Leading News Portal in Kerala

ഇന്ത്യയിലെ സോഷ്യല്‍ മീഡിയയിലെ പുലികൾ അമേരിക്കയുടെ എച്ച്-1ബി വിസാ പരിശോധനാ നയത്തില്‍ കുടുങ്ങി | World


Last Updated:

എച്ച്1ബി വിസ അപേക്ഷകരും അവരുടെ എച്ച്4 ആശ്രിതരും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരസ്യമാക്കണമെന്നും വിവരങ്ങൾ പരിശോധിക്കണമെന്നും യുഎസ് നിര്‍ദ്ദേശിച്ചിരുന്നു

(Representative image: Getty)
(Representative image: Getty)

യുഎസ് ദേശീയ സുരക്ഷാ വകുപ്പിന്റെ പുതിയ സോഷ്യല്‍ മീഡിയ പരിശോധനാ നയങ്ങളില്‍ ബുദ്ധിമുട്ടിലായി ഇന്ത്യയിലെ എച്ച്-1ബി വിസാ (H-1B Visa) അപേക്ഷകര്‍. നടപടികളുടെ ഭാഗമായി എച്ച്-1ബി വിസയ്ക്ക് അപേക്ഷിച്ചിട്ടുള്ള നിരവധിയാളുകളുടെ അപ്പോയിന്റ്‌മെന്റുകള്‍ അടുത്ത വര്‍ഷത്തേക്ക് മാറ്റി. ഇതുസംബന്ധിച്ച ഇമെയില്‍ സന്ദേശം അപേക്ഷകര്‍ക്ക് ലഭിച്ചതായാണ് വിവരം.

വിസ അപ്പോയിന്റ്‌മെന്റ് പുനഃക്രകമീകരിച്ചതായും, പുതിയ അപ്പോയിന്റ്‌മെന്റ് വിവരങ്ങള്‍ അറിയിക്കുമെന്നും പറഞ്ഞാണ് അപേക്ഷകര്‍ക്ക് ഇമെയില്‍ സന്ദേശങ്ങള്‍ അയച്ചിരിക്കുന്നത്. പുനഃക്രമീകരണത്തെ കുറിച്ച് അറിയിച്ചതിന് ശേഷവും മുമ്പ് ഷെഡ്യൂള്‍ ചെയ്ത തീയതിയില്‍ കോണ്‍സുലേറ്റില്‍ എത്തുന്നവര്‍ക്ക് പ്രവേശനം ഉണ്ടാകില്ലെന്നും എംബസി മുന്നറിയിപ്പ് നല്‍കി.

ഡിസംബര്‍ പകുതി മുതല്‍ മാസവസാനം വരെ ഷെഡ്യൂള്‍ ചെയ്തിട്ടുള്ള അപ്പോയിന്റ്‌മെന്റുകളാണ് അടുത്ത വര്‍ഷം മാര്‍ച്ചിലേക്ക് മാറ്റിയിട്ടുള്ളതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം എത്ര അപേക്ഷകരാണ് ഈ ബുദ്ധിമുട്ട് നേരിടുന്നതെന്ന കൃത്യമായ കണക്കുകള്‍ ലഭ്യമല്ല.

എച്ച്1ബി വിസ അപേക്ഷകരും അവരുടെ എച്ച്4 ആശ്രിതരും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരസ്യമാക്കണമെന്നും വിവരങ്ങൾ പരിശോധിക്കണമെന്നും യുഎസ് നിര്‍ദ്ദേശിച്ചിരുന്നു. ഡിസംബര്‍ 15 മുതല്‍ ഇതിനായുള്ള അവലോകന നടപടികള്‍ ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നത്. വിസ അപേക്ഷകരുടെ സാമൂഹികമാധ്യമങ്ങളിലെ ഇടപെടലുകള്‍ അറിയുന്നതിനായാണ് ഇത്.

യുഎസിന്റെ ദേശീയ സുരക്ഷയ്‌ക്കോ ജനങ്ങളുടെ സുരക്ഷയ്‌ക്കോ ഭീഷണിയാകുന്നവരോ രാജ്യത്ത് പ്രവേശിപ്പിക്കാന്‍ കൊള്ളാത്തവരോ ആയ വ്യക്തികളെ തിരിച്ചറിഞ്ഞ് വിസ നിഷേധിക്കാനാണ് ഈ നീക്കത്തിലൂടെ ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നത്. വിദ്യാര്‍ത്ഥികളുടെയും രാജ്യങ്ങള്‍ തമ്മിലുള്ള വിവിധ വിനിമയങ്ങളുടെ ഭാഗമായി യുഎസിലെത്തുന്നവരുടെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ പരിശോധന നേരത്തെ നിര്‍ബന്ധമാക്കിയിരുന്നു.

വിസ അപേക്ഷകരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ അവലോകനം നടത്തുന്നതിനായാണ് അപ്പോയിന്റ്‌മെന്റുകള്‍ മാറ്റിവെക്കുന്നതെന്നാണ് വിവരം. വരും ആഴ്ചകളിലെ നിരവധി അപ്പോയിന്റ്‌മെന്റുകള്‍ റദ്ദാക്കിയതായും സോഷ്യല്‍ മീഡിയ പരിശോധനയ്ക്കായി അപ്പോയിന്റ്‍മെന്റുകൾ മാര്‍ച്ചിലേക്ക് പുനഃക്രമീകരിക്കുകയും ചെയ്തതായി പ്രമുഖ ബിസിനസ് ഇമിഗ്രേഷന്‍ നിയമ സ്ഥാപനമായ സ്റ്റീവന്‍ ബ്രൗണിലെ അഭിഭാഷകന്‍ പറഞ്ഞു.

ഓരോ വിസ വിധി നിര്‍ണ്ണയവും ഒരു ദേശീയ സുരക്ഷാ തീരുമാനമാണെന്ന് യുഎസ് ദേശീയ സുരക്ഷാ വകുപ്പ് അറിയിച്ചു.

കുടിയേറ്റ ചട്ടങ്ങള്‍ ശക്തമാക്കാന്‍ ട്രംപ് ഭരണകൂടം സ്വീകരിച്ചിട്ടുള്ള നടപടികളില്‍ ഏറ്റവും പുതിയതാണ് സോഷ്യല്‍ മീഡിയ അക്കൗണ്ട് പരിശോധനാ നയം. നേരത്തെ എച്ച്-1ബി വിസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള ഒറ്റത്തവണ ഫീസ് ട്രംപ് ഒരു ലക്ഷം ഡോളറായി ഉയര്‍ത്തിയിരുന്നു. യുഎസില്‍ താല്‍ക്കാലിക തൊഴില്‍ തേടുന്ന ഇന്ത്യന്‍ തൊഴിലാളികളെ ഇത് സാരമായി ബാധിച്ചേക്കും.

ആശങ്കജനകമായ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ ഗ്രീന്‍ കാര്‍ഡ്, യുഎസ് പൗരത്വം, മറ്റ് ഇമിഗ്രേഷന്‍ അപേക്ഷകള്‍ എന്നിവയും യുഎസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. അഫ്ഗാനില്‍ നിന്നുള്ള ഒരാള്‍ രണ്ട് നാഷണല്‍ ഗാര്‍ഡ് സൈനികരെ വെടിവച്ചുകൊന്നതിനെ തുടര്‍ന്നാണിത്.

Summary: H-1B Visa applicants in India are facing difficulties due to the US Department of Homeland Security’s new social media vetting policies. As part of the process, many H-1B visa applicants have had their appointments postponed to next year