AI ഉപയോഗിക്കുന്ന കമ്പനികൾക്ക് കേന്ദ്ര മാർഗനിർദേശം; അനുമതി തേടൽ ‘ഇൻഷുറൻസ് പോളിസിക്ക്’ തുല്യമെന്ന് മന്ത്രി രാജീവ് ചന്ദ്രശേഖര്‍ | Minister Rajeev Chandrasekhar clarifies central guidance for companies using AI | Tech
Last Updated:
മാര്‍ച്ച് ഒന്നിനാണ് എഐയുമായി ബന്ധപ്പെട്ട് കേന്ദ്ര ഐടി മന്ത്രാലയം മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചത്
ഐടി മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ വിശദീകരണവുമായി കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. മാര്‍ച്ച് ഒന്നിനാണ് എഐയുമായി ബന്ധപ്പെട്ട് കേന്ദ്ര ഐടി മന്ത്രാലയം മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചത്. ഇതിനുപിന്നാലെ വിവിധ മേഖലകളില്‍ നിന്ന് ആശങ്കകകളുയര്‍ന്നിരുന്നു. ഇതോടെയാണ് വിഷയത്തില്‍ വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയത്. ജനറേറ്റീവ് എഐ മോഡലുകളും അല്‍ഗൊരിതവും ജനങ്ങള്‍ക്കിടയില്‍ പരീക്ഷിക്കുന്നതിന് സര്‍ക്കാരിന്റെ അനുമതി തേടിയിരിക്കണമെന്നതുള്‍പ്പെടെയുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശമാണ് മാര്‍ച്ച് 1ന് കേന്ദ്ര ഐടി മന്ത്രാലയം പുറപ്പെടുവിച്ചത്.
ഇത്തരം സംരംഭങ്ങള്‍ ഇന്ത്യയില്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ സര്‍ക്കാരിന്റെ വ്യക്തമായ അനുമതി നേടിയിരിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. ഇത്തരം മോഡലുകളില്‍ നിയമവിരുദ്ധ ഉള്ളടക്കം പ്രദര്‍ശിപ്പിക്കല്‍, അപ് ലോഡ് ചെയ്യല്‍, കൈമാറ്റം ചെയ്യല്‍, പ്രസിദ്ധീകരിക്കല്‍, മാറ്റങ്ങള്‍ വരുത്തല്‍, പങ്കുവെയ്ക്കല്‍ എന്നിവ നടക്കുന്നില്ലെന്ന് പ്ലാറ്റ്‌ഫോമുകള്‍ ഉറപ്പുവരുത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ച് ഗൂഗിളിന്റെ ജെമിനി ജനറേറ്റീവ് എഐ പ്ലാറ്റ്‌ഫോം വിവാദ പ്രതികരണം നടത്തിയതിന് പിന്നാലെയാണ് ഐടി മന്ത്രാലയം മാര്‍ഗ്ഗനിര്‍ദ്ദേശവുമായി മുന്നോട്ട് വന്നത്.
ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വലിയ കമ്പനികളെ ഉദ്ദേശിച്ചുള്ളതാണെന്നും സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് ഇത് ബാധകമല്ലെന്നും മന്ത്രി പറഞ്ഞു.ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ക്കുള്ള ഒരു ഇന്‍ഷുറന്‍സ് പോളിസിയായി ഈ മാര്‍ഗ്ഗനിര്‍ദ്ദേശം പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉപഭോക്തൃ തര്‍ക്കങ്ങളില്‍ നിന്ന് അവരെ സംരക്ഷിക്കാനും ഈ നിര്‍ദ്ദേശം ഉപയോഗപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ ഇന്റര്‍നെറ്റിന്റെ സുരക്ഷയും വിശ്വാസവുമാണ് കേന്ദ്രസര്‍ക്കാരിന്റെയും ഉപയോക്താക്കളുടെയും ഇത്തരം പ്ലാറ്റ്‌ഫോമുകളുടെയും ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
New Delhi,Delhi
March 04, 2024 9:18 PM IST
AI ഉപയോഗിക്കുന്ന കമ്പനികൾക്ക് കേന്ദ്ര മാർഗനിർദേശം; അനുമതി തേടൽ ‘ഇൻഷുറൻസ് പോളിസിക്ക്’ തുല്യമെന്ന് മന്ത്രി രാജീവ് ചന്ദ്രശേഖര്‍