Ditwah Cyclone | ശ്രീലങ്കയിൽ ആഞ്ഞടിച്ച ദിത്വാ ചുഴലിക്കാറ്റ് ഇന്ത്യയുടെ തെക്കൻ തീരത്തേക്ക് നീങ്ങുന്നു Cyclone Ditwah hit Sri Lanka is moving towards the southern coast of India | World
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ദിത്വാ ചുഴലിക്കാറ്റ് ശ്രീലങ്കയിൽ നാശനഷ്ടങ്ങൾ വരുത്തിയ ശേഷം ഇന്ത്യയുടെ തെക്കൻ തീരപ്രദേശത്തേക്ക് നീങ്ങുന്നു. നിലവിൽ , ദിത്വ ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരത്ത് നിന്ന് വടക്ക്-വടക്ക് പടിഞ്ഞാറോട്ടാണ് നീങ്ങുന്നത്. ഞായറാഴ്ച പുലർച്ചെയോടെ ചുഴലിക്കാറ്റ് തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും, വടക്കൻ തമിഴ്‌നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാപ്രദേശ് തീരങ്ങളിലും എത്തുമെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) പ്രവചനം.തീരത്തോട് അടുക്കുമ്പോൾ നേരിയ തീവ്രത ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഐഎംഡി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, ഇത് മണിക്കൂറിൽ 70-90 കിലോമീറ്റർ വേഗതയിൽ നിന്ന് 100 കിലോമീറ്റർ വേഗതയിലേക്ക് മാറാൻ സാധ്യതയുണ്ട്.
ഇന്ത്യയുടെ തീരദേശ സംസ്ഥാനങ്ങൾ അതീവ ജാഗ്രതയിലാണ്. തമിഴ്നാട്ടിലെ നാഗപട്ടണം, തഞ്ചാവൂർ, ചെങ്കൽപ്പട്ട് തുടങ്ങിയ ഡെൽറ്റ, വടക്കൻ തീരദേശ മേഖലകളിലെ നിരവധി ജില്ലകളിൽ, റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ 20 സെന്റിമീറ്ററിൽ കൂടുതൽ മഴ പെയ്യാനുള്ള സാധ്യതയാണ് പ്രവചക്കപ്പെട്ടിരിക്കുന്നത്. ചെന്നൈയിലും സമീപ പ്രദേശങ്ങളിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഗതാഗതത്തെയും സാധാരണ ജീവിതത്തെയും തടസ്സപ്പെടുത്തുന്ന തരത്തിൽ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്.
തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും ദുർബല ജില്ലകളിൽ 14 ലധികം എൻഡിആർഎഫ് ടീമുകളെ ഇതിനകം സജ്ജമാക്കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ തീരത്ത് തന്നെ തുടരണമെന്ന് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ കൊടുങ്കാറ്റിന്റെ തീവ്രത കണക്കിലെടുത്ത് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി താഴ്ന്ന പ്രദേശങ്ങളിലെ താമസക്കാരെ നിയുക്ത ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുകയാണ്.
സമീപവർഷങ്ങളിൽ കണ്ട ഏറ്റവും മോശം കാലാവസ്ഥാ ദുരന്തങ്ങളിലൊന്നിനെയൊണ് ശ്രീലങ്ക നേരിടുന്നത്. ചുഴലിക്കാറ്റിനെത്തുടർന്ന് ദിവസങ്ങളോളം പെയ്ത പേമാരി പ്രത്യേകിച്ച് മധ്യമേഖലയിലും കിഴക്കൻ തീരപ്രദേശങ്ങളിലും വ്യാപകമായ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമായി.
ശ്രീലങ്കയിൽ മരണസംഖ്യ 130 കവിഞ്ഞു,.നിരവധി പേരെ കാണാതായതായും റിപ്പോർട്ടുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. 61,000-ത്തിലധികം കുടുംബങ്ങളിലെ 200,000-ത്തിലധികം ആളുകളെ വെള്ളപ്പൊക്കം സാരമായി ബാധിച്ചു. വീടുകൾ നശിക്കുകയോ ഭാഗികമായി കേടുപാടുകൾ സംഭവിക്കുകയോ ചെയ്തതിനെ തുടർന്ന് ആയിരക്കണക്കിന് ആളുകൾ അടിയന്തര ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടി. ബദുള്ള, കാൻഡി എന്നിവയുൾപ്പെടെയുള്ള തേയില കൃഷി ചെയ്യുന്ന പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്. മാതലെ, പൊളന്നരുവ തുടങ്ങിയ പ്രവിശ്യകളിലെ പ്രധാന ഹൈവേകളും പ്രധാന പാലങ്ങളും ഉൾപ്പെടെയുള്ള അവശ്യ അടിസ്ഥാന സൗകര്യങ്ങൾ ഒലിച്ചുപോവുകയും, അവിടെയുള്ള ആളുകളെ ഒറ്റപ്പെടുത്തുകയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തടസ്സമാകുകയും ചെയ്തു.
ശ്രീലങ്കയ്ക്ക് മാനുഷിക സഹായവും ദുരന്ത നിവാരണവും (HADR) നൽകുന്നതിനായി ഇന്ത്യ ഉടൻ തന്നെ ഓപ്പറേഷൻ സാഗർ ബന്ധു ആരംഭിച്ചു. കൊടുങ്കാറ്റ് ദുരന്തം വിതച്ച് മണിക്കൂറുകൾക്കുള്ളിൽ, അന്താരാഷ്ട്ര ഫ്ലീറ്റ് അവലോകനത്തിനായി കൊളംബോയിൽ ഉണ്ടായിരുന്ന ഇന്ത്യൻ നാവികസേനയുടെ വിമാനവാഹിനിക്കപ്പലായ INS വിക്രാന്തിനെയും ഫ്രണ്ട്ലൈൻ ഫ്രിഗേറ്റായ INS ഉദൈഗിരിയെയും ഉടൻ തന്നെ ദുരിതാശ്വാസ പ്രവർത്തനങ്ങളിലേക്ക് തിരിച്ചുവിട്ടു. 4.5 ടൺ ഡ്രൈ റേഷനും 2 ടൺ ഭക്ഷണസാധനങ്ങളും ഉൾപ്പെടെയുള്ള സഹായത്തിന്റെ ആദ്യ ഘട്ടം ഈ കപ്പലുകളിൽ എത്തിച്ചു.
ടെന്റുകൾ, പുതപ്പുകൾ, ശുചിത്വ കിറ്റുകൾ, റെഡി-ടു-ഈറ്റ് ഭക്ഷണം എന്നിവയുൾപ്പെടെ ഏകദേശം 12 ടൺ അടിയന്തര മാനുഷിക സാധനങ്ങൾ വഹിച്ചുകൊണ്ട് ഇന്ത്യൻ വ്യോമസേന സി-130ജെ വിമാനം കൊളംബോയിലേക്ക് അയച്ചു. കൂടാതെ, ശ്രീലങ്കൻ അധികൃതരെ സഹായിക്കുന്നതിനായി ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) ഉയർന്ന പരിശീലനം ലഭിച്ച 80 ഉദ്യോഗസ്ഥരും നാല് തിരച്ചിൽ നായ്ക്കളും അടങ്ങുന്ന രണ്ട് പ്രത്യേക രക്ഷാ സംഘങ്ങളെയും ശ്രീലങ്കയിലേക്കയച്ചിട്ടുണ്ട്.
New Delhi,Delhi
November 29, 2025 8:34 PM IST