2025 ഏഷ്യാ കപ്പ് യുഎഇയിൽ നടക്കാൻ സാധ്യത; ഇന്ത്യയും പാക്കിസ്ഥാനും ഒരേ ഗ്രൂപ്പിലെന്ന് റിപ്പോർട്ട് 2025 Asia Cup likely to be held in UAE; India and Pakistan in same group says report
Last Updated:
ഈ വർഷം ദുബായിൽ നടന്ന ചാമ്പ്യൻസ് ട്രോഫിയിലെ ഗ്രൂപ്പ് ഘട്ട മത്സരത്തിലാണ് ഇന്ത്യയും പാകിസ്ഥാനും അവസാനമായി ഏറ്റുമുട്ടിയത്
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ കാരണം ഈ വർഷത്തെ ഏഷ്യ കപ്പ് നിക്ഷ്പക്ഷ വേദിയായ യുഎഇ നടക്കാൻ സാധ്യതെയെന്ന് റിപ്പോർട്ടുകൾ. രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന ടൂർണമെന്റ് ആദ്യം ഇന്ത്യയിൽ നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും യുഎഇയിലെ രണ്ട് വേദികളിലായി നടത്തുമെന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ പുറത്തു വരുന്നത്. ആതിഥേയത്വ അവകാശം ബിസിസിഐ നിലനിർത്തിയിട്ടുണ്ട്.
പഹൽഗാമിലെ ഭീകരാക്രമണത്തെയും തുടർന്നുണ്ടായ ഇന്ത്യാ-പാക് സംഘർഷങ്ങളെയും തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം ഏഷ്യാ കപ്പിൽ നിന്ന് പിന്മാറാൻ സാധ്യതയുണ്ടെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു.എന്നാൽ ഈ വാർത്തകളെ ബിസിസിഐ നിഷേധിച്ചു. ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല വെർച്വലായി പങ്കെടുത്ത ധാക്കയിൽ നടന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) യോഗത്തിലാണ് യുഎഇയിൽ മത്സരം നടത്താനുള്ള തീരുമാനം എടുത്തതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. എന്നിരുന്നാലും, ഷെഡ്യൂളിംഗ് സംബന്ധിച്ച് അന്തിമ തീരുമാനം ഇപ്പോഴും എടുത്തിട്ടില്ല. അതേസമയം ഏഷ്യാ കപ്പ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരും ദിവസങ്ങളിൽ ഉണ്ടാകുമെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പറഞ്ഞു.
ഇത്തവണ ടൂർണമെന്റ് ടി20 ഫോർമാറ്റിലാണ് നടക്കുന്നത്. ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിലാകാനാണ് സാധ്യതയെന്നാണ വിവിധ റിപ്പോർട്ടുകൾ പറയുന്നത്. അങ്ങനെയെങ്കൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ കുറഞ്ഞത് രണ്ട് തവണയെങ്കിലും ഏറ്റുമുട്ടാൻ സാധ്യതയുണ്ട്. ആദ്യ മത്സരം ഗ്രൂപ്പ് ഘട്ടത്തിലും രണ്ടാം മത്സരം സൂപ്പർ സിക്സിലുമാകാനാണ് സാധ്യത.
ദുബായിൽ നടന്ന ചാമ്പ്യൻസ് ട്രോഫിയിലെ ഗ്രൂപ്പ് ഘട്ട മത്സരത്തിലാണ് ഇന്ത്യയും പാകിസ്ഥാനും അവസാനമായി ഏറ്റുമുട്ടിയത്. ടൂർണമെന്റ് ആദ്യം പാകിസ്ഥാനിൽ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ബിസിസിഐ ടീമിനെ അയയ്ക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് മത്സരം ഹൈബ്രിഡ് മോഡലിൽ ദുബായിൽ നടത്തുകയായിരുന്നു. സെമിഫൈനലും ഫൈനലും ഉൾപ്പെടെ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബായിൽ നടന്നു.
New Delhi,Delhi
July 25, 2025 1:53 PM IST