ലണ്ടനില്‍ കുടിയേറ്റ വിരുദ്ധ സമരങ്ങള്‍ നയിക്കുന്ന ടോമി റോബിന്‍സണ്‍ ഇന്ത്യക്കാരായ കുടിയേറ്റക്കാരെക്കുറിച്ച് പറയുന്നതെന്ത്?|What does Tommy Robinson who leads anti-immigration protests in London say about Indian immigrants | World
Last Updated:
കുടിയേറ്റക്കാരുടെ കടന്നുകയറ്റം തടയുക, മതിയായ രേഖകളില്ലാത്ത കുടിയേറ്റക്കാരെ നാടുകടത്തുക തുടങ്ങിയവാണ് അദ്ദേഹം സംഘടിപ്പിച്ച റാലികളില്‍ പതിവായി ഉന്നയിക്കുന്ന ആവശ്യങ്ങള്‍
യുകെയിലെ സ്റ്റീവന്‍ യാക്സ്ലി-ലെനന്‍ എന്ന തീവ്ര വലതുപക്ഷ പ്രക്ഷോഭകനായ ടോമി റോബിന്‍സണ്‍ തന്റെ കുടിയേറ്റ വിരുദ്ധ നിലപാടുകളിലൂടെയും ഇസ്ലാമോഫോമിക് പ്രചാരണങ്ങളിലൂടെയുമാണ് വാര്‍ത്തകളില്‍ ഇടം നേടിയത്. യുകെയിലെ ലണ്ടനില്‍ നടന്ന അദ്ദേഹത്തിന്റെ യുണൈറ്റ് ദ കിംഗ്ഡം എന്ന മാര്‍ച്ചില്‍ ഒരു ലക്ഷത്തിലധികം പേര്‍ പങ്കെടുത്തുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതിര്‍ത്തിയിലെ നിയന്ത്രണം, ബ്രിട്ടീഷ് സംസ്‌കാരം സംരക്ഷിക്കല്‍ എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിപ്പിച്ച് വലിയ ജനക്കൂട്ടത്തെ അണിനിരത്താനുള്ള അദ്ദേഹത്തിന്റെ കഴിവിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം യുകെയിൽ നടന്ന റാലി. കുടിയേറ്റക്കാരുടെ കടന്നുകയറ്റം തടയുക, മതിയായ രേഖകളില്ലാത്ത കുടിയേറ്റക്കാരെ നാടുകടത്തുക, പുതുതായി വരുന്നവരേക്കാള്‍ തദ്ദേശീയരായ ബ്രിട്ടീഷുകാര്‍ക്ക് മുന്‍ഗണന നല്‍കുക എന്നിവയാണ് അദ്ദേഹം സംഘടിപ്പിച്ച റാലികളില്‍ പതിവായി ഉന്നയിക്കുന്ന ആവശ്യങ്ങള്‍.
റോബിന്‍സണിന്റെ പ്രചാരണങ്ങളില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നത് മുസ്ലീങ്ങളോടുള്ള ആഴത്തിലുള്ള വിദ്വേഷമാണെന്ന് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അവരെ അദ്ദേഹം ആക്രമണകാരികളായും കുറ്റവാളികളായും ആവര്‍ത്തിച്ച് ചിത്രീകരിക്കുന്നു. എന്നാൽ ബ്രിട്ടനിലെ ഹിന്ദുക്കളെ അദ്ദേഹം പരസ്യമായി പ്രശംസിക്കുന്നത് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
മുസ്ലീങ്ങളെ കടന്നാക്രമിക്കുമ്പോള്‍ ഇന്ത്യക്കാരോട്, പ്രത്യേകിച്ച് ഹിന്ദുക്കളോട് താരതമ്യേന മൃദുവായ സമീപനമാണ് സ്വീകരിക്കുന്നത്. സമാധാനപ്രിയരായ കുടിയേറ്റ സമൂഹമെന്നാണ് അദ്ദേഹം ഇന്ത്യക്കാരെ വിശേഷിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പിനെ ജനകീയ വിപ്ലവം എന്ന് പ്രശംസിക്കുകയും ഹിന്ദുത്വ പ്രത്യയശാസ്ത്രം പിന്തുടരുന്നവരോട് അനുകൂല നിലപാട് പുലര്‍ത്തുകയും ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
വംശീയ സംഘര്‍ഷങ്ങളില്‍ നിന്ന് ബ്രിട്ടീഷ് ഹിന്ദുക്കളെ സംരക്ഷിക്കുമെന്ന് 2022ല്‍ ഒപ് ഇന്ത്യയുടെ എഡിറ്റര്‍ ഇന്‍ ചീഫ് നൂപൂര്‍ ജെ ശര്‍മ്മയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ റോബിന്‍സണ്‍ പറഞ്ഞിരുന്നു.
ഹിന്ദുത്വത്തില്‍ വേരൂന്നിയ പ്രത്യയശാസ്ത്രമാണ് റോബിന്‍സണ്‍ പിന്തുടരുന്നത്. ഒരു നൂറ്റാണ്ട് മുമ്പ് വിനായക് ദാമോദര്‍ സവര്‍ക്കര്‍ ആണ് ഇത് ആദ്യമായി ആവിഷ്‌കരിച്ചത്.
ഹിന്ദുക്കളോടുള്ള റോബിന്‍സണിന്റെ സമീപനം ആകസ്മികമായി സംഭവിച്ചതല്ല. യൂറോപ്പിലെ തീവ്ര വലതുപക്ഷ ഗ്രൂപ്പുകള്‍ക്കും വിദേശത്തുള്ള ഹിന്ദു ദേശീയവാദ ശൃംഖലകള്‍ക്കും ഇടയില്‍ വളരുന്ന ഐക്യത്തെ ഇത് വെളിപ്പെടുത്തുന്നു. റോബിന്‍സണിന്റെ അഭിപ്രായത്തില്‍ ഇരുവര്‍ക്കും പൊതുവായ ശത്രുക്കളാണ് ഉള്ളത്. അതില്‍ മുസ്ലീങ്ങള്‍, കുടിയേറ്റക്കാര്‍, മതേതരത്വം- ബഹുസ്വരത എന്നീ ലിബറല്‍ മൂല്യങ്ങളുമാണ് അടങ്ങിയിരിക്കുന്നത്.
ബ്രിട്ടനിലെ പാട്രിയോട്ടിക് ആള്‍ട്ടര്‍നേറ്റീവ് പോലെയുള്ള വെളുത്ത വര്‍ഗ മേധാവിത്വ സംഘടനകളും ഹിന്ദുത്വ സംഘടനകളും മുസ്ലീങ്ങളോടും ക്വിയര്‍ സമൂഹങ്ങളോടും ഒരു പോലെ ശത്രുത പങ്കിടുന്നു.
യുകെയിലെ ഇന്ത്യക്കാരെ ടോമി റോബിന്‍സണ്‍ പ്രശംസിക്കുന്നത് കേവലം ഒരു സൗഹാര്‍ദ്ദ പ്രകടനം മാത്രമല്ല. യൂറോപ്യന്‍ തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിന്റെ വിശാലമായ ആവാസവ്യവസ്ഥയില്‍ ഹിന്ദുത്വത്തെക്കൂടി ഉള്‍പ്പെടുത്തുന്ന ഒരു തന്ത്രപരമായ നീക്കമാണിത്. ഹിന്ദുക്കള്‍ മറ്റ് സമൂഹങ്ങളിലേക്ക് എത്തിച്ചേരുകയും സഖ്യങ്ങള്‍ രൂപീകരിക്കുകയും ചെയ്യണമെന്ന റോബിന്‍സണിന്റെ വാക്കുകള്‍ ഇസ്ലാമോഫോബിയയാല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട വംശീയമേധാവിത്വവാദികളുടെ ഉയര്‍ന്നുവരുന്ന ഒരു ഭൂഖണ്ഡാന്തര കൂട്ടായ്മയെയാണ് സൂചിപ്പിക്കുന്നത്.
New Delhi,Delhi
September 15, 2025 4:05 PM IST
ലണ്ടനില്‍ കുടിയേറ്റ വിരുദ്ധ സമരങ്ങള്‍ നയിക്കുന്ന ടോമി റോബിന്‍സണ്‍ ഇന്ത്യക്കാരായ കുടിയേറ്റക്കാരെക്കുറിച്ച് പറയുന്നതെന്ത്?
