Leading News Portal in Kerala

സിറിയയിലെയും ഇറാഖിലെയും സൈനിക താവളങ്ങള്‍ 40 തിലധികം തവണ ആ്രകമിക്കപ്പെട്ടെന്ന് പെന്റഗണ്‍


ടെൽ അവീവ്: ഹമാസ് തീവ്രവാദികള്‍ക്കെതിരെ ഇസ്രയേല്‍ സൈനിക നീക്കം ആരംഭിച്ചതിന് പിന്നാലെ 40 തിലധികം തവണ സിറിയയിലെയും ഇറാഖിലെയും അമേരിക്കന്‍ സൈനിക താവളങ്ങള്‍ ആക്രമിക്കപ്പെട്ടെന്ന് പെന്റഗണ്‍ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ പാറ്റ് റൈഡര്‍. ഒക്ടോബർ 26 ന് സൂര്യോദയത്തിന് മുമ്പ് ഇറാന്റെ പിന്തുണയുള്ള മിലിഷ്യ എർബിൽ എയർ ബേസിൽ വിക്ഷേപിച്ച ഡ്രോൺ, യുഎസ് വ്യോമ പ്രതിരോധത്തിലേക്ക് തുളച്ചുകയറുകയും പുലർച്ചെ അഞ്ച് മണിയോടെ അമേരിക്കൻ സൈനികർ താമസിക്കുന്ന ബാരക്കിന്റെ രണ്ടാം നിലയിലേക്ക് ഇടിച്ചുകയറുകയും ചെയ്തുവെന്ന് രണ്ട് യുഎസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

റോക്കറ്റുകളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ഭൂരിഭാഗം ആക്രമണങ്ങളുമെന്ന് ജനറല്‍ പാറ്റ് റൈഡര്‍ പറഞ്ഞു. ഇറാനുമായി ബന്ധമുള്ള സംഘടനകളാണ് ആക്രമണം നടത്തിയതെന്ന് അമേരിക്കയുടെ അനുമാനമെന്ന് അദേഹം പറഞ്ഞു. ഇങ്ങനെ നടന്ന ആക്രമണങ്ങളില്‍ 48 പേര്‍ക്കു പരിക്കേറ്റുവെന്നും പാറ്റ് റൈഡര്‍ പറഞ്ഞു. പെന്റഗൺ കണക്കുകൾ പ്രകാരം, ഗാസ യുദ്ധത്തിൽ ഇസ്രായേലിനുള്ള അമേരിക്കൻ പിന്തുണയ്‌ക്ക് മറുപടിയായി കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ഇറാഖിലെയും സിറിയയിലെയും ഇറാൻ പിന്തുണയുള്ള മിലീഷ്യകൾ യുഎസ് സേനയ്‌ക്കെതിരെ നടത്തിയ 40 വ്യത്യസ്ത ഡ്രോൺ, റോക്കറ്റ് ആക്രമണങ്ങളിൽ ഒന്നാണ് ഈ സംഭവം.

ഹമാസിനെതിരായ യുദ്ധത്തിന് ഇസ്രയേലിനു സഹായം നല്‍കുന്നതിലും മേഖലയിലെ അമേരിക്കന്‍ പൗരന്മാരെ സംരക്ഷിക്കുന്നതിലുമാണ് ഇപ്പോള്‍ തങ്ങളുടെ ശ്രദ്ധയെന്ന് പെന്റഗണ്‍ വ്യക്തമാക്കി. ഇതിനിടെ, ഹമാസിനെതിരെ പേരാടുന്ന ഇസ്രയേലിനെ ആക്രമിക്കാന്‍ ശ്രമിക്കരുതെന്ന് ഇറാനും ഹിസ്ബുള്ളയ്ക്കും അമേരിക്ക താക്കീത് നല്‍കി. ഇരുവരുടെയും ഭാഗത്തു നിന്നും ഇത്തരം ഒരു നീക്കമുണ്ടായാല്‍ അമേരിക്ക നേരിട്ട് സൈനിക ഇടപെടല്‍ നടത്തുമെന്ന് വൈറ്റ്ഹൗസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.