‘പ്രകടനമാണ് മാനദണ്ഡമെങ്കിൽ ചിലർ 22-ാം വയസിൽ വിരമിക്കേണ്ടിവരും’; ധോണിയുടെ സസ്പെൻസ് നിറച്ച മറുപടി If performance is the criterion, some people will have to retire at 22 Dhonis suspenseful reply on retirement
Last Updated:
ടീമിന് വേണ്ടി നിങ്ങൾക്ക് എന്ത് സംഭാവന നൽകാൻ കഴിയുമെന്നതും ടീമിന് നിങ്ങളെ ആവശ്യമുണ്ടോ എന്നതുമാണ് പ്രധാനമെന്ന് ധോണി
ഐപിഎല്ലിൽ തുടരുമോ എന്ന ചോദ്യത്തിന് സസ്പെൻസ് നിറച്ച മറുപടിയുമായി മുൻ ഇന്ത്യൻ ക്യാപ്റ്റനു ചെന്നൈ സൂപ്പർകിംഗ്സ് താരവുമായ എംഎസ് ധോണി.ഐപിഎഎല്ലിൽ തുടരുമോ ഇല്ലയോ എന്നത് ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും പ്രകടനം മാത്രം മാനദണ്ടമാക്കി കളിക്കാർ വിരമിക്കാൻ തീരുമാനിച്ചാൽ ചിലർ 22-ാം വയസിൽ വിരമിക്കേണ്ടി വരുമെന്നും ധോണി പറഞ്ഞു. 2025 ഐപിഎൽ സീസണിലെ ചെന്നൈ സൂപ്പർ കിംഗ്സിന്റെ അവസാന ലീഗ് മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു ധോണി.
ധോണിയുടെ ഭാവിയാണ് സിഎസ്‌കെയുടെ സീസണിലെ ഏറ്റവും വലിയ ചർച്ചാവിഷയം. 43കാരനായ മുൻ ഇന്ത്യൻ ക്യാപ്റ്റൻ കഴിഞ്ഞ കുറച്ച് വർഷങ്ങളായി തന്റെ ഐപിഎൽ കരിയർ അവസാനിപ്പിക്കാൻ പോകുകയാണെന്ന് അഭ്യൂഹങ്ങളുയർന്നിരുന്നു. എന്നാൽ മത്സരശേഷം ഇതുമായി ബന്ധപ്പെട്ട് ഹർഷ ഭോഗ്ലെ ചോദിച്ച ചോദ്യത്തോട് ധോണി വ്യക്തമായ ഉത്തരം നൽകിയില്ല. ഐപിഎൽ നിർത്തിയെന്നോ തിരിച്ചുവരുമെന്നോ താൻ പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘അടുത്ത സീസണിനെക്കുറിച്ച് ഇപ്പോൾ പറയാൻ കഴിയില്ല. എനിക്ക് തീരുമാനമെടുക്കാൻ നാലഞ്ചു മാസം മുന്നിലുണ്ട്. തീരുമാനമെടുക്കാൻ ധൃതി വയ്ക്കേണ്ടതില്ല. ഫിറ്റ്നസ് നിലനിർത്തുന്നതിന് കൂടുതൽ പരിശ്രമം ആവശ്യമാണ് ടീമിന് വേണ്ടി നിങ്ങൾക്ക് സംഭാവന നൽകാൻ കഴിയുമോ എന്നും ടീമിന് നിങ്ങളെ ആവശ്യമുണ്ടോ എന്നും നോക്കുക എന്നതാണ് പ്രധാനം.പ്രകടനമാണ് മാനദണ്ഡമെങ്കിൽ ചിലർ 22-ാം വയസിൽ വിരമിക്കേണ്ടിവരും.എനിക്ക് ആവശ്യത്തിന് സമയമുണ്ട്. ഞാൻ റാഞ്ചിയിലേക്ക് മടങ്ങും.വളരെക്കാലമായി വീട്ടിൽ പോയിട്ടില്ല, കുറച്ച് ബൈക്ക് യാത്രകൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്നു.എല്ലാം പൂർത്തിയാക്കിയെന്നോ തിരിച്ചു വരുമെന്നോ ഞാൻ പറയുന്നില്ല. എനിക്ക് ആവശ്യത്തിലധികം സമയമുണ്ട്’- ധോണി പറഞ്ഞു.
ലീഗിലെ അവസാന മത്സരത്തിൽ പോയിന്‍റ് ടേബിളിലെ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റൻസിനെതിരെ വമ്പൻ വിജയം നേടിയാണ് അവസാനവ സ്ഥാനക്കാരായ ചെന്നൈയുടെ മടക്കം. ഗുജറാത്തിന്റെ ഹോം ഗ്രൌണ്ടിൽ നടന്ന മത്സരത്തിൽ 83 റൺസിനായിരുന്നു ചെന്നൈയുടെ ജയം.ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ചെന്നൈ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 230 റൺസെടുത്തപ്പോൾ, ഗുജറാത്ത് 18.3 ഓവറിൽ 147 റൺസിന് പുറത്തായി.
New Delhi,Delhi
May 26, 2025 10:48 AM IST