Leading News Portal in Kerala

‘മേരി കോമിന് ജൂനിയർ ബോക്സറുമായി ബന്ധമുണ്ടായിരുന്നു’; വെളിപ്പെടുത്തലുമായി മുൻ ഭർത്താവ്| Mary Kom Had an Affair with a Junior Boxer Ex-Husband Denies Fraud Allegations Makes Shocking Claims | India


Last Updated:

2017 മുതൽ മേരി കോം ബോക്സിംഗ് അക്കാദമിയിലെ ഒരാളുമായി ബന്ധത്തിലാണെന്നും ഇതിന് തെളിവായി വാട്സാപ്പ് സന്ദേശങ്ങൾ തന്റെ പക്കലുണ്ടെന്നും മുൻ ഭര്‍ത്താവ് വെളിപ്പെടുത്തി

ഓൻലർ കരോംഗ് , മേരി കോം
ഓൻലർ കരോംഗ് , മേരി കോം

തന്റെ പക്കൽ നിന്നും കോടിക്കണക്കിന് രൂപയും വസ്തുവകകളും മുൻ ഭർത്താവ് തട്ടിയെടുത്തു എന്ന മേരി കോമിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് ഓൻലർ കരോംഗ് രംഗത്തെത്തി. താൻ ആരെയും വഞ്ചിച്ചിട്ടില്ലെന്നും മറിച്ച് മേരി കോമിന് വിവാഹേതര ബന്ധങ്ങൾ ഉണ്ടായിരുന്നുവെന്നുമാണ് ഓൻലർ ആരോപിക്കുന്നത്.

പത്തു വർഷത്തിലേറെയായി തങ്ങളുടെ ദാമ്പത്യത്തിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് ഓൻലർ പറയുന്നു. 2013ൽ ഒരു ജൂനിയർ ബോക്സറുമായി മേരി കോമിന് ബന്ധമുണ്ടായിരുന്നുവെന്നും, ഇത് കുടുംബങ്ങൾക്കിടയിൽ വലിയ തർക്കങ്ങൾക്ക് കാരണമായെന്നും പിന്നീട് ഒത്തുതീർപ്പിലെത്തുകയുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, 2017 മുതൽ മേരി കോം ബോക്സിംഗ് അക്കാദമിയിലെ ഒരാളുമായി ബന്ധത്തിലാണെന്നും ഇതിന് തെളിവായി വാട്സാപ്പ് സന്ദേശങ്ങൾ തന്റെ പക്കലുണ്ടെന്നും അദ്ദേഹം ഐഎഎൻഎസ് വാർത്താ ഏജൻസിയോട് പറഞ്ഞു.

“അവർക്ക് തനിയെ താമസിക്കാനും മറ്റൊരു ബന്ധം തുടരാനും താല്പര്യമുണ്ടായിരുന്നു. ഞങ്ങൾ ഇപ്പോൾ വിവാഹമോചിതരാണ്. അവർ മറ്റൊരു വിവാഹം കഴിക്കുന്നതിൽ എനിക്ക് എതിർപ്പില്ല. എന്നാൽ എന്നെ പരസ്യമായി കുറ്റപ്പെടുത്തരുത്. ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ അതിന് തെളിവ് ഹാജരാക്കണം,” ഓൻലർ പറഞ്ഞു.

സാമ്പത്തിക തട്ടിപ്പ് നടത്തി എന്ന ആരോപണത്തെയും അദ്ദേഹം പരിഹസിച്ചു. താൻ ഡൽഹിയിൽ ഒരു വാടകവീട്ടിലാണ് താമസിക്കുന്നതെന്നും, കോടികൾ മോഷ്ടിച്ചുവെന്നത് പച്ചക്കള്ളമാണെന്നും അദ്ദേഹം പറഞ്ഞു. “അവർ ഒരു സെലിബ്രിറ്റിയാണ്, എന്ത് പറഞ്ഞാലും കേൾക്കാൻ ആളുണ്ടാകും. എന്നാൽ സത്യം അതല്ല,” അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടികളെ സ്നേഹിക്കുന്നത് കൊണ്ടാണ് കോടതിയിൽ പോയി പോരടിക്കാൻ നിൽക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

മേരി കോമിന്റെ ആരോപണങ്ങൾ

തന്റെ ജീവിതത്തിലെ ഏറ്റവും ഭയാനകമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് മേരി കോം നേരത്തെ പറഞ്ഞിരുന്നു. 2022ലെ കോമൺവെൽത്ത് ഗെയിംസിന് മുന്നോടിയായി പരിക്കേറ്റ് കിടപ്പിലായപ്പോഴാണ് താൻ ഇത്രയും കാലം വിശ്വസിച്ചിരുന്ന ഭർത്താവിന്റെ യഥാർത്ഥ മുഖം തിരിച്ചറിഞ്ഞതെന്ന് മേരി കോം വെളിപ്പെടുത്തി.

“അയാൾ തുടർച്ചയായി വായ്പകൾ എടുക്കുകയും എന്റെ വസ്തുവകകൾ സ്വന്തം പേരിലേക്ക് മാറ്റുകയും ചെയ്തു. മണിപ്പൂരിലെ പ്രാദേശിക സംഘങ്ങളിൽ നിന്ന് പണം കടം വാങ്ങിയതിനെത്തുടർന്ന് എന്റെ ഭൂമി അവർ പിടിച്ചെടുത്തു. ഞാൻ മത്സരങ്ങളിൽ ശ്രദ്ധിച്ചിരുന്ന സമയത്ത് സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് വലിയ അറിവുണ്ടായിരുന്നില്ല. അത് അയാൾ മുതലെടുത്തു,” മേരി കോം ആരോപിച്ചു. തനിക്കെതിരെ അപവാദ പ്രചരണങ്ങൾ നടത്തുന്നതിൽ നിന്നും ഇനിയെങ്കിലും തന്നെ വെറുതെ വിടണമെന്ന് അവർ പൊട്ടിക്കരഞ്ഞുകൊണ്ട് അഭ്യർത്ഥിച്ചിരുന്നു.

2005ൽ വിവാഹിതരായ ഇവർക്ക് നാല് കുട്ടികളുണ്ട്. 2023ലാണ് ഇരുവരും നിയമപരമായി വേർപിരിഞ്ഞത്.