ടിക് ടോക് അമേരിക്കയുടെ നിയന്ത്രണത്തിലേക്കെന്ന് സൂചന; യുഎസ്-ചൈന പ്രാഥമിക കരാറായി | U S and China reach a framework deal on TikTok | World
Last Updated:
ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തും
വാഷിംഗ്ടൺ: സാമൂഹികമാധ്യമമായ ടിക്ടോകുമായുള്ള വ്യാപാര തർക്കത്തിൽ യുഎസ്-ചൈന പ്രാഥമിക കരാറായി. യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റ്, ട്രേഡ് റെപ്രസെന്റേറ്റീവ് ജാമിസൺ ഗ്രീർ, ചൈനീസ് വാണിജ്യ ഉപമന്ത്രി ലി ചെങ്ഗാങ് എന്നിവർ നടത്തിയ ചർച്ചകൾക്കൊടുവിലാണ് കരാറിന് ധാരണയായത്. ഉടമ്പടിക്ക് അന്തിമരൂപം നൽകുന്നതിനായി പ്രസിഡന്റ് ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തും.
ട്രംപിന്റെ നേതൃത്വവും ഇടപെടലുമാണ് കരാറിന് വഴിയൊരുക്കിയതെന്ന് യു.എസ് ട്രഷറി സെക്രട്ടറി ബെസ്സന്റ് പറഞ്ഞു. കരാറിന് ട്രംപ് നിർദ്ദേശങ്ങൾ നൽകിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ടിക് ടോക് വാങ്ങുന്ന അമേരിക്കൻ കമ്പനിയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ, ട്രംപിന്റെ പിന്തുണയുള്ള ഒറാക്കിൾ എക്സിക്യൂട്ടീവ് ചെയർമാൻ ലാറി എലിസൺ ആയിരിക്കും ഈ ഇടപാടിന് നേതൃത്വം നൽകുകയെന്ന് സൂചനയുണ്ട്.
കരാർ ചൈനയ്ക്ക് ന്യായമായതാണെന്നും അതേസമയം യു.എസിന്റെ ദേശീയ സുരക്ഷാ ആശങ്കകൾ പൂർണ്ണമായും പരിഹരിക്കുന്നതാണെന്നും ജാമിസൺ ഗ്രീർ വ്യക്തമാക്കി.
സഹകരണത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കുക, നിക്ഷേപ തടസ്സങ്ങൾ കുറയ്ക്കുക, സാമ്പത്തിക സഹകരണം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് കരാറിലെ പ്രധാന വ്യവസ്ഥകൾ. ടിക് ടോക്കിന്റെ യു.എസ് ഉപയോക്താക്കളുടെ ഡാറ്റയുടെ ചുമതല അമേരിക്കൻ കമ്പനിക്ക് കൈമാറാനും അൽഗോരിതത്തിന്റെ ലൈസൻസ് നൽകാനും സാധ്യതയുണ്ടെന്ന് ചൈനയുടെ സൈബർസ്പേസ് അഡ്മിനിസ്ട്രേഷൻ അറിയിച്ചു.
ടിക് ടോക് നിരോധിക്കുന്ന ബിൽ മുൻ പ്രസിഡന്റ് ജോ ബൈഡൻ പാസാക്കിയിരുന്നു. എന്നാൽ ട്രംപ് ഭരണകൂടം അതിന്റെ സമയപരിധി പലതവണ നീട്ടി. ടിക് ടോക് നിരോധിക്കുന്നതിനെ അനുകൂലിച്ചിരുന്ന ട്രംപ്, 2024-ലെ തിരഞ്ഞെടുപ്പ് വിജയത്തിന് ഈ ആപ്ലിക്കേഷൻ സഹായകമായെന്ന് വിശ്വസിച്ചതോടെ നിലപാട് മാറ്റി. 170 ദശലക്ഷം യു.എസ് ഉപയോക്താക്കളുള്ള ടിക് ടോക്, യുവ വോട്ടർമാർക്കിടയിൽ ട്രംപിന് വലിയ പിന്തുണ നേടിക്കൊടുത്തിരുന്നു.
September 16, 2025 9:42 PM IST
