Leading News Portal in Kerala

സ്വന്തമായി വിമാനത്താവളമോ കറന്‍സിയോ ഇല്ലെങ്കിലും സമ്പത്തില്‍ മുന്നില്‍; യൂറോപ്പിലെ ഈ കുഞ്ഞന്‍ രാജ്യത്തെ അറിയാമോ? | About Liechtenstein the smallest country in the Europe | World


സ്വിസ് ഫ്രാങ്ക് ആണ് ഇവിടെ ഉപയോഗിക്കുന്ന കറന്‍സി. ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായതും സുരക്ഷിതവുമായ രാജ്യങ്ങളുടെ പട്ടികയില്‍ മുന്നിലാണ് ലിക്കെന്‍സ്റ്റെന്റെ സ്ഥാനം. യക്ഷികഥകളിലേതുപോലെയുള്ള കൊട്ടാരങ്ങളും വലിയ പര്‍വതനിരകളും നിറഞ്ഞ പ്രകൃതിമനോഹരമായ ദൃശ്യങ്ങളും സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു. കൂടാതെ കുറഞ്ഞ കുറ്റകൃത്യ നിരക്കും മറ്റൊരു പ്രധാനപ്പെട്ട ഘടകമാണ്. ഇവിടെയുള്ളവര്‍ വീടുകള്‍ രാത്രി പോലും പൂട്ടിയിടാറില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വളരെ ശക്തമായ ബാങ്കിംഗ് മേഖലയും മികച്ച വ്യവസായ മേഖലയും പുരോഗമന സാമൂഹിക നയങ്ങളും ഈ രാജ്യത്തിന്റെ സമ്പല്‍ സമൃദ്ധിയിലേക്കും ജീവിതസുഖ സൗകര്യങ്ങളിലേക്കും സംഭാവന ചെയ്യുന്നു. ഇവിടുത്തെ അപൂര്‍വ ജീവിതശൈലിയും സാങ്കല്‍പിക ജീവിത സാഹചര്യങ്ങളും വിവരിക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഇത്ര ചെറിയ രാജ്യമായിരുന്നിട്ടും ലിക്കെന്‍സ്‌റ്റെയിന് മികച്ചൊരു സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കാന്‍ സാധിച്ചതെങ്ങനെയെന്ന് ഓര്‍ത്ത് ആശ്ചര്യപ്പെടുകയാണ് ലോകം. സുരക്ഷയും, പ്രകൃതി സൗന്ദര്യവും മികച്ച ജീവിത സുഖസൗകര്യങ്ങളും ഒത്തിണങ്ങിയ ഒരു രാജ്യമാണിത്.

ഈ ഇത്തിരികുഞ്ഞന്‍ രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം അതിശയിപ്പിക്കുന്നതാണ്. എന്നാല്‍ അതിന്റെ അടിസ്ഥാന സൗകര്യങ്ങളോ അസാധാരണവുമാണ്. ഈ രാജ്യത്തിന് ഒരൊറ്റ അന്താരാഷ്ട്ര വിമാനത്താവളം പോലുമില്ല. ഇവിടം സന്ദര്‍ശിക്കാന്‍ വരുന്നവര്‍ സ്വിറ്റ്‌സര്‍ലാന്‍ഡിലോ ഓസ്ട്രിയയിലോ വിമാനമിറങ്ങി അവിടെനിന്ന് റോഡുമാര്‍ഗം ഇവിടേക്ക് എത്തണം. ഇങ്ങനെയൊക്കെയാണെങ്കിലും ലിക്കെന്‍സ്‌റ്റെയിന്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. ലാളിത്യമാണ് മുഖമുദ്രയെങ്കിലും ശക്തമായ അന്താരാഷ്ട്ര ബന്ധങ്ങള്‍ നിലനിര്‍ത്തുന്നു.

ഒരാളുടെ മഹത്വം വലുപ്പത്തിലല്ല എന്ന് പറയാറുണ്ട്. അത് ലിക്കെന്‍സ്റ്റെയിന്റെ കാര്യത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. വ്യത്യസ്തമായ ഭരണസംവിധാനം, കരുത്തുറ്റ സമ്പദ് വ്യവസ്ഥ, ഒത്തൊരുമയുള്ള സമൂഹം എന്നിവയാല്‍ ഇത് മികച്ചൊരു ജീവിതനിലവാരവും കെട്ടിപ്പടുത്തിട്ടുണ്ട്.

യൂറോപ്പിലെ രണ്ടാമത്തെ സമ്പന്ന രാജ്യം; കുറ്റകൃത്യങ്ങള്‍ തീരെയില്ല

വെറും 30000 പേരാണ് ഇവിടെ പൗരന്മാരായിയുള്ളത്. എന്നാല്‍ യൂറോപ്പിലെ ഏറ്റവും സമ്പന്നമായ രണ്ടാമത്തെ രാജ്യമാണിത്. ജിഡിപിയുടെ കാര്യത്തില്‍ ബ്രിട്ടന്റെ രാജകീയ സമ്പത്തിനെ പോലും മറികടക്കുന്നു. അതിനാല്‍ തന്നെ ജനങ്ങള്‍ക്ക് നികുതി ഭാരമില്ല. അതിശക്തമായ ബാങ്കിംഗ് മേഖലയും ഉന്നത സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ വ്യവസായങ്ങളും മറ്റൊരു പ്രത്യേകതയാണ്. കൂടാതെ ഈ രാജ്യത്തിന് കടബാധ്യതയും തീരെയില്ല. പൗരന്മാര്‍ക്ക് സാമ്പത്തിക സുരക്ഷയുള്ളതിനാല്‍ അവര്‍ക്ക് തങ്ങളുടെ ഹോബികളിലും കുടുംബത്തിലും സ്വകാര്യകാര്യങ്ങളിലും സമയം ചെലവഴിക്കാന്‍ കഴിയുന്നു. ഇവിടുത്തെ ജനങ്ങള്‍ തങ്ങളുടെ കൈയ്യിലെ സമ്പത്ത് മറ്റുള്ളവരുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കാറില്ല. പകരം എളിമനിറഞ്ഞ ജീവിതശൈലിയെ അവര്‍ പ്രോത്സാഹിപ്പിക്കുന്നു.

ഇവിടുത്തെ കുറഞ്ഞ കുറ്റകൃത്യ നിരക്കാണ് മറ്റൊരു വലിയ പ്രത്യേകത. ജയിലില്‍ ആകെ ഏഴു പേരാണ് ശിക്ഷ അനുഭവിക്കുന്നത്. കൂടാതെ, രാജ്യമെമ്പാടും 100 പോലീസ് ഉദ്യോഗസ്ഥര്‍ മാത്രമാണ് സുരക്ഷയൊരുക്കുന്നത്. ഓരോരുത്തരുടെയും ദൈനംദിന ജീവിതത്തില്‍ സുരക്ഷ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. രാത്രിയില്‍ പോലും ആളുകള്‍ വാതിലുകള്‍ പൂട്ടിയിടാറില്ലെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇവിടുത്തെ സാമൂഹിക വിശ്വാസവും പരസ്പര ബഹുമാനവും ലോകത്ത് വളരെ അപൂര്‍വമായി മാത്രം കാണുന്ന കാഴ്ചയാണ്.

സ്വപ്‌നത്തിലെ യൂറോപ്യന്‍ പറുദീസ

യൂറോപ്പിലെ ഒളിഞ്ഞിരിക്കുന്ന രത്‌നമാണ് ലിക്കെന്‍സ്റ്റെയിന്‍ എന്ന് ഇന്‍സ്റ്റഗ്രാമില്‍ വൈറലായ വീഡിയോയില്‍ പറയുന്നു. ഇത് ഒരു സ്വപ്‌നലോകെ പോലെയുണ്ടെന്നാണ് വീഡിയോയുടെ താഴെ ആളുകൾ കമന്റ് ചെയ്യുന്നത്. ഇവിടുത്തെ സമാധാനം നിറഞ്ഞ അന്തരീക്ഷത്തെയും കണ്ണെടുക്കാന്‍ തോന്നാത്ത മനോഹാരിതയും കണ്ട് പുകഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ ഒന്നാകെ.

രണ്ട് രാജ്യങ്ങളുടെ കരയാല്‍ ചുറ്റപ്പെട്ട ലോകത്തിലെ രണ്ട് രാജ്യങ്ങളില്‍ ഒന്നാണ് ലിക്കെന്‍സ്‌റ്റെയിന്‍. ഉസ്ബക്കിസ്ഥാനാണ് മറ്റൊരു രാജ്യം. ഈ രാജ്യങ്ങള്‍ക്ക് തീരപ്രദേശം ഇല്ലെന്നതാണ് പ്രത്യേകത. ആല്‍പ്‌സ് പര്‍വതനിരകള്‍ക്കിടയില്‍ ഓസ്ട്രിയയ്ക്കും സ്വിറ്റ്‌സര്‍ലന്‍ഡിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ഈ രാജ്യം ഒരു ജനപ്രിയ സ്ഥലമാണ്.

ഭരണഘടനയുള്ള രാജവാഴ്ചയാണ് ഇവിടെയുള്ളത്. രാജവാഴ്ചയും ജനാധിപത്യവും ഇടകലര്‍ന്നതാണ് ഇവിടുത്തെ ഭരണവ്യവസ്ഥ. പാര്‍ലമെന്റ് നാമനിര്‍ദേശം ചെയ്യുകയും രാജാവ്  നാല് വര്‍ഷത്തേക്ക് നിയമിക്കുകയും ചെയ്യുന്ന അഞ്ച് അംഗ മന്ത്രിസഭയാണ് എക്‌സിക്യുട്ടിവ് ബ്രാഞ്ചില്‍ ഉള്‍പ്പെടുന്നത്. ആകെ ജനസംഖ്യയുടെ നാല് ശതമാനം പേര്‍ അതായത് 1500 പേര് മാത്രമാണ് ജനസേവനത്തിനുള്ളത്. യൂറോപ്യന്‍ യൂണിയനില്‍ ഇത് ശരാശരി 17 ശതമാനമാണ്. ലെജിസ്ലേറ്റീവ് ബ്രാഞ്ചില്‍ 25 പാര്‍ലമെന്റേറിയന്‍മാരും ഉള്‍പ്പെടുന്നു. ഇവര്‍ക്കും നാല് വര്‍ഷത്തേക്കാണ് കാലാവധി.

1.72 ലക്ഷം കോടി രൂപയാണ് ഇവിടുത്തെ ഒരു വര്‍ഷത്തെ ആളോഹരി വരുമാനം. ആളോഹരി വരുമാനത്തില്‍ യൂറോപ്പില്‍ മൊണാക്കോയ്ക്ക് തൊട്ടുപിന്നിലായാണ് ലിക്കെന്‍സ്റ്റെയിന്റെ സ്ഥാനം. ഗവേഷണത്തിലും വികസനത്തിലും കൂടുതല്‍ നിക്ഷേപം നടത്താന്‍ ഈ സമ്പത്ത് ഉപകരിക്കുന്നു. ശക്തമായ ഉത്പാദന മേഖലയും കരുത്തേകുന്നു. മെഷീന്‍, ടൂള്‍ എഞ്ചിനീയറിംഗ്, പ്ലാന്റ് നിര്‍മാണം, കൃത്യതയുള്ള ദന്ത ഉപകരണങ്ങളും നിര്‍മാണവും ഇവിടുത്ത പ്രധാന വ്യവസായ മേഖലകളാണ്.

ഇവിടുത്തെ സമ്പദ് വ്യവസ്ഥയുടെ മറ്റൊരു പ്രധാന പ്രത്യേകത തൊഴില്‍ ശക്തിയാണ്. ഇവിടെ 40,000 പേരാണ് താമസക്കാരെങ്കിലും 42,500 തൊഴിലവസരങ്ങള്‍ ഇവിടെയുണ്ട്. 76.1 ശതമാനത്തോടെ ഇവിടുത്തെ തൊഴില്‍ പങ്കാളിത്തവും യൂറോപ്യന്‍ യൂണിയനേക്കാള്‍ ഉയര്‍ന്നതാണ്. ഇവിടുത്തെ തൊഴിലില്ലായ്മ രണ്ട് ശതമാനത്തില്‍ താവെയാണ്.

ചെറുരാജ്യമാണെങ്കിലും ലിക്കെന്‍സ്റ്റെയിനിന് മറ്റ് ആഗോള വിപണികളുമായി ശക്തമായ സാമ്പത്തിക ബന്ധമുണ്ട്. യുഎസ്, ജര്‍മനി, സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നിവടങ്ങളിലേക്കാണ് ഏറ്റവും കൂടുതല്‍ കയറ്റുമതിയും നടക്കുന്നത്. യൂറോപ്യന്‍ ബാങ്കിംഗ് അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഇതിന്റെ ധനകാര്യ സ്ഥാപനങ്ങള്‍ ഏഷ്യയിലേക്കും മിഡില്‍ ഈസ്റ്റിലേക്കും സാമ്പത്തിക സേവനങ്ങള്‍ വ്യാപിപ്പിച്ചിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/World/

സ്വന്തമായി വിമാനത്താവളമോ കറന്‍സിയോ ഇല്ലെങ്കിലും സമ്പത്തില്‍ മുന്നില്‍; യൂറോപ്പിലെ ഈ കുഞ്ഞന്‍ രാജ്യത്തെ അറിയാമോ?