Leading News Portal in Kerala

Exclusive | ഹോര്‍മൂസ് കടലിടുക്ക് അടയ്ക്കാനുള്ള ഇറാന്റെ നീക്കം ആഗോള എണ്ണവിപണിയ്ക്ക് കനത്ത തിരിച്ചടിയോ?|Will Iran s move to close the Strait of Hormuz be a major blow to the global oil market


ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടുന്നത് ആഗോളതലത്തില്‍ മാന്ദ്യത്തിന് കാരണമാകും. 1973ലെ എണ്ണ പ്രതിസന്ധിയേക്കാള്‍ മോശമായ സാഹചര്യമായിരിക്കും ഇതുമൂലം ഉണ്ടാകുക. ഇന്ത്യയെ സംബന്ധിച്ചിടത്തോളവും ഇത് വളരെ പ്രധാനമാണ്. കാരണം ഈ ഇടുങ്ങിയ ജലപാതയിലൂടെ പ്രതിനിധി 20 ലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്.

ഹോര്‍മുസ് അടച്ചുപൂട്ടുന്നതോടെ ലോകത്തിലെ എണ്ണയുടെ 20 ശതമാനം മുതല്‍ 25 ശതമാനം വരെയും ആഗോള എല്‍എന്‍ജി വ്യാപാരത്തിന്റെ 30 ശതമാനം വരെയും ഇത് തടസ്സപ്പെടുത്തുമെന്ന് വൃത്തങ്ങള്‍ പറഞ്ഞു. ഏഷ്യയിലെയും യൂറോപ്പിലെയും ഊര്‍ജ്ജസംരക്ഷണത്തിന് ഇത് ഒരു നിര്‍ണായകമായ ചാലകമാണെന്ന് അവര്‍ പറഞ്ഞു. എണ്ണവില ബാരലിന് 200 ഡോളര്‍ മുതല്‍ 300 ഡോളര്‍ വരെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ആഗോളതലത്തില്‍ വലിയ തോതിലുള്ള പണപ്പെരുപ്പത്തിന് കാരണമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഭൂരിഭാഗം രാജ്യങ്ങളും കപ്പലുകള്‍ ആഫ്രിക്കയ്ക്ക് ചുറ്റും വഴിതിരിച്ചുവിടാന്‍ നിര്‍ബന്ധിതരാകും. ഇത് ലോജിസ്റ്റിക്‌സ് ചെലവുകള്‍ വര്‍ധിപ്പിക്കുമെന്നും വൃത്തങ്ങള്‍ പറഞ്ഞു. ഷിപ്പിംഗ് കാലതാമസവും ചെലവും 300 മുതല്‍ 400 ശതമാനം വരെ വര്‍ധിക്കും. ഇത് ഇന്ത്യ, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, യൂറോപ്യന്‍ യൂണിയന്‍ എന്നിവയെയും പ്രധാന കയറ്റുമതികളെയും ഊര്‍ജറൂട്ടുകളെയും ഗണ്യമായി തടസ്സപ്പെടുത്തുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

സൗദി അറേബ്യ, യുഎഇ, ഖത്തര്‍ തുടങ്ങിയ ഗള്‍ഫ് അറബ് രാജ്യങ്ങള്‍ യുഎസിനൊപ്പം ഇറാനെതിരായ നടപടിയില്‍ ചേരുകയോ പിന്തുണയ്ക്കുകയോ ചെയ്താല്‍ സ്ഥിതി കൂടുതല്‍ വഷളാകും. കാരണം ഇത് എല്ലാവരെയും ബാധിക്കും. ഇറാന്‍ പിന്തുണയ്ക്കുന്ന ഹൂതികള്‍, ഹിസ്ബുള്ള. തീവ്രവാദ സംഘടനകള്‍ എന്നിവ ഈ മേഖലയിലുടനീളം ആക്രമണങ്ങള്‍ വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇറാന്റെ സമ്പദ് വ്യവസ്ഥയും തകരും

ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടാനുള്ള തീരുമാനം ഇറാന്റെ സ്വയം നാശത്തിലേക്കുള്ള ഒരു നീക്കമാണെന്ന് വൃത്തങ്ങള്‍ പറഞ്ഞു. കാരണം, ഇറാന്‍ അവരുടെ എണ്ണ കയറ്റുമതിയുടെ 85 ശതമാനവും ഹോര്‍മുസ് കടലിടുക്ക് വഴിയാണ് കയറ്റുമതി ചെയ്യുന്നത്. ഇത് അടച്ചുപൂട്ടുന്നത് അവരുടെ സ്വന്തം സമ്പദ് വ്യവസ്ഥയെ തകര്‍ക്കുമെന്നും അവര്‍ പറഞ്ഞു.

ഒമാനും ഇറാനും ഇടയിലുള്ള ഈ കടലിടുക്കിനെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ‘എണ്ണ ഗതാഗത ചോക്ക്‌പോയിന്റ്’ എന്നാണ് ഇത് അറിയപ്പെടുന്നത്. ഭാഗികമായെങ്കിലും ഇത് അടച്ചുപൂട്ടുന്നത് ആഗോള വ്യാപാരത്തെയും എണ്ണ സുരക്ഷയെയും ബാധിക്കും.

ഇത് കപ്പലുകളുടെ ഗതാഗതത്തെ സ്തംഭിപ്പിക്കുകയും ഒരു വലിയ ഊര്‍ജസംഘര്‍ഷത്തിന് കാരണമാകുകയും ചെയ്യും.

കടലിടുക്ക് അടച്ചുപൂട്ടുന്നത് ഇറാന്റെ ഗ്യാസോലില്‍ ഇറക്കുമതിയെ തടയുമെന്നും ഇത് ആഭ്യന്തരക്ഷാമത്തിലേക്ക് നയിക്കുമെന്നും വൃത്തങ്ങള്‍ പറഞ്ഞു. ഇത് ഒരു പ്രാദേശിക അരക്ഷിതാവസ്ഥ മാത്രമല്ല, മറിച്ച് ആഗോള ഊര്‍ജ വിപണികളെ തകര്‍ച്ചയിലേക്ക് നയിക്കുമെന്നും അവര്‍ പറഞ്ഞു. ഇറാന്‍ ഭരണകൂടം വലിയ തോതിലുള്ള ആന്തരികവും ബാഹ്യവുമായ സമ്മര്‍ദത്തിലാണ് ഇപ്പോഴുള്ളത്.

ഹോര്‍മുസ് കടലിടുക്ക്

ലോകത്തിലെ ഏറ്റവും നിര്‍ണായകമായ ചോക്ക്‌പോയിന്റുകളില്‍ ഒന്നാണ് ഹോര്‍മുസ് കടലിടുക്ക്. ഇതുവഴിയാണ് ആഗോളതലത്തിലെ എണ്ണ, വാതകവിതരണത്തിന്റെ അഞ്ചിലൊന്ന് നീങ്ങുന്നത്.

ഭൂമിശാസ്ത്രപരമായ സ്ഥാനം കണക്കിലെടുക്കുമ്പോള്‍ കടലിടുക്ക് പേര്‍ഷ്യന്‍ ഗള്‍ഫിനെ അറേബ്യന്‍ കടലുമായും ഇന്ത്യന്‍ മഹാസമുദ്രവുമായും ബന്ധിപ്പിക്കുന്നു. ഇതിന്റെ ഏറ്റവും ഇടുങ്ങിയ സ്ഥലത്ത് ഏകദേശം 33 കിലോമീറ്റര്‍ വീതിയാണുള്ളത്. ഇത് ഇറാനെ(വടക്ക്) അറേബ്യന്‍ ഉപദ്വീപില്‍(തെക്ക്) നിന്ന് വേര്‍തിരിച്ച് നിറുത്തുകയും ചെയ്യുന്നു.

ഈ ജലപാതയിലെ കപ്പല്‍ പാതകള്‍ കൂടുതല്‍ ഇടുങ്ങിയതാണ്. ഓരോ ദിശയിലും ഏകദേശം 3 കിലോമീറ്റര്‍ വീതിയുള്ളതിനാല്‍ അവ ആക്രമണങ്ങള്‍ക്കും ഇരയാകാറുണ്ട്.

പേര്‍ഷ്യന്‍ ഗള്‍ഫിലെ വിവിധ തുറമുഖങ്ങളില്‍ നിന്ന് ശേഖരിക്കുന്ന എണ്ണ ടാങ്കറുകള്‍ ഇതിലൂടെയാണ് കടന്നുപോകുന്നത്. അതിനാല്‍ ഈ കടലിടുക്ക് തന്ത്രപരവും സാമ്പത്തികപരവുമായും പ്രധാന്യമുള്ളതാണ്. യുഎസ് എനര്‍ജി ഇന്‍ഫൊര്‍മേഷന്‍ അഡ്മിനിസ്‌ട്രേഷന്‍രെ കണക്കുകള്‍ പ്രകാരം 2024ല്‍ പ്രതിദിനം ശരാശരി 20.3 മില്ല്യണ്‍ ബാരല്‍ എണ്ണം 290 മില്ല്യണ്‍ ക്യുബിക് മീറ്റര്‍ എല്‍എന്‍ജിയും കയറ്റുമതി ചെയ്തിരുന്നു.

ആരെയാണ് അടച്ചുപൂട്ടല്‍ കൂടുതലായി ബാധിക്കുക?

സൗദി അറേബ്യ, ഇറാഖ്, യുഎഇ, ഖത്തര്‍, ഇറാന്‍, കുവൈത്ത് എന്നീ പ്രാദേശിക ശക്തികേന്ദ്രങ്ങളില്‍ നിന്നുള്ള എണ്ണ കയറ്റുമതിയുടെ ഭൂരിഭാഗവും ഹോര്‍മുസ് കടലിടുക്ക് വഴിയാണ് കടന്നുപോകുന്നത്. മുമ്പ് ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചത് യുഎസിനെയും യൂറോപ്പിനെയുമാണ്. എന്നാല്‍ ഇന്ന് ഏത് അടച്ചുപൂട്ടലിന്റെയും ആഘാതം അനുഭവിക്കേണ്ടി വരുന്നത് ചൈനയും ഏഷ്യൻ മേഖലയുമാണ്.

ഇഐഎയുടെ(US Energy Information Administration) കണക്കുകള്‍ പ്രകാരം 2022ല്‍ ഈ കടലിടുക്ക് വഴി കടന്നുപോകുന്ന അസംസ്‌കൃത എണ്ണയുടെയും കണ്‍സേറ്റ് കയറ്റുമതിയുടെയും 82 ശതമാനവും ഏഷ്യയിലേക്കായിരുന്നു. 2022ലും 2023ന്റെ ആദ്യ പകുതിയിലും ഇന്ത്യ, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവയിലേക്കാണ് മൊത്തം കയറ്റുമതിയുടെയും 67 ശതമാനവും കൊണ്ടുപോയത്.

ഇന്ത്യ അതിന്റെ അസംസ്‌കൃത എണ്ണയുടെ ഏകദേശം 90 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. ഇറക്കുമതിയുടെ 40 ശതമാനത്തിലധികവും ഹോര്‍മുസ് കടലിടുക്ക് വഴിയാണ് എത്തിക്കുന്നത്.

ഇഐഎയുടെ കണക്ക് പ്രകാരം 2025ന്റെ ആദ്യ പാദത്തില്‍ ഹോര്‍മുസ് കടലിടുക്ക് വഴി ചൈന 5.4 മില്ല്യണ്‍ ബാരല്‍ ക്രൂഡ് ഇറക്കുമതി ചെയ്തു. ഇന്ത്യ 2.1 മില്ല്യണ്‍ ബാരലും ദക്ഷിണ കൊറിയ 1.7 മില്ല്യണ്‍ ബാരലും ജപ്പാന്‍ 1.6 മില്ല്യണ്‍ ബാരല്‍ ക്രൂഡോയിലുമാണ് ഇറക്കുമതി ചെയ്തത്.

കടലിടുക്ക് വഴിയുള്ള ഒഴുക്കിന് എന്തെങ്കിലും തടസ്സം ഉണ്ടായാല്‍ ഇത് ആഗോള എണ്ണ വിപണികളില്‍ കാര്യമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സി പറഞ്ഞു(ഐഇഎ).

ഇന്ത്യയെ ബാധിക്കുന്നത് എങ്ങനെ?

ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടുന്നത് ഇന്ത്യക്ക് വലിയ ബാധ്യതയാവില്ല, കാരണം, റഷ്യ മുതല്‍ യുഎസ്, ബ്രസീല്‍ തുടങ്ങിയ ബദല്‍ സ്രോതസ്സുകള്‍ ഏതെങ്കിലും തന്നെ ഈ വിടവ് നികത്താന്‍ മതിയാകും. എന്നാല്‍, ഇന്ത്യയില്‍ ആവശ്യത്തിന് എണ്ണ ശേഖരം ഉണ്ടെങ്കിലും ജലപാത അടച്ചുപൂട്ടുന്നത് ആശങ്കയ്ക്ക് കാരണമായേക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി ന്യൂസ് 18നോട് പറഞ്ഞു.

റഷ്യന്‍ എണ്ണ സൂയസ് കനാല്‍, ഗുഡ് കോപ്പ് മുനമ്പ്, പസഫിക് സമുദ്രം വഴിയാണ് ഇന്ത്യയിലെത്തുക. വില കൂടുതലാണെങ്കില്‍ പോലും യുഎസ്, പശ്ചിമാഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ എന്നിവ ഇന്ത്യയെ സംബന്ധിച്ചിടത്തോളം കൂടുതല്‍ പ്രായോഗികമായ ബാക്കപ്പ് ഓപ്ഷനുകളാണ്.

വാതകത്തിന്റെ കാര്യത്തില്‍ ഇന്ത്യയുടെ പ്രധാന വിതരണക്കാരായ ഖത്തര്‍ ഹോര്‍മുസ് കടലിടുക്ക് വിതരണത്തിനായി ഉപയോഗിക്കുന്നില്ല. ഓസ്‌ട്രേലിയ, റഷ്യ, യുഎസ് എന്നിവടങ്ങളിലെ ദ്രവീകൃത പ്രകൃതി വാതക സ്രോതസ്സുകളെയും ഈ അടച്ചുപൂട്ടല്‍ ബാധിക്കില്ല.

ഇന്ത്യ തങ്ങളുടെ അസംസ്‌കൃത എണ്ണയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി 90 ശതമാനവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. പ്രകൃതിവാതകത്തിന്റെ പകുതിയോളവും വിദേശത്തുനിന്നാണ് വാങ്ങുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.