വിദ്യാർത്ഥിനികൾക്ക് ബുര്‍ഖ നിരോധിച്ച മുംബൈ കോളേജിനെതിരേ മുസ്ലിം സംഘടനകള്‍ | Muslim organisations against the Mumbai college that banned burqa for female students | India
Last Updated:
മുഖവും ശരീരവും പൂര്‍ണമായും മറയ്ക്കുന്ന, കണ്ണിനു മുന്നില്‍ മാത്രം നെറ്റ് സ്‌ക്രീന്‍ നല്‍കുന്ന വസ്ത്രമാണ് ബുര്‍ഖ
മുംബൈയിലെ ഗോരേഗാവില്‍ പ്രവര്‍ത്തിക്കുന്ന കോളേജില്‍ വിദ്യാർഥിനികൾക്ക് ബുര്‍ഖ (burqa) നിരോധിക്കാനുള്ള തീരുമാനത്തിനെതിരേ മുസ്ലിം സംഘടനകള്‍ രംഗത്ത്. വിവേക് വിദ്യാലയ ആൻഡ് ജൂനിയര്‍ കോളേജ് അധികൃതരാണ് ബുര്‍ഖ നിരോധിക്കാന്‍ തീരുമാനിച്ചത്. ഇത് മതപരമായ അവകാശങ്ങളുടെ ലംഘനമാണെന്ന് അവര്‍ ആരോപിച്ചു. ഇന്ത്യന്‍ ഭരണഘടനയില്‍ മതപരമായ സമത്വം ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ ഈ തീരുമാനത്തിലൂടെ ലംഘിക്കപ്പെടുകയാണെന്ന് അവര്‍ ആരോപിച്ചു.
എന്നാല്‍ കോളേജിലെ ഐക്യത്തിന്റെയും കുറ്റകൃത്യങ്ങൾ തടയുന്ന നയത്തിന്റെയും ഭാഗമായാണ് ഈ തീരുമാനം എടുത്തതെന്ന് കോളേജ് ഭരണകൂടം അറിയിച്ചു. കഴിഞ്ഞവര്‍ഷം കോളേജില്‍ നടന്ന ഒരു പരീക്ഷയ്ക്കിടെ ബുര്‍ഖ ധരിച്ച ഒരു പെണ്‍കുട്ടി കോപ്പിയടിച്ചതിനെ തുടര്‍ന്ന് പിടിക്കപ്പെട്ടിരുന്നുവെന്നും തുടര്‍ന്നാണ് ഈ തീരുമാനം നടപ്പാക്കിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അച്ചടക്കം പാലിക്കുന്നതിനും ദുരുപയോഗം തടയുന്നതിനുമാണ് നിരോധനമെന്ന് ഭരണകൂടം പറഞ്ഞു.
സ്റ്റുഡന്റ്‌സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യയുടെ (എസ്‌ഐഒ) മഹാരാഷ്ട്ര സൗത്ത് സോണ്‍ കോളേജിന്റെ തീരുമാനത്തെ വിമര്‍ശിച്ചു. കാംപസില്‍ ബുര്‍ഖ നിരോധിക്കുന്നത് വിവേചനപരമാണെന്ന് പറഞ്ഞു. ക്ലാസ് തുടങ്ങുന്നതിന് മുമ്പ് മുസ്ലീം വിദ്യാര്‍ഥിനികള്‍ മതപരമായ വസ്ത്രങ്ങള്‍ നീക്കം ചെയ്യണമെന്നും ഹിജാബ് ധരിക്കണമെന്നും കോളേജിന്റെ നിയമത്തില്‍ പറയുന്നതായി എസ്‌ഐഒ പറഞ്ഞു.
മുഖവും ശരീരവും പൂര്‍ണമായും മറയ്ക്കുന്ന, കണ്ണിനു മുന്നില്‍ മാത്രം നെറ്റ് സ്‌ക്രീന്‍ നല്‍കുന്ന വസ്ത്രമാണ് ബുര്‍ഖ. ഹിജാബിലാകട്ടെ മുടി, ചെവി, കഴുത്ത് എന്നിവയാണ് മറയ്ക്കുന്നത്. അതേസമയം, മുഖം മറയ്ക്കുന്നില്ല. കോളേജില്‍ ബുര്‍ഖയ്ക്ക് മാത്രമാണോ നിരോധനമുള്ളതെന്ന് വ്യക്തമല്ല.
കോളേജ് ഭരണകൂടം ഈ വിഷയത്തില്‍ ഔദ്യോഗിക പ്രസ്താവനയൊന്നും പുറത്തിറക്കിയിട്ടില്ല. വിദ്യാര്‍ഥിനികള്‍ പ്രാദേശിക പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതായും ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുള്ള ഒരു അഭിഭാഷകനെ സമീപിച്ചതായും റിപ്പോര്‍ട്ടുണ്ട്.
കോളേജിലെ പുതിയ നയം ഇന്ത്യന്‍ ഭരണഘടനയുടെ 14,15,25 ആര്‍ട്ടിക്കിളുകള്‍ ലംഘിക്കുന്നതാണെന്ന് എസ്‌ഐഒ പറഞ്ഞു. പെണ്‍കുട്ടികളെ ടോയ്‌ലറ്റുകളില്‍ വസ്ത്രം മാറ്റാനോ കോളേജിലേക്കുള്ള പ്രവേശനം റദ്ദാക്കാനോ നിര്‍ബന്ധിക്കുന്നുവെന്നും ഇത് അപമാനത്തിന് കാരണമാവുകയും വിദ്യാഭ്യാസത്തിനുള്ള തുല്യ അവകാശം നിഷേധിക്കുന്നതുമാണെന്നും എസ്‌ഐഒ ആരോപിച്ചു.
നിയമം ഉടനടി പിന്‍വലിക്കണമെന്നും മതസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍ വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. പുതിയ നിയമം പിന്‍വലിച്ചില്ലെങ്കില്‍ നിരാഹാര സമരം നടത്തുമെന്നും വിദ്യാര്‍ഥിനികള്‍ ഭീഷണി മുഴക്കി. കോളേജില്‍ ചേരുമ്പോള്‍ ഇത്തരത്തിലുള്ള നിയന്ത്രണത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും അവര്‍ പറഞ്ഞു.
എന്നാല്‍ കോളേജ് സ്ഥിതി ചെയ്യുന്ന ഗോരേഗാവ് പോലീസ് സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Thiruvananthapuram,Kerala
December 04, 2025 12:22 PM IST
