Last Updated:
നിത്യജീവിതത്തില്‍ നമുക്ക് ഉണ്ടായേക്കുന്ന ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ക്കുപോലും കാരണവും പ്രതിവിധിയുമൊക്കെ ഗൂഗിളില്‍ തിരയുന്നവരാണ് പലരും
ഇന്റര്‍നെറ്റ് ഉപയോഗിക്കാനറിയാത്തവര്‍ ഇന്ന് വളരെ കുറവാണ്. ചെറിയ കുട്ടികള്‍ മുതല്‍ പ്രായംചെന്നവർ വരെ ഇന്റര്‍നെറ്റ് ഉപയോക്താക്കളാണ്. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഏതാണ്ട് എല്ലാവര്ക്കും തന്നെ ഗൂഗിള്‍ സെര്‍ച്ചും പരിചിതമാണ്. എല്ലാത്തിനുമുള്ള ഉത്തരം നമ്മൾ ആദ്യം അന്വേഷിക്കുന്നത് ഗൂഗിളിൽ ആയിരിക്കും.
നിത്യജീവിതത്തില്‍ നമുക്ക് ഉണ്ടായേക്കുന്ന ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ക്കുപോലും കാരണവും പ്രതിവിധിയുമൊക്കെ ഗൂഗിളില്‍ തിരയുന്നവരാണ് പലരും. മേല്‍വിലാസവും വഴിയും രോഗവിവരവും തുടങ്ങി എല്ലാ വിരല്‍ത്തുമ്പില്‍ നമ്മള് ആദ്യം അന്വേഷിക്കുന്നത് ഗൂഗിളില്‍ ആയിരിക്കും.
എന്നാല്‍ ഓണ്‍ലൈനില്‍ തിരയാന്‍ പാടില്ലാത്ത ചില കാര്യങ്ങളുമുണ്ട്. കാരണം ഇവ തിരയുന്നത് ചിലപ്പോള്‍ നിയമപരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. പ്രത്യേകിച്ചും റഷ്യയില്‍ ഈ വാക്കുകള്‍ ഗൂഗിളില്‍ തിരയുന്നത് പിഴ ചുമത്തിയേക്കാവുന്ന കുറ്റമാണ്. ഏതൊക്കെയാണ് ആ വാക്കുകള്‍ എന്നല്ലേ…
റഷ്യയില്‍ ‘തീവ്രവാദ’ ഉള്ളടക്കങ്ങള്‍ ഓണ്‍ലൈനില്‍ തിരഞ്ഞാല്‍ 65 യുഎസ് ഡോളര്‍ വരെ പിഴ ചുമത്തിയേക്കുമെന്നാണ് ദി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതായത് ഏകദേശം 5,600 ഇന്ത്യന്‍ രൂപ. ഇതിനായി റഷ്യയില്‍ പുതിയ നിയമം കൊണ്ടുവന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
റഷ്യയില്‍ ‘തീവ്രവാദം’ എന്ന വാക്ക് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഉദാഹരണയായി എല്‍ജിബിടിക്യു എന്ന പ്രസ്ഥാനത്തെ ഔദ്യോഗികമായി റഷ്യയില്‍ ‘തിവ്രവാദി’ സംഘടന എന്നാണ് മുദ്രകുത്തിയിട്ടുള്ളത്. അല്‍-ഖൊയ്ദയുമായോ നാസി പ്രത്യയശാസ്ത്രവുമായോ ബന്ധമില്ലെങ്കിലും ‘തീവ്രവാദി’ എന്ന വാക്ക് ഈ സംഘനടയെ ലേബൽ ചെയ്യാൻ ഉപയോഗിക്കുന്നു. നിലവില്‍ 5,500-ല്‍ അധികം നിരോധിത വിഷയങ്ങളുടെയും സംഘടനകളുടെയും ഒരു പട്ടിക റഷ്യന്‍ ഭരണകൂടം നിലനിര്‍ത്തിയിട്ടുണ്ട്. ഇതില്‍ അതിവേഗം കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടായികൊണ്ടിരിക്കുകയാണ്.
ഇത്തരത്തില്‍ നിരോധിത ഉള്ളടക്കള്‍ പങ്കിടുന്നതിനോ പ്രചരിപ്പിക്കുന്നതിനോ റഷ്യക്കാര്‍ക്കെതിരെ മുമ്പ് പിഴ ചുമത്തിയിരുന്നു. എന്നാല്‍ പുതിയ നിയമപ്രകാരം വിപിഎന്‍ (വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക്) വഴിയുള്ള സ്വകാര്യ ഓണ്‍ലൈന്‍ തിരച്ചിലുകള്‍ക്കു പോലും പിഴ ചുമത്തപ്പെടും. കൂടാതെ വിപിഎന്‍ പ്രചരിപ്പിക്കുകയോ പരസ്യപ്പെടുത്തുകയോ ചെയ്യുന്ന വ്യക്തികള്‍ക്ക് 2,500 ഡോളര്‍ വരെയും കമ്പനികള്‍ക്ക് 13,000 ഡോളര്‍ വരെയും പിഴ ചുമത്തും.
സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇത്തരം നിയന്ത്രണങ്ങള്‍ ആവശ്യമാണെന്നാണ് റഷ്യന്‍ അധികാരികള്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഈ നീക്കം ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഗുരുതരമായ തകര്‍ച്ചയെ പ്രതിനിധീകരിക്കുന്നുവെന്ന് വിമര്‍ശകര്‍ വാദിക്കുന്നു. ഇന്റര്‍നെറ്റ് ആക്സസിലും ഓണ്‍ലൈന്‍ പെരുമാറ്റത്തിലും പിടിമുറുക്കാനുള്ള റഷ്യന്‍ സര്‍ക്കാരിന്റെ മറ്റൊരു ശ്രമമായാണ് ഇതിനെ വ്യാപകമായി വിലയിരുത്തുന്നത്.
July 21, 2025 10:38 PM IST