Leading News Portal in Kerala

‘വെസ്റ്റ് ഇൻഡീസിനായി എപ്പോഴും ഞങ്ങൾ കയ്യടിക്കും; ഇന്ത്യയ്‌ക്കെതിരായ മത്സരത്തിലൊഴികെ ‘; മോദിക്ക് കയ്യടിയോടെ ട്രിനിഡാഡ് & ടൊബാഗോ We always cheer for West Indies except vs India PM Narendra modis cricket remark on Trinidad and Tobago parliament adress


Last Updated:

കൊളോണിയൽ ഭരണത്തിന്റെ നിഴലുകളിൽ നിന്നാണ് ഇരു രാഷ്ട്രങ്ങളും സധൈര്യം ഉയർന്നു വന്നതെന്നും പ്രധാനമന്ത്രി

News18News18
News18

ട്രിനിഡാഡ് & ടൊബാഗോ പാർലമെന്റിൽ കയ്യടി നേടി പ്രധാനമന്ത്രി മോദിയുടെ ക്രിക്കറ്റ് പരാമർശം. വെസ്റ്റ് ഇൻഡീസിനായി ഇന്ത്യക്കാർ കയ്യടിക്കുമെന്നും എന്നാൽ അത് ഇന്ത്യക്കെതിരായ മത്സരത്തിലൊഴികെ മാത്രമാണെന്നുമായിരുന്നു മോദിയുടെ രസകരമായ പരാമർശം. വെള്ളിയാഴ്ച ട്രിനിഡാഡ് ആൻഡ് ടൊബാഗോ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.

“വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീമിന്റെ ഏറ്റവും ആവേശഭരിതരായ ആരാധകരിൽ ഇന്ത്യക്കാരും ഉൾപ്പെടുന്നുവെന്നുണ്ട്. അവർ ഇന്ത്യയ്‌ക്കെതിരെ കളിക്കുമ്പോൾ ഒഴികെ, ഞങ്ങൾ പൂർണ്ണഹൃദയത്തോടെ വെസ്റ്റ് ഇൻഡീസിനെ അഭിനന്ദിക്കുന്നു.” പ്രധാനമന്ത്രി പറഞ്ഞു.ഇരു രാജ്യങ്ങളും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തെ പ്രതിഫലിപ്പിക്കാൻ പ്രധാനമന്ത്രി ക്രിക്കറ്റിനെ ഉപയോഗിച്ചത് സഭയിൽ കയ്യടിയും നേടി. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും സാംസ്കാരികവും ജനാധിപത്യപരവുമായ ബന്ധങ്ങളെക്കുറിച്ച് പ്രധാനമന്ത്രി എടുത്തു പറഞ്ഞു. കരീബിയൻ രാജ്യത്തിന് ഇന്ത്യൻ പ്രവാസികൾ നൽകിയ സംഭാവനകളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ട്രിനിഡാഡ് ആൻഡ് ടൊബാഗോയുടെ രാഷ്ട്രീയ, സാംസ്കാരിക ഭൂപ്രകൃതിയെ രൂപപ്പെടുത്തുന്നതിൽ ഇന്ത്യൻ സമൂഹത്തിന്റെ പങ്കിനെക്കുറിച്ചും പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിൽപറഞ്ഞു.

“180 വർഷങ്ങൾക്ക് മുമ്പ്, സമുദ്രങ്ങൾക്കപ്പുറമുള്ള ദീർഘവും കഠിനവുമായ ഒരു യാത്രയ്ക്ക് ശേഷമാണ് ആദ്യത്തെ ഇന്ത്യക്കാർ ഈ മണ്ണിൽ എത്തിയത്. ഇന്ത്യയുടെ താളം കരീബിയൻ താളവുമായി മനോഹരമായി ഇഴുകിച്ചേർന്നു. രാഷ്ട്രീയം മുതൽ കവിത വരെയും ക്രിക്കറ്റ് മുതൽ വാണിജ്യം വരെയും എല്ലാ മേഖലകളിലും ഇരു രാജ്യങ്ങളും സംഭാവന നൽകുന്നു,” അദ്ദേഹം പറഞ്ഞു. സ്ത്രീകളെ ശാക്തീകരിച്ചതിന്, പ്രത്യേകിച്ച് രാജ്യത്തെ പരമോന്നത ഓഫീസുകളിലേക്ക് രണ്ട് വനിതാ നേതാക്കളെ തിരഞ്ഞെടുത്തതിന്, ട്രിനിഡാഡ് ആൻഡ് ടൊബാഗോയുടെ നേതൃത്വത്തെ പ്രധാനമന്ത്രി മോദി പ്രശംസിച്ചു.ഇന്ത്യക്കാരുടെ പിൻമുറക്കാരാണ് തങ്ങളെന്ന് അവർ അഭിമാനത്തോടെ സ്വയം വിശേഷിപ്പിച്ചിട്ടുണ്ടെന്നും അവരുടെ ഇന്ത്യൻ പൈതൃകത്തിൽ അവർ അഭിമാനിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊളോണിയൽ ഭരണത്തിന്റെ നിഴലുകളിൽ നിന്നാണ് രണ്ട് രാഷ്ട്രങ്ങളും ഉയർന്നുവന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ട്രിനിഡാഡിയൻ പാർലമെന്റിലെ സ്ത്രീകളുടെ ഉയർന്ന പ്രാതിനിധ്യത്തെ പ്രശംസിച്ച പ്രധാനമന്ത്രി സ്ത്രീകളോടുള്ള ബഹുമാനം ഇന്ത്യൻ സംസ്കാരത്തിൽ ആഴത്തിൽ വേരൂന്നിയതാണെന്നും അഭിപ്രായപ്പെട്ടു.ഇന്ത്യയുടെ പ്രധാനപ്പെട്ട പുണ്യഗ്രന്ഥങ്ങളിലൊന്നായ സ്കന്ദപുരാണം പറയുന്നത്, ഒരു മകൾ പത്ത് ആൺമക്കളെപ്പോലെ സന്തോഷം നൽകുന്നു എന്നാണ്. ആധുനിക ഇന്ത്യയെ കെട്ടിപ്പടുക്കാൻ ഇന്ത്യ സ്ത്രീകളുടെ കൈകളെ ശക്തിപ്പെടുത്തുകയാണ്. ബഹിരാകാശം, കായികം, സ്റ്റാർട്ടപ്പുകൾ, ശാസ്ത്രം, വിദ്യാഭ്യാസം, സംരംഭം, വ്യോമയാനം, സായുധ സേന തുടങ്ങിയ മേഖലക്ളിലെലെല്ലാം സ്ത്രീ ശക്തി ഇന്ത്യയെ ഒരു പുതിയ ഭാവിയിലേക്ക് നയിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇരു രാജ്യങ്ങളിലും ആഴത്തിൽ വേരൂന്നിയ ജനാധിപത്യ മൂല്യങ്ങളുണ്ടെന്നും ഇന്ത്യക്കാർക്ക്, ജനാധിപത്യം വെറുമൊരു രാഷ്ട്രീയ മാതൃകയല്ല, മറിച്ച് ഒരു ജീവിതരീതിയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/World/

‘വെസ്റ്റ് ഇൻഡീസിനായി എപ്പോഴും ഞങ്ങൾ കയ്യടിക്കും; ഇന്ത്യയ്‌ക്കെതിരായ മത്സരത്തിലൊഴികെ ‘; മോദിക്ക് കയ്യടിയോടെ ട്രിനിഡാഡ് & ടൊബാഗോ