Leading News Portal in Kerala

പലസ്തീന് സഹായവുമായി എത്തിയ ഗ്രെറ്റ തുന്‍ബര്‍ഗ് അടക്കമുള്ളവര്‍ യാത്ര ചെയ്ത ബോട്ടുകള്‍ ഇസ്രയേൽ പിടിച്ചെടുത്തു Israel seizes boats carrying aid to Palestine including Greta Thunberg | World


Last Updated:

ഒരു മാസം മുമ്പ് സ്പെയിനിലെ ബാഴ്‌സലോണയിൽ നിന്ന് യാത്ര ആരംഭിച്ച ബോട്ടുകൾ വ്യാഴാഴ്ച രാവിലെയോടെ ഗാസയിലെത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്

  ഇസ്രായേൽ പുറത്തുവിട്ട ഗ്രേറ്റ തുൻബെർഗിന്റെ  ചിത്രം. (ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം)  ഇസ്രായേൽ പുറത്തുവിട്ട ഗ്രേറ്റ തുൻബെർഗിന്റെ  ചിത്രം. (ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം)
ഇസ്രായേൽ പുറത്തുവിട്ട ഗ്രേറ്റ തുൻബെർഗിന്റെ ചിത്രം. (ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം)

പലസ്തീന് സഹായങ്ങളുമായി എത്തിയ സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുന്‍ബര്‍ഗ് അടക്കമുള്ളവര്‍ യാത്ര ചെയ്ത ബോട്ടുകള്‍ ഇസ്രയേൽ സൈന്യം പിടിച്ചെടുത്തു. നാൽപ്പതോളം ബോട്ടുകളാണ് ഇസ്രയേൽ പിടിച്ചെടുത്തെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഗാസയിലേക്ക് സഹായമെത്തിച്ച ചെറു കപ്പലുകളുടെ സംഘത്തിൽ 400 ഓളെം വിദേശ ആക്ടിവിസ്റ്റുകളുമുണ്ടായിരുന്നു. കപ്പലുകൾ പിടിച്ചെടുത്ത ഇസ്രയേലിന്റെ നടപടിയെ അന്താരാഷ്ട്ര തലത്തിൽ അപലപിക്കുകയും പ്രതിഷേധത്തിനിടയാക്കുകയും ചെയ്തിട്ടുണ്ട്. ഗ്രെറ്റ തുന്‍ബര്‍ഗ് അടക്കമുള്ള പ്രവര്‍ത്തകരെ ഇസ്രയേല്‍ സൈന്യം കസ്റ്റഡിയിൽ എടുത്തു. മുഖംമൂടി ധരിച്ചതും ആയുധധാരികളുമായ ഇസ്രായേലി സൈനിക ഉദ്യോഗസ്ഥൻമാരാൽ ചുറ്റപ്പെട്ട തുൻബെർഗ് അടക്കമുള്ള ആക്ടിവിസ്റ്റുകളുടെ വീഡിയോയും ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.

പാർലമെന്റംഗങ്ങൾ, അഭിഭാഷകർ, ആക്ടിവിസ്റ്റുകൾ, ഗ്രെറ്റ തുൻബെർഗ്, നടി സൂസൻ സരണ്ടൻ തുടങ്ങിയ സെലിബ്രിറ്റികൾ ഉൾപ്പെടെ ഏകദേശം 400 പേരെ വഹിച്ചുകൊണ്ട് 40-ലധികം സിവിലിയൻ ബോട്ടുകളാണ് ഗ്ലോബൽ സുമുദ് എന്ന ചെറു കപ്പൽ സംഘത്തിൽ (ഫ്ളോട്ടില) ഉണ്ടായിരുന്നത്. ബുധനാഴ്ച വൈകുന്നേരം ഇസ്രായേലി നാവിക കപ്പലുകൾ ഫ്ലോട്ടില്ലയെ വളഞ്ഞതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.ഒരു മാസം മുമ്പ് സ്പെയിനിലെ ബാഴ്‌സലോണയിൽ നിന്ന് യാത്ര ആരംഭിച്ച ഫ്ലോട്ടില്ല, വ്യാഴാഴ്ച രാവിലെയോടെ ഗാസയിലെത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്.

അതേസമയം കസ്റ്റഡിയിലെടുത്ത എല്ലാ യാത്രക്കാരും  സുരക്ഷിതരും ആരോഗ്യവാന്മാരുമാണെന്നും അവരെ ആദ്യം ഇസ്രായേലി തുറമുഖമായ അഷ്‌ഡോഡിലേക്ക് കൊണ്ടു പോകുമെന്നും അവിടെ നിന്ന് അവരെ യൂറോപ്പിലേക്ക് നാടുകടത്തുമെന്നും ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.ഏകദേശം 443 വളണ്ടിയർമാരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അവരിൽ ചിലരെ കരയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് ഒരു വലിയ ചരക്ക് കപ്പലിലേക്ക് മാറ്റിയെന്നും യാത്രയുടെ സംഘാടകരായ ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ല (ജിഎസ്എഫ്) പറഞ്ഞു.

കപ്പലുകളിലെ 24 തുർക്കി പൗരന്മാരെ കസ്റ്റഡിയിലെടുത്തതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഇസ്താംബുൾ ചീഫ് പ്രോസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചതായി തുർക്കി സർക്കാർ ഉടമസ്ഥതയിലുള്ള അനഡോലു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. മുൻ പ്രസിഡന്റ് നെൽസൺ മണ്ടേലയുടെ ചെറുമകൻ എൻകോസി സ്വെലിവെലെ മണ്ടേല ഉൾപ്പെടെയുള്ള ദക്ഷിണാഫ്രിക്കൻ പൗരന്മാരെ ഉടൻ മോചിപ്പിക്കണമെന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ ഇസ്രായേലിനോട് ആവശ്യപ്പെട്ടു.

ആഷ്‌ദോഡിൽ എത്തുമ്പോൾ ആക്ടിവിസ്റ്റുകളെ ഇമിഗ്രേഷൻ അതോറിറ്റിയിലേക്ക് മാറ്റുമെന്നും അവിടെ നിന്ന് തെക്കൻ ഇസ്രായേലിലെ കെറ്റ്സിയോട്ട് ജയിലിലേക്ക് മാറ്റുമെന്നും തുടർന്ന് നാടുകടത്തുമെന്നും ഇസ്രായേലിലെ മനുഷ്യാവകാശ സംഘടനയും നിയമ കേന്ദ്രവുമായ അദാലയിലെ ഡയറക്ടർ സുഹാദ് ബിഷാര പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/World/

പലസ്തീന് സഹായവുമായി എത്തിയ ഗ്രെറ്റ തുന്‍ബര്‍ഗ് അടക്കമുള്ളവര്‍ യാത്ര ചെയ്ത ബോട്ടുകള്‍ ഇസ്രയേൽ പിടിച്ചെടുത്തു