‍പ്പ് പങ്കുവെച്ചുകൊണ്ട് അവര്‍ പറഞ്ഞു.
ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയും അവളുടെ പിതാവിന്റെയും മാതാവിന്റെയും സഹോദരിമാരും അവരുടെ അഭിഭാഷകനും റായ് ബറേലി ജയിലില്‍ കഴിയുന്ന അമ്മാവനെ കാണാന്‍ പോകുന്നതിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു. കേസിലെ പ്രതിയായ അന്നത്തെ ബിജെപി എംഎല്‍എ കുൽദീപ് സെങ്കാർ ആണ് അപകടത്തിന് പിന്നിലെന്നാണ് ആരോപണം. പീഡനക്കേസിൽ ജയിലിൽ കഴിയുന്ന എംഎൽഎ അവിടെ നിന്ന് ഗൂഢാലോചന നടത്തിയാണ് അപകട പദ്ധതി നടപ്പിലാക്കിയതെന്നാണ് പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചത്. ഇത്തരം ആരോപണങ്ങൾ ശക്തമായ സാഹചര്യത്തിൽ എംഎൽഎ അടക്കം പത്തു പേർക്കെതിരെ യുപി പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു
ഉത്തര്‍പ്രദേശിലെ ബംഗര്‍മാവു നിയമസഭാ മണ്ഡലത്തില്‍ നിന്ന് നാല് തവണ എംഎല്‍എയായി സെങ്കാര്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2017 ലാണ് കേസിനാസ്പദമായ സംഭവം. 17 കാരിയായ പെൺകുട്ടി ജോലി തേടി ഒരു ബന്ധുവിനൊപ്പമാണ് അന്നത്തെ ബിജെപി എംഎല്‍എ കുൽദീപ് സെങ്കാറിൻ്റെ മാഖി ഗ്രാമത്തിലുള്ള വീട്ടിൽ എത്തിയത്. ഇവിടെ വച്ച് എംഎൽഎ ബലാത്സംഗം ചെയ്തുവെന്നും തുടർന്ന് മറ്റൊരാൾ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചുവെന്നുമായിരുന്നു പരാതി. പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യുകയും പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
എന്നാൽ പ്രതികൾക്കെതിരെ യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിൽ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് പുറത്ത് ഇര സ്വയം തീ കൊളുത്തി മരിക്കാന്‍ ശ്രമിച്ചതിന് പിന്നാലെയാണ് കേസ് പുറത്തുവന്നത്.
New Delhi,New Delhi,Delhi
December 04, 2025 9:37 AM IST
‘ബലാത്സംഗത്തിന് കുറ്റപത്രത്തിൽ പേരുണ്ടായിട്ടും എംഎൽഎ പാർട്ടിയിൽ തുടരുന്നത് ശരിയാണോ?’ പ്രിയങ്ക ഗാന്ധി അന്ന് പറഞ്ഞത്
