Leading News Portal in Kerala

‘പ്രണയം നടിച്ച് പണം തട്ടിയെടുത്തു; ഛത്തീസ്ഗഢിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരേ പരാതി|Senior Chhattisgarh Police Officer Accused of Extortion after Faking Love | India


Last Updated:

ആരോപണങ്ങള്‍ തെളിയിക്കുന്ന ഫോട്ടോകളും വീഡിയോകളും രേഖകളും പുറത്തുവന്നു

News18
News18

ഛത്തീസ്ഡഢിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥ പ്രണയം നടിച്ച് പണം തട്ടിയെടുത്തതായി പ്രമുഖ ഹോട്ടലുടമയുടെ പരാതി. ഛത്തീസ്ഗഢിലെ റായ്പൂര്‍ ഹോട്ടലുടമയായ ദീപക് ടണ്ഠന്‍ ദന്തേവാഡയില്‍ നിന്നുള്ള 2017 ബാച്ച് പോലീസ് ഉദ്യോഗസ്ഥയായ കല്‍പ്പന വര്‍മയ്‌ക്കെതിരെയാണ് പരാതി നല്‍കിയത്. കൈക്കൂലി, ബ്ലാക്ക്‌മെയില്‍, വഞ്ചന, വൈകാരിക ചൂഷണം എന്നിവ ആരോപിച്ചാണ് പരാതി നല്‍കിയത്. പിന്നാലെ ഛത്തീസ്ഗഢില്‍ വലിയ വിവാദം പൊട്ടിപ്പുറപ്പെട്ടു.

ആരോപണങ്ങള്‍ തെളിയിക്കുന്ന ഫോട്ടോകളും വീഡിയോകളും രേഖകളും ദീപക് ടണ്ഠന്‍ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. 2021ലാണ് താന്‍ ഡിഎസ്പിയെ കണ്ടുമുട്ടിയതെന്നും നാല് വര്‍ഷത്തിലേറെയായി അവരുമായി പരിചയമുണ്ടെന്നും ടണ്ഠന്‍ ആരോപിച്ചു. ഇതിനിടെ കൽപ്പന വ്യാജ വിവാഹവാഗ്ദാനം നല്‍കി തന്റെ കുടുക്കിയതായും ടണ്ഠന്‍ ആരോപിച്ചു. പണമായി രണ്ട് കോടി രൂപയും 12 ലക്ഷം രൂപ വിലമതിക്കുന്ന വജ്ര മോതിരവും അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും ഒരു ലക്ഷം രൂപ വിലമതിക്കുന്ന ബ്രേസ്ലെറ്റും തന്റെ ഇന്നോവ ക്രിസ്റ്റ കാറും കല്‍പ്പന വര്‍മ കൈക്കലാക്കിയതായി ടണ്ഠന്‍ ആരോപിച്ചു. റായ്പൂരിലെ വിഐപി റോഡിലുള്ള ഒരു ഹോട്ടല്‍ കല്‍പ്പന വര്‍മയുടെ സഹോദരന് കൈമാറാന്‍ തന്റെ മേല്‍ സമ്മര്‍ദം ചെലുത്തിയതായും പിന്നീട് അത് 30 ലക്ഷം രൂപ ചെലവഴിച്ച് കല്‍പ്പനയുടെ പേരിലേക്ക് മാറ്റിയതായും ആരോപിക്കപ്പെടുന്നു.

കല്‍പ്പനയുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ വിസമ്മതിച്ചപ്പോള്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുകയും കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ടണ്ഠന്‍ ആരോപിച്ചു. തെളിവിനായി വാട്ട്‌സ്ആപ്പ് ചാറ്റുകള്‍, സിസിടിവി ദൃശ്യങ്ങള്‍, മറ്റ് ഡിജിറ്റല്‍ രേഖകള്‍ എന്നിവ ഖാംഹാര്‍ദി പോലീസിന് ടണ്ഠൻ സമര്‍പ്പിച്ചു.

പോലീസ് ഇരുപക്ഷത്തുനിന്നുമുള്ള മൊഴികൾ രേഖപ്പെടുത്തിയെങ്കിലും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇത് അന്വേഷണത്തിലിരിക്കുന്ന സാമ്പത്തിക തര്‍ക്കമാണെന്ന് അവര്‍ പറഞ്ഞു.

ഡിഎസ്പി കല്‍പ്പനയുടെ പിതാവ് ഹേമന്ത് വര്‍മ ഒരു ബിസിനസ് ഇടപാടുമായി ബന്ധപ്പെട്ട് ടണ്ഠന് പണം കടം നല്‍കിയതായും ടണ്ഠന്റെ ഭാര്യ ബര്‍ഖ സെക്യൂരിറ്റിയായി നല്‍കിയ ചെക്ക് മടങ്ങിയെന്നും ആരോപിച്ച് രണ്ട് മാസം മുമ്പ് പാന്ദ്രി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതോട കേസ് കൂടുതല്‍ സങ്കീര്‍ണമായി. ചെക്ക് ബൗണ്‍സ് കേസ് നിലവില്‍ കോടതിയിലാണ്.

തനിക്കെതിരേയുള്ള ആരോപണങ്ങള്‍ വ്യാജവും തന്നെ ദ്രോഹിക്കാന്‍ ലക്ഷ്യമിട്ടുള്ളതും അപകീര്‍ത്തിപ്പെടുത്തുന്നതുമാണെന്ന് ഡിഎസ്പി കല്‍പ്പന എന്‍ഡിടിവിയോട് പറഞ്ഞു. തന്റെ പിതാവും ടണ്ഠനും തമ്മിലുള്ള സാമ്പത്തിക തര്‍ക്കത്തിലേക്ക് തന്റെ പേര് വലിച്ചിഴച്ചതാണെന്നും തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് എടുത്ത ഫോട്ടോകള്‍ ഉപയോഗിച്ച് വൈറല്‍ ചാറ്റുകള്‍ കെട്ടിച്ചമച്ചതാണെന്നും അവര്‍ ആരോപിച്ചു. ഇത് ക്രിമിനല്‍ കുറ്റമാണെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

ഇന്നോവ ക്രിസ്റ്റ തട്ടിയെടുത്തെന്ന ടണ്ഠന്റെ അവകാശവാദങ്ങളും അവര്‍ നിരസിച്ചു. പൂര്‍ണമായ രേഖകള്‍ നല്‍കിയും ആര്‍സി ട്രാന്‍സ്ഫര്‍ ചെയ്തും ഇത് നിയമപരമായി ടണ്ഠന്റെ ഭാര്യയില്‍ നിന്ന് വാങ്ങിയതാണെന്ന് അവര്‍ പറഞ്ഞു. കഴിഞ്ഞ നാല് വര്‍ഷമായി ടണ്ഠന്‍ തനിക്കെതിരേ പരാതി നല്‍കിയിട്ടില്ലെന്നും ചെക്ക് കേസില്‍ ഉള്‍പ്പെട്ടിട്ടും ബര്‍ഖ ടണ്ഠനും മുമ്പ് പരാതിയൊന്നും ഉന്നയിച്ചിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. നിയമപരമായ പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ടണ്ഠന്‍ കഥകള്‍ കെട്ടിച്ചമയ്ക്കുകയാണെന്നും കല്‍പ്പന ആരോപിച്ചു.

ടണ്ഠനെതിരേ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും ഡിഎസ്പി അറിയിച്ചു. ദീപക് ടണ്ഠന്റെയും ബര്‍ഖ ടണ്ഠന്റെയും അക്കൗണ്ടുകളില്‍ പൂര്‍ണമായും സാമ്പത്തിക ഓഡിറ്റ് നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. കൂടുതല്‍ ക്രമക്കേടുകള്‍ നടക്കാന്‍ സാധ്യതയുണ്ടെന്നും അവര്‍ ആരോപിച്ചു.

അതേസമയം, ഡിഎസ്പി തന്നെ വൈകാരികമായി കൈകാര്യം ചെയ്തുവെന്നും സാമ്പത്തികമായി ചൂഷണം ചെയ്തുവെന്നും പിന്നീട് ഭീഷണിപ്പെടുത്തിയെന്നുമുള്ള അവകാശവാദങ്ങളില്‍ ടണ്ഠന്‍ ഉറച്ചുനില്‍ക്കുകയാണ്.