റഷ്യയിൽ നിന്ന് എണ്ണ വാങ്ങൽ; ഇന്ത്യയുടെ മേല്‍ 25 % അധിക തീരുവ ചുമത്തി ട്രംപ്| us president Donald Trump Imposes Additional 25 per cent Tariffs On India Over Russian Oil Purchase | World
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്ക് മേൽ 25% അധിക തീരുവ കൂടി ചുമത്തി. ഓഗസ്റ്റ് 27 മുതൽ പ്രാബല്യത്തിൽ വരുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു. “ഇന്ത്യൻ ഭരണകൂടം നിലവിൽ നേരിട്ടോ അല്ലാതെയോ റഷ്യൻ ഫെഡറേഷന്റെ എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് കണ്ടെത്തി,” ട്രംപ് ഉത്തരവിൽ പറഞ്ഞു. ഇതോടെ ഇന്ത്യക്കെതിരെ യുഎസ് ചുമത്തിയ അധിക തീരുവ 50 ശതമാനമായെന്ന് സിഎൻബിസി റിപ്പോർട്ട് ചെയ്യുന്നു.
ജൂലൈ 30 ന് , ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതികൾക്ക് ഓഗസ്റ്റ് 1 മുതൽ 25% തീരുവയും അധിക പിഴയും ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. 2022 മുതൽ യുക്രെയ്‌നുമായി യുദ്ധം ചെയ്യുന്ന റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിന്റെ പേരിൽ ട്രംപ് ഇന്ത്യയെ ആക്രമിച്ചുവരികയാണ്.
ട്രംപിന്റെ ആരോപണങ്ങളോട് ഇന്ത്യയുടെ പ്രതികരണം
റഷ്യയുടെ യുദ്ധയന്ത്രത്തിന് ഇന്ത്യ ഇന്ധനം നൽകുകയാണെന്ന യുഎസ് പ്രസിഡന്റിന്റെ ആരോപണങ്ങൾക്കിടയിൽ, ന്യൂഡൽഹിയെ ലക്ഷ്യം വയ്ക്കുന്നത് “ന്യായീകരിക്കാനാവാത്തതും” “യുക്തിരഹിതവുമാണ്” എന്ന് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കി. ഇന്ത്യ അതിന്റെ ദേശീയ താൽപ്പര്യങ്ങളും സാമ്പത്തിക സുരക്ഷയും സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു.
സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനുശേഷം പരമ്പരാഗത ഊർജ്ജ വിതരണങ്ങൾ യൂറോപ്പിലേക്ക് വഴിതിരിച്ചുവിട്ടതിനാലാണ് ഇന്ത്യ റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യാൻ തുടങ്ങിയതെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു, ആഗോള ഊർജ വിപണി സ്ഥിരത ശക്തിപ്പെടുത്തുന്നതിനായി യുഎസ് ഈ നീക്കത്തെ ആദ്യം പ്രോത്സാഹിപ്പിച്ചുവെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.
ഇന്ത്യയെ വിമർശിക്കുന്ന രാജ്യങ്ങൾ തന്നെ റഷ്യയുമായി വ്യാപാരത്തിൽ ഏർപ്പെടുകയാണെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. യൂറോപ്പ്-റഷ്യ വ്യാപാരത്തിൽ ഊർജ്ജം മാത്രമല്ല, വളങ്ങൾ, ഖനന ഉൽപ്പന്നങ്ങൾ, രാസവസ്തുക്കൾ, ഇരുമ്പ്, ഉരുക്ക്, യന്ത്രസാമഗ്രികൾ, ഗതാഗത ഉപകരണങ്ങൾ എന്നിവയും ഉൾപ്പെടുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം എടുത്തുകാട്ടി.
ആണവ വ്യവസായത്തിനായി യുറേനിയം ഹെക്സാഫ്ലൂറൈഡ്, ഇലക്ട്രിക് വാഹന വ്യവസായത്തിനുള്ള പല്ലേഡിയം, വളങ്ങൾ, രാസവസ്തുക്കൾ എന്നിവയും അമേരിക്ക റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത് തുടരുകയാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
Summary: US President Donald Trump imposed additional 25% tariffs on India over the purchase of Russian oil. Trump signed an executive order that will be in force on August 27.
New Delhi,New Delhi,Delhi
August 06, 2025 8:22 PM IST