Leading News Portal in Kerala

ടെസ്റ്റ് പരമ്പരയില്‍ മിന്നും പ്രകടനം കാഴ്ചവെച്ച ശുഭ്മാന്‍ ഗില്ലിന് മറ്റൊരു റെക്കോര്‍ഡ് നേട്ടം | Shubman Gill breaks Virat Kohli’s record as team India captain


Last Updated:

2018-ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ കോഹ്‍ലി അഞ്ച് മത്സരങ്ങളിലും കളിക്കുകയും ആകെ 593 റണ്‍സ് നേടുകയും ചെയ്തിരുന്നു

ശുഭ്മാൻ ഗിൽശുഭ്മാൻ ഗിൽ
ശുഭ്മാൻ ഗിൽ

ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ മികച്ച ഫോമിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (Shubman Gill). പഞ്ചാബില്‍ നിന്നുള്ള ഈ വലംകൈയ്യന്‍ ബാറ്റ്‌സ്മാന്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ ആയതിനുശേഷം റണ്‍സ് നേടുന്ന തിരക്കിലാണ്. ആദ്യ രണ്ട് മത്സരങ്ങളിലെ നാല് ഇന്നിംഗ്‌സുകളില്‍ നിന്ന് 585 റണ്‍സ് ആണ് ശുഭ്മാന്‍ ഗില്‍ നേടിയത്. ഒരു ഇരട്ട സെഞ്ച്വറിയും രണ്ടു സെഞ്ച്വറികളും ഉള്‍പ്പെടുന്നതാണ് പ്രകടനം.

ഗില്ലിന്റെ ഫോമിനു മുന്നില്‍ പല റെക്കോര്‍ഡുകളും പഴങ്കഥയാകുകയാണ്. ഇംഗ്ലണ്ടിനെതിരെയുള്ള ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന വിരാട് കോഹ്‍ലിയുടെ റെക്കോര്‍ഡ് ഗില്‍ തകര്‍ത്തു. 2018-ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ കോഹ്‍ലി അഞ്ച് മത്സരങ്ങളിലും കളിക്കുകയും ആകെ 593 റണ്‍സ് നേടുകയും ചെയ്തു. എന്നാല്‍, വെള്ളിയാഴ്ച ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ മൂന്നാം ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്‌സില്‍ ഒന്‍പത് റണ്‍സ് കടന്നതോടെ ഗില്‍ കോഹ്‍ലിയുടെ റെക്കോര്‍ഡ് തകര്‍ത്തു. ഐസിസി ടെസ്റ്റ് ബാറ്റ്‌സ്മാന്മാരുടെ റാങ്കിംഗില്‍ ആറാം സ്ഥാനത്തുള്ള ഗില്‍ ഇതോടെ ഇംഗ്ലണ്ടില്‍ നടന്ന ഒരു ടെസ്റ്റ് പരമ്പരയില്‍ 600 റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനായി മാറി.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരകളില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍മാര്‍ നേടിയ റണ്‍സ് 

ശുഭ്മാന്‍ ഗില്‍ (2025)-മൂന്ന് മത്സരങ്ങളിലായി 601 റണ്‍സ് നേടി.

വിരാട് കോഹ് ലി (2018)-അഞ്ച് മത്സരങ്ങളിലായി 593 റണ്‍സ് നേടി.

മുഹമ്മദ് അസറുദ്ദീന്‍ (1990)- മൂന്ന് മത്സരങ്ങളിലായി 426 റണ്‍സ് നേടി.

സൗരവ് ഗാംഗുലി (2002)- നാല് മത്സരങ്ങളിലായി 351 റണ്‍സ് നേടി.

എംഎസ് ധോണി (2014)- അഞ്ച് മത്സരങ്ങളിലായി 349 റണ്‍സ് നേടി.

എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രാഹുല്‍ ദ്രാവിഡിന്റെ റെക്കോര്‍ഡ് തകര്‍ക്കുന്നതില്‍ ശുഭ്മാന്‍ ഗില്‍ കഷ്ടിച്ച് പരാജയപ്പെട്ടു. 2002-ല്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ സൗരവ് ഗാംഗുലി നയിച്ച ടീമിനായി രാഹുല്‍ ദ്രാവിഡ് നാല് മത്സരങ്ങളില്‍ നിന്ന് 602 റണ്‍സ് നേടിയിരുന്നു.

ഇന്ത്യക്കായി ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതിന്റെ റെക്കോര്‍ഡ് യശസ്വി ജയ്‌സ്വാളിന്റെ പേരിലാണ്. ഇന്ത്യയില്‍ നടന്ന 2024-ലെ ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയില്‍ രണ്ട് ഇരട്ട സെഞ്ച്വറികളുടെ സഹായത്തോടെ അഞ്ച് മത്സരങ്ങളില്‍ നിന്ന് ജയ്‌സ്വള്‍ ആകെ 712 റണ്‍സ് നേടി. 2016-ലെ ടെസ്റ്റ് പരമ്പരയില്‍ കോഹ്‍ലി 655 റണ്‍സ് നേടിയിരുന്നു.

ലോര്‍ഡ്‌സ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയ്ക്കായി 44 പന്തില്‍ നിന്ന് 16 റണ്‍സ് നേടിയ ഗില്‍ ക്രീസില്‍ നില്‍ക്കുമ്പോള്‍ രണ്ട് ഫോറുകള്‍ പറത്തി കെഎല്‍ രാഹുലിനൊപ്പം മൂന്നാം വിക്കറ്റില്‍ 33 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 34-ാം ഓവറിലെ ക്രിസ് വോക്‌സിന്റെ ബൗളിങ്ങില്‍ ആദ്യ പന്തില്‍ ജാമി സ്മിത്തിന് ക്യാച്ച് നല്‍കി ഗില്‍ പുറത്തായി.