അമ്പട ട്രമ്പാ! ഇന്ത്യയുമായുള്ള ബന്ധം ഇല്ലാതാക്കിയത് പാക്കിസ്ഥാനിലെ കുടുംബ ബിസിനസിന് വേണ്ടി എന്ന് യുഎസ് ദേശീയ സുരക്ഷാ മുന്‍ ഉപദേഷ്ടാവ്|Donald Trump sacrificed ties with India to grow his family s business in Pakistan says former US national security adviser | World
Last Updated:
ഇന്ത്യയുമായുള്ള ബന്ധം അട്ടിമറിക്കുന്നത് ട്രംപിന്റെ വിദേശ നയത്തിന്റെ ഏറ്റവും കുറച്ചുമാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വശങ്ങളിലൊന്നാണെന്നും സള്ളിവൻ വിശേഷിപ്പിച്ചു
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ വിരുദ്ധ നയങ്ങൾക്കെതിരെ ഗുരുതര ആരോപണവുമായി യുഎസ് ദേശീയ സുരക്ഷാ മുന്‍ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവന്‍. പാക്കിസ്ഥാനിലെ തന്റെ കുടുംബ ബിസിനസിന്റെ വളര്‍ച്ചയ്ക്കുവേണ്ടിയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയുമായുളള ബന്ധം ത്യജിച്ചതെന്ന് യുഎസ് ദേശീയ സുരക്ഷാ മുന്‍ ഉപദേഷ്ടാവ് പറഞ്ഞു. ഇന്ത്യയുമായുള്ള ബന്ധം അട്ടിമറിക്കുന്നത് ട്രംപിന്റെ വിദേശ നയത്തിന്റെ ഏറ്റവും കുറച്ചുമാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വശങ്ങളിലൊന്നാണെന്നും സള്ളിവൻ വിശേഷിപ്പിച്ചു. ബൈഡന്‍ പ്രസിഡന്റ് ആയിരുന്ന കാലഘട്ടത്തിലെ ഉദ്യോഗസ്ഥനാണ് ജെയ്ക്ക് സള്ളിവൻ. ‘മെയ്ഡസ് ടച്ച്’ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സള്ളിവന്റെ ആരോപണം.
പതിറ്റാണ്ടുകളായി ഉഭയകക്ഷി അടിസ്ഥാനത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ യുഎസ് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും സള്ളിവന്‍ പറഞ്ഞു. സാങ്കേതികവിദ്യ, കഴിവുകള്‍, സാമ്പത്തികം, ചൈനയുമായുള്ള ചെറുത്തുനില്‍പ്പ് എന്നീ കാര്യങ്ങളില്‍ ഇന്ത്യയുമായുള്ള ബന്ധത്തിലൂടെ ഗണ്യമായ പുരോഗതി കൈവരിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ ഇതിനെല്ലാം മാറ്റം സംഭവിച്ചിരിക്കുന്നുവെന്ന് സള്ളിവന്‍ ആരോപിക്കുന്നു. ട്രംപിന്റെ കുടുംബ ബിസിനസ് ഇടപാടുകളില്‍ ഏര്‍പ്പൈടാന്‍ പാക്കിസ്ഥാന്‍ സന്നദ്ധത അറിയിച്ചതിനാല്‍ പ്രസിഡന്റ് ഇന്ത്യയുമായുള്ള ബന്ധം ഇല്ലാതാക്കിയെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ-യുഎസ് പങ്കാളിത്തം പ്രധാന ദേശീയ താല്‍പ്പര്യങ്ങള്‍ നിറവേറ്റിയിരുന്നതിനാല്‍ ഇത് ഒരു വലിയ തന്ത്രപരമായ തിരിച്ചടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടേതിന് സമാനമായ സാഹചര്യം യുഎസില്‍ നിന്നും നേരിട്ടേക്കുമെന്ന ജാഗ്രത മറ്റുരാജ്യങ്ങള്‍ക്ക് ഇപ്പോഴുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ന് ഇന്ത്യയാണെങ്കില്‍ നാളെ നമ്മളാകാം എന്ന ധാരണയിലാണ് ജര്‍മ്മനി, ജപ്പാന്‍, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ ചിന്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയ്‌ക്കെതിരെ പ്രതിരോധം തീര്‍ക്കണമെന്ന കാഴ്ചപ്പാടിനെ അത് ശക്തിപ്പെടുത്തുന്നുവെന്നും സള്ളിവന്‍ കൂട്ടിച്ചേര്‍ത്തു. അമേരിക്കയുടെ സുഹൃത്തുക്കളും ലോകമെമ്പാടുമുള്ള മറ്റ് രാഷ്ട്രങ്ങളും ഒരു തരത്തിലും യുഎസിനെ ആശ്രയിക്കാന്‍ കഴിയില്ലെന്ന് തീരുമാനിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ രാജ്യത്തെ ജനങ്ങളുടെ താല്‍പ്പര്യത്തിന് ഗുണകരമല്ലെന്നും ദേശീയ സുരക്ഷാ മുന്‍ ഉപദേഷ്ടാവ് വ്യക്തമാക്കി.
“നമ്മുടെ വാക്ക് നമ്മുടെ ബന്ധമായിരിക്കണം. നമ്മള്‍ പറയുന്ന കാര്യങ്ങള്‍ക്ക് നമ്മള്‍ നല്ലവരായിരിക്കണം. നമ്മുടെ സുഹൃത്തുക്കള്‍ക്ക് നമ്മളെ ആശ്രയിക്കാന്‍ കഴിയണം, അതാണ് എപ്പോഴും നമ്മുടെ ശക്തി. ഇന്ത്യയുമായി ഇപ്പോള്‍ സംഭവിക്കുന്നത് നേരിട്ടുള്ള വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ലോകത്തിലെ നമ്മുടെ എല്ലാ ബന്ധങ്ങളിലും പങ്കാളിത്തങ്ങളിലും ഇതിന്റെ സ്വാധീനമുണ്ടാകും”, സള്ളിവന്‍ പറഞ്ഞു.
New Delhi,Delhi
September 02, 2025 1:43 PM IST
അമ്പട ട്രമ്പാ! ഇന്ത്യയുമായുള്ള ബന്ധം ഇല്ലാതാക്കിയത് പാക്കിസ്ഥാനിലെ കുടുംബ ബിസിനസിന് വേണ്ടി എന്ന് യുഎസ് ദേശീയ സുരക്ഷാ മുന്‍ ഉപദേഷ്ടാവ്
