Leading News Portal in Kerala

നന്ദി തുർക്കീ ഒരായിരം നന്ദി! ഓപ്പറേഷൻ സിന്ദൂറിൽ ഒപ്പം നിന്നതിന് പാക് പ്രധാനമന്ത്രിയുടെ നന്ദി പ്രകടനം| pakistan pm Shehbaz Sharif Thanks turkey Tayyip Erdogan Support Pakistan in meet after operation sindoor


Last Updated:

തുര്‍ക്കിക്ക് ഒരിക്കൽ‌ നിർണായക സമയത്ത് ഇന്ത്യ നല്‍കിയ സഹായമായ ‘ഓപ്പറേഷന്‍ ദോസ്ത്’ മറന്നുകൊണ്ടാണ് പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം പാക്കിസ്ഥാന് തുര്‍ക്കി ശക്തമായ പിന്തുണ നല്‍കിയത്

പാക് പ്രധാനമന്ത്രി  ഷെഹ്ബാസ് ഷെരീഫും തുർക്കി പ്രസിഡന്റ് എർദോഗനും (Reuters Image)പാക് പ്രധാനമന്ത്രി  ഷെഹ്ബാസ് ഷെരീഫും തുർക്കി പ്രസിഡന്റ് എർദോഗനും (Reuters Image)
പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും തുർക്കി പ്രസിഡന്റ് എർദോഗനും (Reuters Image)
പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിപ് എര്‍ദോഗനുമായി ഞായറാഴ്ച കൂടിക്കാഴ്ച്ച നടത്തി. ഇന്ത്യയുമായുള്ള ഏറ്റുമുട്ടലില്‍ തുര്‍ക്കി നല്‍കിയ ശക്തമായ പിന്തുണയ്ക്ക് ഷെഹ്ബാസ് ഷെരീഫ് അദ്ദേഹത്തോട് നന്ദി അറിയിച്ചു. തുര്‍ക്കിക്ക് ഒരിക്കൽ‌ നിർണായക സമയത്ത് ഇന്ത്യ നല്‍കിയ സഹായമായ ‘ഓപ്പറേഷന്‍ ദോസ്ത്’ മറന്നുകൊണ്ടാണ് പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം പാക്കിസ്ഥാന് തുര്‍ക്കി ശക്തമായ പിന്തുണ നല്‍കിയത്. പാക്കിസ്ഥാനെതിരെ ഇന്ത്യ ‘ഓപ്പറേഷന്‍ സിന്ദൂറി’ലൂടെ മറുപടി നല്‍കിയപ്പോഴും തുര്‍ക്കി പാക്കിസ്ഥാന് പൂര്‍ണ്ണ പിന്തുണ നല്‍കിയിരുന്നു. ഈ സഹകരണത്തിനാണ് പാക് പ്രധാനമന്ത്രി തുര്‍ക്കിക്ക് നേരിട്ട് നന്ദി അറിയിച്ചത്.

ഇസ്താംബൂളില്‍വെച്ച് തന്റെ പ്രിയ സഹോദരന്‍ പ്രസിഡന്റ് റജബ് തയ്യിപ്പ് എര്‍ദോഗനെ കാണാന്‍ അവസരം ലഭിച്ചതായും പാക്-ഇന്ത്യ സംഘര്‍ഷത്തില്‍ പാക്കിസ്ഥാന് നല്‍കിയ ദൃഢമായ പിന്തുണയ്ക്ക് അദ്ദേഹത്തിന് നന്ദി അറിയിക്കുന്നതായും ഷെഹ്ബാസ് ഷെരീഫ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ കുറിച്ചു. ആറ് ദിവസത്തെ നാല് രാജ്യങ്ങളിലെ പര്യടനത്തിന്റെ ഭാഗമായാണ് ഷെഹ്ബാസ് ഷെരീഫ് തുര്‍ക്കിയിലെത്തിയത്.

ഇതും വായിക്കുക: തുരങ്ക നിർമാണം മുതൽ മെട്രോകൾ വരെ; തുർക്കിയുമായുള്ള ശതകോടികളുടെ കരാറുകൾ കേന്ദ്രം പുനഃപരിശോധിക്കുന്നു

വ്യാപാരത്തിലും നിക്ഷേപ കാര്യങ്ങള്‍ക്കുമിടയില്‍ ഉണ്ടായിട്ടുള്ള ഉഭയകക്ഷി ഇടപെടലുകളുടെ പുരോഗതിയും കൂടുക്കാഴ്ചയ്ക്കിടെ ഇരു നേതാക്കളും അവലോകനം ചെയ്തു. സാഹോദര്യത്തിന്റെയും സഹകരണത്തിന്റെയും ഈ അചഞ്ചലമായ ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് തുടര്‍ന്നും ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള പ്രതിബദ്ധത തങ്ങള്‍ ഉറപ്പിച്ചതായും ഷെരീഫ് പോസ്റ്റിലൂടെ അറിയിച്ചു. ‘പാക്കിസ്ഥാന്‍-തുര്‍ക്കി സൗഹൃദം നീണാള്‍ വാഴട്ടെ’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണം നടന്ന ഏപ്രില്‍ 22-നാണ് ഇരു നേതാക്കളും അവസാനം കൂടിക്കാഴ്ച നടത്തിയിരുന്നത്. 26 ഇന്ത്യക്കാരാണ് പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതിന് മറുപടി നല്‍കികൊണ്ട് ഇന്ത്യ നടത്തിയ ‘ഓപ്പറേഷന്‍ സിന്ദൂറി’ല്‍ പാക്കിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒന്‍പത് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തിരുന്നു. മേയ് ഏഴ് മുതല്‍ 10 വരെ നടന്ന സംഘര്‍ഷങ്ങളില്‍ പാക്കിസ്ഥാനില്‍ വ്യാപാക നാശനഷ്ടം വരുത്താനും ഇന്ത്യന്‍ സൈന്യത്തിന് സാധിച്ചു. ഈ സാഹചര്യത്തിലാണ് ഷെഹ്ബാസ് ഷെരീഫ് നാല് രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്നത്. തുര്‍ക്കിക്കുശേഷം അസര്‍ബൈജാന്‍, ഇറാന്‍, താജിക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളും അദ്ദേഹം സന്ദര്‍ശിക്കും.

നിരവധി നിര്‍ണായക വിഷയങ്ങളില്‍ ഇരു നേതാക്കളും ചര്‍ച്ച നടത്തിയതായാണ് വിവരം. പ്രത്യേകിച്ച് സമ്പദ്‌വ്യവസ്ഥ, വ്യാപാരം, സുരക്ഷ എന്നീ വിഷയങ്ങളില്‍ ഇരു നേതാക്കളും ചര്‍ച്ച നടത്തി. തുര്‍ക്കിയും പാക്കിസ്ഥാനും തമ്മിലുള്ള ആഴത്തില്‍ വേരൂന്നിയ ചരിത്രപരവും മാനുഷികവും രാഷ്ട്രീയവുമായ ബന്ധങ്ങള്‍ എല്ലാ മേഖലകളിലും ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധത ഊട്ടിഉറപ്പിച്ചതായും അദ്ദേഹം അറിയിച്ചു. “എന്റെ പ്രിയപ്പെട്ട സഹോദരന്‍ ഷെഹ്ബാസ് പറഞ്ഞതുപോലെ നമ്മുടെ രാജ്യങ്ങള്‍ക്കും ജനങ്ങള്‍ക്കും ഇടയിലുള്ള അവിഭാജ്യ ബന്ധങ്ങള്‍, സഹകരണം, ഐക്യദാര്‍ഢ്യം, സാഹോദര്യം എന്നിവ ഞങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തി. മിസ്റ്റര്‍ ഷെരീഫിലൂടെ എന്റെ പാക്കിസ്ഥാന്‍ സഹോദരങ്ങള്‍ക്ക് എന്റെ ഏറ്റവും ഹൃദയംഗമമായ സ്‌നേഹം ഞാന്‍ അറിയിക്കുന്നു”, അദ്ദേഹം പോസ്റ്റില്‍ എഴുതി.

ഇതും വായിക്കുക: ഇന്ത്യ തുർക്കിയിൽ നിന്ന് വാങ്ങിയിരുന്ന 1000 കോടിയോളം രൂപയുടെ ഡ്രൈ ഫ്രൂട്ട് ഇനി പാകിസ്ഥാൻ കഴിക്കുമോ?

ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പ്രതികാരമായി ഇന്ത്യ നടത്തിയ ‘ഓപ്പറേഷന്‍ സിന്ദൂറി’നെ തുര്‍ക്കി അപലപിച്ചിരുന്നു. പാക്കിസ്ഥാനിലെ സാധാരണക്കാരെ ലക്ഷ്യമിട്ടാണ് ഇന്ത്യ ആക്രമണം നടത്തിയതെന്നും ഭീകര ക്യാമ്പുകളല്ല ഇന്ത്യന്‍ സൈന്യം ലക്ഷ്യമിട്ടതെന്നുമുള്ള പാക്കിസ്ഥാന്റെ തെറ്റായ പ്രചാരണങ്ങള്‍ തുര്‍ക്കിയും പ്രചരിപ്പിച്ചിരുന്നു. ഇന്ത്യന്‍ സൈന്യത്തെ പ്രതിരോധിക്കാന്‍ ഡ്രോണുകള്‍ നല്‍കി പാക്കിസ്ഥാനെ സഹായിച്ചതും തുര്‍ക്കിയാണ്. ഇന്ത്യന്‍ നഗരങ്ങളെയും സൈനിക സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ ഇവ പാക്കിസ്ഥാന്‍ ഉപയോഗിച്ചു.

2023-ല്‍ തുര്‍ക്കിയില്‍ ഭൂകമ്പമുണ്ടായപ്പോള്‍ ആ രാജ്യത്തിന് സഹായവുമായി ആദ്യം ഓടിയെത്തിയ രാജ്യം ഇന്ത്യയാണ്. തുര്‍ക്കിക്കാരെ സഹായിക്കുന്നതിനുള്ള ദൗത്യത്തിന് ഇന്ത്യ നല്‍കിയ പേര് ‘ഓപ്പേറഷന്‍ ദോസ്ത്’ എന്നായിരുന്നു. എന്നാല്‍, പഹല്‍ഗാം പോലുള്ള നിര്‍ണായക ഘട്ടത്തില്‍ തുര്‍ക്കി പാക്കിസ്ഥാന് നല്‍കിയ പിന്തുണയില്‍ ഇന്ത്യ ശക്തമായി പ്രതിഷേധിച്ചു. തുര്‍ക്കിയെയും ആ രാജ്യത്തിന്റെ ഉത്പന്നങ്ങളെയും ബഹിഷ്‌കരിക്കാന്‍ രാജ്യത്തെ പൗരന്മാര്‍ ആഹ്വാനം ചെയ്തു.

മലയാളം വാർത്തകൾ/ വാർത്ത/World/

നന്ദി തുർക്കീ ഒരായിരം നന്ദി! ഓപ്പറേഷൻ സിന്ദൂറിൽ ഒപ്പം നിന്നതിന് പാക് പ്രധാനമന്ത്രിയുടെ നന്ദി പ്രകടനം