ഇന്ത്യയുമായുള്ള സംഘർഷം പരിഹരിക്കാൻ ഇടപെട്ടു; ട്രംപിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകണമെന്ന് പാക്കിസ്ഥാൻ Pakistan wants Trump to be awarded Nobel Peace Prize for intervening to resolve conflict with India
Last Updated:
ഇന്ത്യ-പാകിസ്ഥാൻ സംഘർഷം അവസാനിപ്പിക്കാൻ ട്രംപിന്റെ നിർണ്ണായക നയതന്ത്ര ഇടപെടലും നേതൃത്വവും സഹായകരമായെന്ന് പാക്കിസ്ഥാൻ
ഇന്ത്യയുമായുള്ള സംഘർഷം പരിഹരിക്കാൻ ഇടപെട്ട യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നാമനിർദേശം ചെയ്ത് പാക്കിസ്ഥാൻ പാക്കിസ്ഥാൻ. ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിൽ ട്രംപിന്റെ “നിർണ്ണായക നയതന്ത്ര ഇടപെടലും നേതൃത്വവും” അംഗീകരിച്ചുകൊണ്ടാണ് അദ്ദേഹത്തെ 2026 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് ഔദ്യോഗികമായി നാമനിർദ്ദേശം ചെയ്തതെന്ന് പാക്കിസ്ഥാൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ആണവായുധങ്ങളുള്ള രണ്ട് രാജ്യങ്ങൾ തമ്മിലുള്ള വിനാശകരമായ സംഘർഷം ഒഴിവാക്കിയ ട്രംപിന്റെ ഇടപെടലിനെ പാക്കിസ്ഥാൻ പ്രശംസിക്കികയും ചെയ്തു.
യാതൊരു പ്രകോപനവുമില്ലാതെയും നിയമ വിരുദ്ധവുമായാണ് ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചതെന്നും ആക്രമണം പാകിസ്ഥാന്റെ പരമാധികാരത്തെ ലംഘിക്കുകയും സാധാരണക്കാർക്ക് നാശനഷ്ടമുണ്ടാക്കുകയും ചെയ്തതെന്നും പ്രസ്താവനയിൽ പറയുന്നു. ഇതിന് മറുപടിയായി സൈനിക നടപടിയായി പാകിസ്ഥാൻ “ഓപ്പറേഷൻ ബനിയൻ-അൻ-മർസൂസ്” ആരംഭിച്ചു. സംഘർഷങ്ങൾ രൂക്ഷമായപ്പോൾ, വിശാലമായ ഒരു യുദ്ധം തടയുന്നതിനായി വെടിനിർത്തൽ കരാറിന് സഹായകമായത് പ്രസിഡന്റ് ട്രംപിന്റെ നയതന്ത്രവും തന്ത്രപരമായ ദീർഘവീക്ഷണവുമാണെന്ന് പാകിസ്ഥാൻ പ്രസ്താവനയിൽ അവകാശപ്പെട്ടു.
ജൂൺ 18ന് വൈറ്റ് ഹൗസിൽ വെച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീറും തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പാക്കിസ്ഥാൻ ട്രംപിനെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്തത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം നിർത്താൻ മുൻകൈ എടുത്തത് താനാണെന്ന് ട്രംപ് വീണ്ടു അവകാശ വാദം ഉന്നയിച്ചിരുന്നു.
അതേസമയം, വെടിനിർത്തലിൽ അമേരിക്കയുടെ പങ്കിനെ ഇന്ത്യ നിഷേധിച്ചിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നേരിട്ടുള്ള ആശയവിനിമയ മാർഗങ്ങളിലൂടെയാണ് വെടിനിർത്തൽ നേടിയതെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയത്. മറ്റൊരു ബാഹ്യ ഇടപെടലും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാനുമായുള്ള ബന്ധത്തിൽ മൂന്നാം കക്ഷിയുടെ മധ്യസ്ഥത ഇന്ത്യ ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്ന് പറഞ്ഞുകൊണ്ട് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര ഇന്ത്യയുടെ നിലപാട് ആവർത്തിക്കുകയും ചെയ്തിരുന്നു.
New Delhi,Delhi
June 21, 2025 2:36 PM IST
ഇന്ത്യയുമായുള്ള സംഘർഷം പരിഹരിക്കാൻ ഇടപെട്ടു; ട്രംപിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകണമെന്ന് പാക്കിസ്ഥാൻ