നേപ്പാളിലെ ജെന്‍ സി കലാപത്തില്‍ കുടുങ്ങി മലയാളികള്‍; ഭക്ഷണവും വെള്ളവും കിട്ടാനില്ല | Malayalis Stranded in Nepal Amidst Social Media Ban protest | World
Last Updated:
ജെന്‍ സി സംഘര്‍ഷത്തെ തുടര്‍ന്ന് കാഠ്മണ്ഡു വിമാനത്താവളം അടച്ചിരിക്കുകയാണ്
കാഠ്മണ്ഡു: സമൂഹമാധ്യമങ്ങളെ നിരോധിച്ചതിന്റെ പേരിൽ നേപ്പാളിൽ ആരംഭിച്ച ജെൻ സി (ജനറേഷൻ സെഡ്) കലാപത്തിൽ കുടുങ്ങി മലയാളികൾ. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്ന് പോയ 40 ഓളം പേരാണ് നേപ്പാളില്‍ കുടുങ്ങി കിടക്കുന്നത്. കാഠ്മണ്ഡുവിന് അടുത്തുള്ള
ഗോസാല എന്ന സ്ഥലത്താണ് ഇവർ കുടുങ്ങിയത്.
കോഴിക്കോട് മുക്കം, കൊടിയത്തൂര്‍, കൊടുവള്ളി, മലപ്പുറം ജില്ലയിലെ അരീക്കോട് എന്നിവിടങ്ങിളില്‍ നിന്നുള്ളവരാണ് ഭക്ഷണമോ വെള്ളമോ താമസ സൗകര്യങ്ങളോ ലഭിക്കാതെ വലഞ്ഞിരിക്കുന്നത്. ഈ സംഘം ചൊവ്വാഴ്ച പുലർച്ചെയാണ് നേപ്പാളിലേക്ക് പോയത്. ഇവർ നേപ്പാളിൽ എത്തിയപ്പോഴാണ് സംഘർഷം വലിയ രീതിയിൽ വർധിച്ചത്.
കോഴിക്കോട് നിന്നുള്ള ഒരു ട്രാവൽ ഏജൻസി വഴിയാണ് ഇവർ നേപ്പാളിലേക്ക് പോയത്. സംഘർഷം രൂക്ഷമായതിനാൽ പോലീസ് സ്റ്റേഷനുകൾ ആക്രമിക്കപ്പെടുകയോ അടച്ചിടുകയോ ചെയ്തിട്ടുണ്ട്. അതിനാൽ സഹായം തേടി പോലീസ് സ്റ്റേഷനുകളിൽ എത്താൻ ഇവർക്ക് സാധിക്കുന്നില്ല. പ്രായമായവർ ഉൾപ്പെടെയുള്ള സംഘമാണ് ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുന്നത്.
സംഘർഷത്തെ തുടർന്ന് കാഠ്മണ്ഡുവിലെ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. ഇതോടെ നാട്ടിലേക്ക് തിരിച്ചു വരാനുള്ള മറ്റ് വഴികളും അടഞ്ഞു. ഈ സാഹചര്യത്തിൽ തിരികെ ഇന്ത്യയിലെത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് ഇവർ അഭ്യർത്ഥിച്ചു.
Delhi,Delhi,Delhi
September 09, 2025 4:08 PM IST
