Leading News Portal in Kerala

ആറുവയസുകാരിയെ 45 കാരൻ വിവാഹം ചെയ്തു; പെൺകുട്ടിക്ക് 9 വയസ് പൂർ‌ത്തിയാകട്ടെയെന്ന് താലിബാൻ| A 45-year-old man married a six-year-old girl in Afghanistan Taliban Say Let Her Turn 9 First


Last Updated:

പെൺകുട്ടിയ്ക്ക് 9 വയസ് പൂർത്തിയാകുന്നതുവരെ ഭർത്താവിന്റേ വീട്ടിലേക്ക് കുട്ടിയെ കൊണ്ടുപോകുന്നത് തടഞ്ഞു

താലിബാൻ അധികാരത്തിലെത്തിയ ശേഷം ശൈശവ വിവാഹം വർധിച്ചുതാലിബാൻ അധികാരത്തിലെത്തിയ ശേഷം ശൈശവ വിവാഹം വർധിച്ചു
താലിബാൻ അധികാരത്തിലെത്തിയ ശേഷം ശൈശവ വിവാഹം വർധിച്ചു

അഫ്ഗാനിസ്ഥാനിലെ ഹെൽമണ്ട് പ്രവിശ്യയിൽ 45 വയസുകാരൻ ആറ് വയസുകാരിയെ വിവാഹം കഴിച്ചു. ‘നവവധു’വിന്റെ ചിത്രങ്ങൾ വലിയതോതിൽ പ്രചരിച്ചതോടെ സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതിഷേധം ഉയർന്നു. ഇതോടെ താലിബാൻ ഭരണകൂടം ഇടപെടുകയും പെൺകുട്ടിയ്ക്ക് 9 വയസ് പൂർത്തിയാകുന്നതുവരെ ഭർത്താവിന്റേ വീട്ടിലേക്ക് കുട്ടിയെ കൊണ്ടുപോകുന്നത് തടയുകയും ചെയ്തു.

വിവാഹ ചടങ്ങ് നടന്ന മർജാ ജില്ലയിൽ കുട്ടിയുടെ പിതാവിനെയും വരനെയും കസ്റ്റഡിയിലെടുത്തെങ്കിലും കുറ്റം ചുമത്തിയിട്ടില്ല. രണ്ട് സ്ത്രീകളെ വിവാഹം കഴിച്ചതായി പറയപ്പെടുന്ന 45കാരൻ‌, പെൺകുട്ടിയുടെ കുടുംബത്തിന് പകരമായി പണം നൽകിയതായി പറയപ്പെടുന്നു. റിപ്പോർട്ടുകൾ പ്രകാരം പെൺകുട്ടി ഇപ്പോൾ മാതാപിതാക്കൾക്കൊപ്പമാണ്. പെൺകുട്ടിയുടെ ശാരീരിക സൗന്ദര്യം, വിദ്യാഭ്യാസം, ആർജിച്ച മൂല്യം എന്നിവയെ അടിസ്ഥാനമാക്കിയുള്ള വധുവിന്റെ വിലയായ ‘വാൽവാർ’ എന്ന വ്യാപകമായ ആചാരത്തിലൂടെയാണ് ഇടപാട് നടന്നതെന്ന് ഹാഷ്-ഇ സുബ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.

അഫ്ഗാനിസ്ഥാനിലെ ശൈശവ വിവാഹങ്ങൾ

അഫ്ഗാനിസ്ഥാനിൽ നേരത്തെ തന്നെ ശൈശവ വിവാഹം വ്യാപകമാണ്. 2021ൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിനുശേഷം ഇത് കുത്തനെ വർധിച്ചു. സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും തൊഴിലില്‍ ചെയ്യുന്നതിനും താലിബാൻ വിലക്ക് ഏർപ്പെടുത്തിയതോടെ ശൈശവ വിവാഹങ്ങളിൽ 25 ശതമാനം വർധനവും പ്രസവനിരക്കിൽ 45 ശതമാനം വർധനവും ഉണ്ടായതായി യുഎൻ വിമെൻ റിപ്പോർട്ട് ചെയ്തു. ആഗോളതലത്തിൽ ബാല വധുക്കളുടെ എണ്ണത്തിൽ അഫ്ഗാനിസ്ഥാൻ ഏറ്റവും മുന്നിലാണെന്ന് യുണിസെഫ് വ്യക്തമാക്കുന്നു.

വിവാഹ പ്രായം

താലിബാൻ ഭരണത്തിൻ കീഴിൽ വിവാഹത്തിന് നിലവിൽ നിയമപരമായ കുറഞ്ഞ പ്രായം ഇല്ല. പെൺകുട്ടികളുടെ ഏറ്റവും കുറഞ്ഞ വിവാഹ പ്രായം 16 ആയി നിശ്ചയിച്ച മുൻ സിവിൽ കോഡ് പുനഃസ്ഥാപിച്ചിട്ടില്ല. പകരം, ഇസ്ലാമിക നിയമത്തിന്റെ വ്യാഖ്യാനങ്ങളാൽ വിവാഹങ്ങൾ നിയന്ത്രിക്കപ്പെടുന്നു. ഹനഫി സ്കൂളിന് കീഴിൽ, ഒരു പെൺകുട്ടി പ്രായപൂർത്തിയാകുമ്പോൾ വിവാഹം കഴിക്കാം, പക്ഷേ അത് എപ്പോൾ ആരംഭിക്കുന്നു എന്നതിനെക്കുറിച്ച് വ്യക്തമായി പറയുന്നില്ല.

സ്ത്രീകളോടും പെൺകുട്ടികളോടുമുള്ള മോശം പെരുമാറ്റത്തിന് താലിബാന്റെ പരമോന്ന നേതാവ് ഹൈബത്തുള്ള അഖുന്ദ്‌സാദ, ചീഫ് ജസ്റ്റിസ് അബ്ദുൾ ഹക്കിം ഹഖാനി എന്നിവർക്കെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അടുത്തിടെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നാൽ മുസ്ലിം വിശ്വാസങ്ങളെ അപമാനിക്കുന്നതാണെന്ന് വിശേഷിപ്പിച്ചുകൊണ്ട് താലിബാൻ ഈ വാറണ്ടുകൾ തള്ളിക്കളഞ്ഞു.

അതേസമയം, സെക്കൻഡറി സ്കൂളുകളിലും സർവകലാശാലകളിലും പെൺകുട്ടികൾക്ക് വിലക്കുള്ള അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ നിയന്ത്രണങ്ങൾ കർശനമാക്കുകയാണ്. മിക്ക ജോലികളിലും, പൊതു പാർക്കുകളിലും, ജിമ്മുകളിലും, ബാത്ത്ഹൗസുകളിലും പോലും സ്ത്രീകള്‍ക്ക് വിലക്കുണ്ട്. പുരുഷന്റെ സഹായമില്ലാതെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിനും സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. എല്ലാ സ്ത്രീകളും പെൺകുട്ടികളും പൊതുസ്ഥലത്ത് മുഖം മറയ്ക്കണമെന്നതും കർശനമാണ്.