കാനഡയില്‍ പേരക്കുട്ടിയെ കാണാൻ പോയ ഇന്ത്യക്കാരന് വിദ്യാര്‍ത്ഥിനികളെ ശല്യപ്പെടുത്തിയതിന് ജയില്‍ ശിക്ഷ; നാടുകടത്തും|Indian Man Visiting Grandchild In Canada Convicted Of Harassing Schoolgirls | World
Last Updated:
രണ്ട് കൗമാരക്കാരായ പെൺകുട്ടികളെ ഉപദ്രവിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് 51 കാരന് കോടതി ശിക്ഷ വിധിച്ചത്
താത്കാലിക വിസയിൽ കാനഡയിൽ പേരക്കുട്ടിയെ കാണാൻ പോയ ഇന്ത്യക്കാരന് സ്‌കൂൾ വിദ്യാർഥിനികളെ ശല്യപ്പെടുത്തിയതിന് ജയിൽ ശിക്ഷ ലഭിച്ചു. ജയിൽ ശിക്ഷ പൂർത്തിയാക്കിയ ഇയാളെ കാനഡയിൽ നിന്ന് വൈകാതെ നാടുകടത്തും. കാനഡയിലെ സാർണിയയിൽ പ്രവർത്തിക്കുന്ന ഒരു ഹൈസ്‌കൂളിന് പുറത്ത് രണ്ട് കൗമാരക്കാരായ പെൺകുട്ടികളെ ഉപദ്രവിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് 51കാരനായ ജഗ്ജിത് സിംഗ് എന്നയാൾക്ക് ശിക്ഷ വിധിച്ചത്. ഇയാളെ നാടുകടത്തുമെന്നും കാനഡയിലേക്ക് വീണ്ടും പ്രവേശിക്കുന്നത് വിലക്കിയതായും ദി വിന്നിപെഗ് സൺ റിപ്പോർട്ട് ചെയ്തു. ഇയാളുടെ പെരുമാറ്റം അസ്വീകാര്യമാണെന്ന് ജഡ്ജി കണ്ടെത്തി. ഇത്തരത്തിലുള്ള പെരുമാറ്റം ഒരിക്കലും അനുവദിക്കുകയില്ലെന്ന് വിധി പുറപ്പെടുവിച്ചുകൊണ്ട് പ്രാദേശിക കോടതിയിലെ ജഡ്ജി പറഞ്ഞു. ആറ് മാസത്തെ താത്കാലിക വിസയിലാണ് സിംഗ് ജൂലൈയിൽ കാനഡയിൽ എത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.
സെപ്റ്റംബർ 8നും 11നും ഇടയിൽ സാർണിയയിലെ ഒരു ഹൈസ്‌കൂളിലെ പുകവലിക്കാൻ അനുമതിയുള്ള പ്രദേശത്ത് പല തവണ പ്രവേശിച്ച സിംഗ് അവിടെ വിദ്യാർഥികളായ പെൺകുട്ടികളുടെ സമീപത്തെത്തി അവരുമായി ആശയവിനിമയം നടത്താൻ ശ്രമിക്കുകയും അവരുടെ അരികിൽ നിന്ന് ഫോട്ടോ എടുക്കാൻ നിരന്തരം ശ്രമിക്കുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.
തുടർന്ന് പെൺകുട്ടികളിൽ ഒരാൾ ആദ്യം ഫോട്ടോ എടുക്കാൻ വിസമ്മതിച്ചുവെങ്കിലും പിന്നീട് ഇയാൾ പോകുമെന്ന പ്രതീക്ഷയിൽ ഫോട്ടോ എടുക്കാൻ സമ്മതിച്ചു. എന്നാൽ ഇയാൾ അവരുടെ സ്വകാര്യ ഇടത്തിൽ കടന്നുകയറുകയും രണ്ട് പെൺകുട്ടികൾക്കിടയിൽ ഇരിക്കുകയും ചെയ്തു. വീണ്ടും ചിത്രം എടുക്കാൻ ആംഗ്യം കാണിച്ചു. രണ്ടാമതും ചിത്രമെടുത്ത സേഷം സിംഗ് പെൺകുട്ടികളുടെ ഒരാളുടെ ചുമലിൽ കൈവെച്ചു. പെൺകുട്ടിക്ക് അസ്വസ്ഥത തോന്നിയതിനാൽ അവൾ എഴുന്നേറ്റ് കൈ തള്ളിമാറ്റാൻ ശ്രമിച്ചു.
ഇംഗ്ലീഷ് സംസാരിക്കാൻ അറിയാത്ത സിംഗ് സെപ്റ്റംബർ 16ന് അറസ്റ്റിലായി. ഇയാൾക്കെതിരേ ലൈംഗികാതിക്രമത്തിന് കേസെടുക്കുകയും ചെയ്തു.താമസിക്കാതെ ഇയാൾക്ക് ജാമ്യം ലഭിച്ചുവെങ്കിലും ഇതേ സംഭവത്തിൽ പുതിയ പരാതിയിൽ വീണ്ടും അറസ്റ്റിലായി. രണ്ടാമതും ജാമ്യം ലഭിച്ചു. കേസിൽ അടുത്തിടെയാണ് വാദം കേട്ടത്. ഒരു വ്യാഖ്യാതാവ് വഴിയും അഭിഭാഷകന്റെ സഹായത്തോടെയും സിംഗ് ലൈംഗിക ഇടപെടൽ നടത്തിയിട്ടില്ലെന്ന് കോടതി കണ്ടെത്തുകയും ക്രിമിനൽ പീഡനത്തിന് കുറ്റക്കാരനാണെന്ന് സമ്മതിക്കുകയും ചെയ്തു.
വിധി പുറപ്പെടുവിക്കുമ്പോൾ കാനഡ ബോർഡർ സർവീസസ് ഏജൻസി ഉദ്യോഗസ്ഥർ കോടതിമുറിയിൽ ഉണ്ടായിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. നടപടികൾ കഴിഞ്ഞയുടനെ സിംഗിനെ കസ്റ്റഡയിൽ എടുക്കാൻ എത്തിയതായിരുന്നു അവർ. ഡിസംബർ 30ന് ഇന്ത്യയിലേക്കുള്ള മടക്ക ടിക്കറ്റ് സിംഗ് ആദ്യമേ ബുക്ക് ചെയ്തിരുന്നു. എന്നാൽ, കേസുള്ളതിനാൽ നേരത്തെ പോകാൻ ശ്രമിച്ചു.
സിംഗ് ശല്യപ്പെടുത്തിയ പെൺകുട്ടികളുടെ പ്രസ്താവനകൾ കോടതിയിൽ ഉറക്കെ വായിച്ചു കേൾപ്പിച്ചു. ഒരാൾ സംഭവത്തോടെ തനിക്ക് ഗുരുതരമായ വൈകാരിക ആഘാതമുണ്ടായതായി കോടതിയെ അറിയിച്ചു. സംഭവം തന്റെ സുരക്ഷിതത്വബോധത്തെ ബാധിച്ചതായും അറിയിച്ചു.
സംഭവം തന്റെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിച്ചുവെന്നും പൊതു ഇടങ്ങളിൽ സിംഗിന്റെ പ്രായമുള്ളവരെ കാണുമ്പോൾ അസ്വസ്ഥതയുണ്ടാക്കുന്നതായും രണ്ടാമത്തെ പെൺകുട്ടി പറഞ്ഞു.
പെൺകുട്ടികളുമായി ബന്ധപ്പെടുന്നതിൽ നിന്നും അവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലേക്ക് പോകുന്നതിൽ നിന്നും തന്റെ പേരക്കുട്ടിയുടെ ഒഴികെ 16 വയസ്സിന് താഴെയുള്ള കുട്ടികളുടെ അടുത്ത് പോകുന്നതിൽ നിന്നും കോടതി സിംഗിനെ വിലക്കി.
New Delhi,New Delhi,Delhi
November 24, 2025 2:52 PM IST
കാനഡയില്‍ പേരക്കുട്ടിയെ കാണാൻ പോയ ഇന്ത്യക്കാരന് വിദ്യാര്‍ത്ഥിനികളെ ശല്യപ്പെടുത്തിയതിന് ജയില്‍ ശിക്ഷ; നാടുകടത്തും
