Leading News Portal in Kerala

‘കുപ്പത്തൊട്ടിയിൽ കാമുകന്റെ മൃതദേഹത്തിനടിയിൽ ഒളിച്ചു’; ഹമാസ് ആക്രമണത്തെക്കുറിച്ച് ഇസ്രായേലി യുവതി


ഒക്ടോബർ ഏഴിന് ഒരു സംഗീത പരിപാടിക്കിടെ ഹമാസ് നടത്തിയ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടതെങ്ങനെയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇസ്രായേലി മോഡലായ യുവതി. കുപ്പത്തൊട്ടിയിൽ തന്റെ കാമുകന്റേത് ഉൾപ്പെടെയുള്ള മൃതദേഹങ്ങളുടെ അടിയിൽ ആണ് ആക്രമണത്തിനിടെ താൻ അഭയം പ്രാപിച്ചതെന്നാണ് 27 കാരിയായ ഇസ്രയേലി വനിത നോം മസൽ ബെൻ-ഡേവിഡ് പറഞ്ഞു. ഒരു പ്രൊഫഷണൽ മോഡലാണ് ഇവർ. സൂപ്പർനോവ മ്യൂസിക് ഫെസ്റ്റിവലിൽ പങ്കെടുക്കാൻ കാമുകനും സുഹൃത്തുക്കൾക്കും ഒപ്പം എത്തിയതായിരുന്നു ബെൻ-ഡേവിഡ്. ഇതിനിടയിലായിരുന്നു ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം ഉണ്ടായത്.

ആക്രമണത്തിൽ യുവതിയുടെ കാലിനും ഇടുപ്പിനും വെടിയേറ്റു. ഇതിനെ തുടർന്ന് ശരീരത്തിൽ നിന്ന് ധാരാളം രക്തം നഷ്ടപ്പെട്ടുവെന്നും ജീവൻ നിലനിർത്താനായി ഏകദേശം രണ്ടു മണിക്കൂറോളം കുപ്പാത്തൊട്ടിയിൽ നിശബ്ദതമായി ഒളിച്ചിരിക്കുകയായിരുന്നുവെന്നും ബെൻ ഡേവിഡ് വ്യക്തമാക്കി. തന്റെ കൺമുന്നിൽ വച്ചാണ് കാമുകൻ ഡേവിഡ് നെമാൻ കൊല്ലപ്പെട്ടതെന്നും അവർ പറഞ്ഞു.

Also read-ഹമാസിന് ആയുധങ്ങൾ വിൽക്കാൻ കിം ജോങ് ഉൻ; ഉത്തര കൊറിയയ്ക്കെതിരെ ആരോപണവുമായി ദക്ഷിണ കൊറിയ

” ഹമാസ് തോക്കുധാരികൾ അടുത്തെത്തിയപ്പോൾ, ഡേവിഡ് എന്നെ എടുത്ത് കണ്ടെയ്‌നറിന്റെ പുറകിലേക്ക് എറിഞ്ഞു. എനിക്ക് കഴിയുന്നത്ര ആഴത്തിൽ പോയി ഒളിക്കാനും ആവശ്യപ്പെട്ടു. അതിനിടയിൽ അവരിൽ ഒരാൾ ‘അല്ലാഹു അക്ബർ’എന്ന് അലറികൊണ്ട് അകത്തേക്ക് ചാടി. തുടർന്ന് തോക്കുധാരികൾ ഡേവിഡിന്റെ നെഞ്ചിലേക്ക് വെടിയുതിർത്തു. അങ്ങനെ ഡേവിഡ് മരണത്തിന് കീഴടങ്ങി” എന്നും യുവതി മാധ്യമങ്ങളോട് വെളിപ്പെടുത്തി. തോളിൽ വെടിയേറ്റ് മരിച്ച ഒരു പെൺകുട്ടിയുടെയും കാമുകന്റെയും മൃതദേഹത്തിനടിയിലാണ് താൻ ഒളിച്ചിരുന്നതെന്നും യുവതി പറഞ്ഞു.

എന്നാൽ തനിക്കൊപ്പം ചവറ്റുകുട്ടയിൽ ഒളിച്ച 16 പേരിൽ നാലുപേർ രക്ഷപ്പെട്ടിട്ടുണ്ടാകുമെന്നാണ് കരുതുന്നതെന്നും അവർ അറിയിച്ചു. അതേസമയം ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് ആണ് യുവതിയെ കണ്ടെത്തി സുരക്ഷിത സ്ഥാനത്തെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയത്. നിലവിൽ നെതന്യയിലെ ലാനിയാഡോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ബെൻ-ഡേവിഡ്.

Also read-Israel-Hamas War| യുദ്ധം ഒരു മാസം പിന്നിടുന്നു; കൊല്ലപ്പെട്ടത് പതിനായിരത്തോളം ജനങ്ങൾ

” ഈ ആക്രമണത്തിൽ സിവിലിയന്മാരെയും കുട്ടികളെയും കൊല്ലുകയും ആളുകളെ ജീവനോടെ കത്തിക്കുകയും സിവിലിയന്മാരുടെയും സൈനികരുടെയും മൃതദേഹങ്ങൾ ദുരുപയോഗം ചെയ്യുകയും ഉൾപ്പെടെ കുറ്റകൃത്യങ്ങളുടെ ഒരു നീണ്ട നിരയാണ് ഹമാസ് നടത്തിയത്. അതിനാൽ ഈ ക്രൂരകൃത്യങ്ങൾക്ക് ശേഷം സ്വയം പ്രതിരോധിക്കാൻ ഇസ്രായേലിന് അവകാശമുണ്ട്, ”എന്നും ബെൻ-ഡേവിഡ് കൂട്ടിച്ചേർത്തു.

അതേസമയം ഇസ്രയേൽ-ഹമാസ് യുദ്ധം ഒരു മാസം പിന്നിടുമ്പോൾ പതിനായിരത്തോളം ആളുകൾ കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ട്. 21 മാസമായി നടക്കുന്ന റഷ്യ-ഉ ക്രെയിൻ യുദ്ധത്തിൽ കൊല്ലപ്പെട്ടതിനേക്കാൾ കൂടുതൽ പേരാണ് ഒരു മാസത്തെ ഇസ്രയേൽ-ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടത് എന്നാണ് കണക്കുകൾ. ഇസ്രയേൽ അടിയന്തര വെടിനർത്തലിന് തയാറാകണമെന്നാണ് ഇപ്പോൾ അറബ് രാജ്യങ്ങളുടെ നിലപാട്. എന്നാൽ ഹമാസിന് വീണ്ടും ആക്രമണം നടത്താനുള്ള അവസരമാകും അതെന്നാണ് യുഎസ് വിദേശകാര്യ മന്ത്രി ആന്റണി ബ്ലിങ്കന്റെ വിലയിരുത്തൽ.