Leading News Portal in Kerala

മാഡം എന്‍; ജ്യോതി മല്‍ഹോത്ര ഉള്‍പ്പെടെയുള്ളവരെ പാകിസ്ഥാനുവേണ്ടി ചാരപ്പണി ചെയ്യാന്‍ പ്രലോഭിപ്പിച്ച ബിസിനസുകാരി | Madam N aka Noshaba Shehzad to forced Indian influencers including Jyoti Malhotra to spy for Pakistan


Last Updated:

ഇന്ത്യയിലുടനീളം 500 ചാരന്മാര്‍ക്ക് ഇന്ത്യയില്‍ ഒളിച്ചിരിക്കാന്‍ വലിയ സ്ലീപ്പര്‍ സെല്‍ ശൃംഖല(രഹസ്യ ഏജന്റുമാരുടെ സംഘം) സ്ഥാപിക്കുന്നതിന് അവര്‍ പ്രവര്‍ത്തിച്ചിരുന്നു

നൊഷാബ ഷെഹ്‌സാദ്നൊഷാബ ഷെഹ്‌സാദ്
നൊഷാബ ഷെഹ്‌സാദ്

ജ്യോതി മല്‍ഹോത്ര ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സര്‍മാരെ പാകിസ്ഥാനില്‍ ചാരവൃത്തിക്കായി നിയോഗിച്ചത് പാക് ബിസിനസുകാരിയായ നൊഷാബ ഷെഹ്‌സാദ് ആണെന്ന് വെളിപ്പെടുത്തല്‍. ലാഹോറില്‍ ജെയാന ട്രാവല്‍ ആന്‍ഡ് ടൂറിസം എന്ന പേരിൽ സ്ഥാപനം നടത്തുന്ന ഇവര്‍ ഇന്ത്യന്‍ ഇന്‍ഫ്‌ളൂവന്‍സര്‍മാരെ പാകിസ്ഥാനിലേക്ക് യാത്ര ചെയ്യാന്‍ സഹായിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

‘മാഡം എന്‍’ എന്ന രഹസ്യ പേരിലും അറിയപ്പെടുന്ന ഷെഹ്‌സാദ്, പാകിസ്ഥാന്റെ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സിന്റെ (ഐഎസ്‌ഐ) നിര്‍ദേശ പ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്. ചാരവൃത്തിക്ക് അടുത്തിടെ അറസ്റ്റിലായ ജ്യോതി മല്‍ഹോത്ര ഉള്‍പ്പെടെയുള്ളവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നു.

ജ്യോതി ഉൾപ്പെടെയുള്ള ഇന്ത്യയില്‍ അറസ്റ്റിലായ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സര്‍മാരെ ചോദ്യം ചെയ്തപ്പോഴാണ് ഷെഹ്‌സാദിന്റെ പ്രവര്‍ത്തനങ്ങള്‍ പുറത്തുവന്നത്. ഇന്ത്യയിലുടനീളം 500 ചാരന്മാര്‍ക്ക് ഇന്ത്യയില്‍ ഒളിച്ചിരിക്കാന്‍ വലിയ സ്ലീപ്പര്‍ സെല്‍ ശൃംഖല(രഹസ്യ ഏജന്റുമാരുടെ സംഘം) സ്ഥാപിക്കുന്നതിന് അവര്‍ പ്രവര്‍ത്തിച്ചിരുന്നു.

ഷെഹ്‌സാദിന്റെ ഭര്‍ത്താവ് പാകിസ്ഥാന്‍ സിവില്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ്. ഇന്ത്യയില്‍ സ്ലീപ്പര്‍ സെല്‍ ശൃംഖല സ്ഥാപിക്കുന്നത് സംബന്ധിച്ച് പാക് സൈന്യവും ഐഎസ്‌ഐഐയും നിര്‍ദേശങ്ങള്‍ പങ്കുവെച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

മാഡം എന്‍ കാര്യങ്ങള്‍ നടപ്പിലാക്കിയത് എങ്ങനെ?

ഇന്ത്യയില്‍ നിന്നുള്ള സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സര്‍മാരെ പാക് സൈന്യത്തിനും ഐഎസ്‌ഐയ്ക്കും അവര്‍ പരിചയപ്പെടുത്തുകയും ഇന്ത്യയില്‍ താമസിക്കുന്ന ഹിന്ദുക്കളെയും സിഖുകാരെയും വശീകരിക്കുകയും ചെയ്തിരുന്നതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

പാക് സൈന്യവുമായും ഐഎസ്‌ഐയുമായും അവര്‍ക്ക് ആഴത്തിലുള്ള സ്വാധീനമുണ്ട്. പാകിസ്ഥാനിലേക്ക് സിഖ്, ഹിന്ദു തീര്‍ത്ഥാടനത്തിന് നേതൃത്വം നല്‍കുന്ന ഒരേയൊരു ഏജന്‍സി ഇവരുടെ നേതൃത്വത്തിലുള്ള സ്ഥാപനമാണ്.

കഴിഞ്ഞ ആറ് മാസത്തിനിടെ ഇന്ത്യയില്‍ നിന്നുള്ള ഏകദേശം 3000 പൗരന്മാരെയും 1500 പ്രവാസി ഇന്ത്യക്കാരെയും പാകിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ ഇവര്‍ സഹായിച്ചു.

ഇതിന് പുറമെ വിസ വിഭാഗം ഫസ്റ്റ് സെക്രട്ടറി സുഹൈല്‍ ഖമര്‍, കൗണ്‍സിലര്‍(വ്യാപാരം) ഉമര്‍ ഷെരിയാര്‍ എന്നിവരുമായും മാഡം എന്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഒരൊറ്റ ഫോണ്‍ കോളിലൂടെ മാഡം എന്‍ ആവശ്യപ്പെടുന്ന ആര്‍ക്കും ഉടന്‍ തന്നെ പാക് വിസ ലഭിക്കുമായിരുന്നുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഡല്‍ഹിയിലെ പാകിസ്താന്‍ എംബസിയില്‍ വിസ ഓഫീസറായി ജോലി ചെയ്തിരുന്ന ഐഎസ്‌ഐ പ്രവര്‍ത്തകന്‍ ഡാനിഷ് എന്ന എഹ്‌സാന്‍-ഉര്‍-റഹ്‌മാനുമായും ഷഹ്‌സാദ് അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/World/

മാഡം എന്‍; ജ്യോതി മല്‍ഹോത്ര ഉള്‍പ്പെടെയുള്ളവരെ പാകിസ്ഥാനുവേണ്ടി ചാരപ്പണി ചെയ്യാന്‍ പ്രലോഭിപ്പിച്ച ബിസിനസുകാരി