Leading News Portal in Kerala

66 വര്‍ഷത്തെ ഒളിവുജീവിതം; ആത്മീയനേതാവ് ദലൈലാമ 90ാം പിറന്നാള്‍ ആഘോഷിച്ചു 66 years in exile Tibetan spiritual leader Dalai Lama celebrates 90th birthday


Last Updated:

1959ല്‍ ജന്മനാട് വിടാന്‍ നിര്‍ബന്ധിതനായ ദലൈലാമ കഴിഞ്ഞ 66 വര്‍ഷമായി ഒളിവുജീവിതം നയിക്കുകയാണ്

ദലൈലാമ ദലൈലാമ
ദലൈലാമ

ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ ഞായറാഴ്ച ത‍ന്‍റെ 90ാം പിറന്നാള്‍ ആഘോഷിച്ചു. 1959ല്‍ ജന്മനാട് വിടാന്‍ നിര്‍ബന്ധിതനായ അദ്ദേഹം കഴിഞ്ഞ 66 വര്‍ഷമായി ഒളിവുജീവിതം നയിക്കുകയാണ്. ഹിമാചല്‍ പ്രദേശിലെ മക്ലിയോഡ്ഗഞ്ചിലെ സുഗ്ലഹാഖാംഗ് ക്ഷേത്രത്തില്‍ വെച്ചു നടന്ന പിറന്നാളാഘോഷത്തിൽ അദ്ദേഹം പങ്കെടുത്തു. സന്യാസിമാര്‍, സന്യാസിനിമാര്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍, വിദേശത്തുനിന്നുള്ള അനുയായികള്‍ എന്നിവരുള്‍പ്പെടെ നൂറുകണക്കിന് പേര്‍ ആഘോഷത്തില്‍ പങ്കെടുത്തു.

കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജു. രാജീവ് രഞ്ജന്‍ സിംഗ്, അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു, സിഖ്യോംഗ് പെന്‍മ സെറിംഗ്, ഹോളിവുഡ് താരം റിച്ചാര്‍ഡ് ഗെരെ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

എന്റെ പ്രതിബദ്ധതകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരും; ദലൈലാമ

”ഞാന്‍ സാധാരണക്കാരനായ ഒരു ബുദ്ധസന്യാസി മാത്രമാണ്. സാധാരണയായി ഞാന്‍ ജന്മദിനാഘോഷങ്ങളില്‍ പങ്കെടുക്കാറില്ല. എന്നാല്‍, നിങ്ങള്‍ എന്റെ ജന്മദിനത്തോട് അനുബന്ധിച്ച് പരിപാടികള്‍ സംഘടിപ്പിക്കുന്നതിനാല്‍ ചില ചിന്തകള്‍ പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഭൗതിക വികസനത്തിനായി പ്രവര്‍ത്തിക്കേണ്ടത് പ്രധാനമാണെങ്കിലും ഒരു നല്ല ഹൃദയത്തിനുടമയാകുന്നതിലൂടെയും സമീപത്തുള്ളവരോടും പ്രിയപ്പെട്ടവരോടും മാത്രമല്ല എല്ലാവരോടും അനുകമ്പയോടെ പ്രവര്‍ത്തിക്കുന്നതിലൂടെയും മനസമാധാനം കൈവരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് വളരെ പ്രധാനമാണ്. ഇതിലൂടെ ലോകത്തെ മികച്ച സ്ഥലമാക്കുന്നതിന് നിങ്ങള്‍ സംഭാവന നല്‍കും,” ദലൈലാമ പറഞ്ഞു.

”എന്നെ സംബന്ധിച്ചിടത്തോളം മാനുഷിക മൂല്യങ്ങള്‍, മതസൗഹാര്‍ദം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലും മനസിന്റെയും വികാരങ്ങളുടെയും പ്രവര്‍ത്തനങ്ങളെ വിശദീകരിക്കുന്ന പുരാതന ഇന്ത്യന്‍ ജ്ഞാനത്തിലേക്കും ലോകത്തിന് സംഭാവന നല്‍കാന്‍ വളരെയധികം കഴിവുള്ള ടിബറ്റന്‍ സംസ്‌കാരത്തിലേക്കും പൈതൃകത്തിലേക്കും ശ്രദ്ധ ആകര്‍ഷിക്കുന്നതിലും ഞാന്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും,” ദലൈലാമ കൂട്ടിച്ചേര്‍ത്തു.

2025 ജൂലൈ 2ന് ടിബറ്റിലെ ജനങ്ങളുടെയും ലോകമെമ്പാടുമുള്ള അര്‍പ്പണബോധമുള്ള അനുയായികളുടെയും തീക്ഷണമായ ആഗ്രഹങ്ങള്‍ക്ക് അനുസൃതമായി ദലൈലാമ തന്റെ സ്ഥാപനത്തിന്റെ തുടര്‍ച്ചയെക്കുറിച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ടിബറ്റിന്റെയും ടിബറ്റന്‍ ജനതയുടെയും മതപരവും സാംസ്‌കാരികവും ഭാഷാപരവും ദേശീയപരവുമായ സ്വത്വത്തിന്റെ തുടര്‍ച്ചയ്ക്ക് ഈ പ്രഖ്യാപനം വ്യക്തമായ ഉറപ്പ് നല്‍കുന്നു,” ദലൈലാമയുടെ ജന്മദിനത്തോട് അനുബന്ധിച്ച് സെന്‍ട്രല്‍ ടിബറ്റന്‍ ഭരണകൂടത്തിന്റെ മന്ത്രിസഭ(കാഷാഗ്) നടത്തിയ പ്രസ്താവനയില്‍ പറയുന്നു.

ജനനം മുതല്‍ പ്രവാസം വരെ

1935 ജൂലൈ ആറിന് ഡോമി പ്രവിശ്യയിലെ കിഴക്കന്‍ ടിബറ്റിലെ സോംഗ്ഖ പ്രദേശത്തെ തക്തസര്‍ ഗ്രാമത്തിലാണ് ദലൈലാമയുടെ ജനനം. ലാമോ ധോണ്ടപ്പ് എന്നാണ് കുട്ടിക്കാലത്തെ അദ്ദേഹത്തിന്റെ പേര്. അദ്ദേഹത്തിന് രണ്ടുവയസ്സുള്ളപ്പോള്‍ തന്റെ മുന്‍ഗാമിയുടെ പുനര്‍ ജന്മമായി അംഗീകരിക്കപ്പെടുകയും ടിബറ്റിലെ 14ാമത്തെ ദലൈലാമയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 1940ല്‍ അദ്ദേഹം ദലൈലാമയുടെ 14ാമത്തെ പുനര്‍ജന്മമായി അംഗീകരിച്ചു. പുരാതന ആചാരമനുസരിച്ച് അദ്ദേഹം തന്റെ കുട്ടിക്കാലത്തെ ലാമോ ധോണ്ടപ്പ് എന്ന പേര് ഉപേക്ഷിച്ച് ജാംഫെല്‍ എന്‍ഗാവാംഹ് ലോബ്‌സാംഗ് യെഷെ ടെന്‍സിന്‍ ഗ്യാറ്റ്‌സോ എന്ന പുതിയ പേര് സ്വീകരിച്ചു.

1959ല്‍ 23 വയസ്സുള്ള ടെന്‍സില്‍ ഗ്യാറ്റ്‌സോ ടിബറ്റിന്റെ നിയന്ത്രണം നേടിയ മാവോ സെദോംഗിന്റെ കമ്യൂണിസ്റ്റ് ഭരണത്തിനെതിരായ പ്രക്ഷോഭം പരാജയപ്പെട്ടതിന് തുടര്‍ന്ന് ഇന്ത്യയിലേക്ക് പാലായനം ചെയ്തു. ആയിരക്കണക്കിന് ടിബറ്റുകാരും അദ്ദേഹത്തെ അനുഗമിച്ചു. 1960ല്‍ അദ്ദേഹം ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയില്‍ എത്തി.