ഇന്ത്യയുടെയും ചൈനയുടെയും ഉയര്‍ച്ച പ്രവചിക്കുന്ന ഒരു നൂറ്റാണ്ട് പഴക്കമുള്ള കാര്‍ട്ടൂണ്‍ വൈറലാകുന്നു | A century old cartoon predicting the progress of India and China | World
Last Updated:
ചിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഡെയ്‌ലി വര്‍ക്കറില്‍ പ്രസിദ്ധീകരിച്ച ഈ കാര്‍ട്ടൂണ്‍ പ്രശസ്ത അമേരിക്കന്‍ കാര്‍ട്ടൂണിസ്റ്റ് ബോബ് മൈനറാണ് വരച്ചത്
ഇന്ത്യ, ചൈന, ആഫ്രിക്ക എന്നിവയുടെ ഉയര്‍ച്ച പ്രവചിക്കുന്ന ഒരു നൂറ്റാണ്ട് പഴക്കമുള്ള രാഷ്ട്രീയ കാര്‍ട്ടൂണ്‍ സാമൂഹികമാധ്യമമായ ലിങ്കിഡ്ഇന്നില്‍ വൈറലായി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് നയം മൂലമുണ്ടായ പുതിയ വ്യാപാര സംഘര്‍ഷങ്ങള്‍ക്കിടെയാണ് ഈ കാര്‍ട്ടൂണ്‍ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്. സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ഇന്‍ എജ്യുക്കേഷന്‍ ആന്‍ഡ് എംപവര്‍മന്റ് (സിഐഐഇഇ) വൈസ് ചെയര്‍മാന്‍ ആര്‍.ആര്‍. നാരായണനാണ് 1925ലെ ഈ കാര്‍ട്ടൂണ്‍ ലിങ്കഡ്ഇന്നിൽ പങ്കിട്ടത്. ചിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഡെയ്‌ലി വര്‍ക്കറില്‍ പ്രസിദ്ധീകരിച്ച ഈ കാര്‍ട്ടൂണ്‍ പ്രശസ്ത അമേരിക്കന്‍ കാര്‍ട്ടൂണിസ്റ്റ് ബോബ് മൈനറാണ് വരച്ചത്.
ഏഷ്യയിലെയും ആഫ്രിക്കയിലെയും ജനസംഖ്യ വര്‍ധിക്കുന്നത് കാരണം പാശ്ചാത്യ സാമ്രാജ്യത്വശക്തികള്‍ക്ക് ആഗോളതലത്തിലുള്ള ആധിപത്യം നഷ്ടപ്പെടുന്ന ഒരു ഭാവിയെക്കുറിച്ചാണ് ഈ ചിത്രം സംസാരിക്കുന്നത്. വളരെക്കാലമായി അവഗണിക്കപ്പെട്ടിരുന്ന ഈ സന്ദേശം ആഗോളശക്തിയിലെ ചലനാത്മകത മാറുന്നതിന് അനുസരിച്ച് കാലിക പ്രസക്തി നേടിയിരിക്കുകയാണ്.
“കൃത്യം നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷം ബ്രിക്‌സ് (BRICS) ബഹുധ്രുവ ലോകമായി രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്. അവര്‍ ഒന്നിച്ച് ആഗോള ജനസംഖ്യയുടെ 40 ശതമാനവും 30 ട്രില്ല്യണ്‍ ഡോളര്‍ ജിഡിപിയും വഹിക്കുന്നു,” പോസ്റ്റ് പങ്കുവെച്ച് നാരായണന്‍ പറഞ്ഞു.
“നിങ്ങള്‍ ഒരു യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് വിജയത്തിന്റെ വിലയും ശത്രുവിന്റെ പ്രതികാരത്തിന്റെ വിലയും കണക്കാക്കുക” എന്ന ഇന്ത്യന്‍ തന്ത്രജ്ഞനായ ചാണക്യന്റെ ഉദ്ധരണിയും പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ട്രംപ് ഇന്ത്യന്‍ ഉത്പന്നങ്ങളുടെ തീരുവ വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് കാര്‍ട്ടൂണ്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. ഓഗസ്റ്റ് 7ന് നിലവില്‍ വന്ന 25 ശതമാനം പകര ചുങ്കം, ഓഗസ്റ്റ് 27 മുതല്‍ നിലവില്‍ വരുന്ന മറ്റൊരു 25 ശതമാനം താരിഫ് വര്‍ധന എന്നിവ കൂടിയാകുമ്പോള്‍ ചില ഇന്ത്യന്‍ ഉത്പന്നങ്ങളുടെ മൊത്തം കയറ്റുമതി താരിഫ് 50 ശതമാനമാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്.
ആഗോളശക്തിയിലുണ്ടായ മാറ്റത്തെക്കുറിച്ചും കാര്‍ട്ടൂണിന്റെ ചരിത്രപരമായ പ്രധാന്യത്തെക്കുറിച്ചും ഉപയോക്താക്കള്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി തുടങ്ങിയതോടെ കാര്‍ട്ടൂണ്‍ വൈറലായി.
“നമ്മുടെ ശക്തി മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. ഇത് തിരിച്ചറിയേണ്ട സമയവും അതിക്രമിച്ചിരിക്കുന്നു,” ഒരു ഉപയോക്താവ് പറഞ്ഞു.
“നമുക്കെല്ലാവര്‍ക്കും പ്രീമിയം, എക്‌സ്‌ക്ലുസീവ് വിഭാഗത്തിലുള്‍പ്പെടുന്ന നമ്മുടെ ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിച്ച് യുഎസ്, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളെ സമ്മര്‍ദത്തിലാക്കാം. അവരെ മുട്ടുകുത്തിക്കാന്‍ അവരുടെ ബ്രാന്‍ഡുകളും ഉത്പന്നങ്ങളും വാങ്ങുന്നത് നിര്‍ത്തുക,” മറ്റൊരാള്‍ കമന്റ് ചെയ്തു.
Thiruvananthapuram,Kerala
August 12, 2025 3:38 PM IST
ഇന്ത്യയുടെയും ചൈനയുടെയും ഉയര്‍ച്ച പ്രവചിക്കുന്ന ഒരു നൂറ്റാണ്ട് പഴക്കമുള്ള കാര്‍ട്ടൂണ്‍ വൈറലാകുന്നു