Leading News Portal in Kerala

അമേരിക്കയ്ക്ക് പിന്നാലെ ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങൾക്ക് 50 ശതമാനം വരെ തീരുവ ചുമത്തി മെക്‌സിക്കോ Mexico imposes tariffs of up to 50 percent on Asian countries including India following the US  | World


Last Updated:

മെക്സിക്കോയുമായി സ്വതന്ത്ര വ്യാപാര കരാർ ഇല്ലാത്തതിനാൽ ഇന്ത്യയെ തീരുമാനം നേരിട്ട് ബാധിക്കും

News18
News18

ഇന്ത്യ, ചൈന, ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 50 ശതമാനം വരെ പുതിയ തീരുവ ചുമത്തി മെക്സിക്കോ. ഓട്ടോമൊബൈൽസ്, ഓട്ടോ പാർട്സ്, തുണിത്തരങ്ങൾ, വസ്ത്രങ്ങൾ, പ്ലാസ്റ്റിക്, സ്റ്റീൽ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ് എന്നിവയുൾപ്പെടെ 1,400-ലധികം ഉൽപ്പന്നങ്ങളെ ലക്ഷ്യം വച്ചുള്ളതാണ് മെക്സിക്കോ കോൺഗ്രസിന്റെ ഇരുസഭകളും പാസാക്കിയ പുതിയി തീരുവ നടപടി. 2026 ജനുവരി 1 മുതലാണ് പുതിയ തീരുവ പ്രാബല്യത്തിൽ വരുന്നത്. മെക്സിക്കോയുമായി സ്വതന്ത്ര വ്യാപാര കരാർ ഇല്ലാത്തതിനാൽ ഇന്ത്യയെ തീരുമാനം നേരിട്ട് ബാധിക്കും.

ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും പ്രത്യേകിച്ച് ചൈനയുമായുള്ള വർദ്ധിച്ചുവരുന്ന വ്യാപാര അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനുമാണ് താരിഫ് പാക്കേജ് ലക്ഷ്യമിടുന്നതെന്ന് മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോമിന്റെ സർക്കാർ പറയുന്നു. പ്രാദേശിക വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തുന്നതിനും കുറഞ്ഞ ചെലവിലുള്ള ഇറക്കുമതികളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നിയമത്തിന് രൂപം നൽകിയത്.

മെക്സിക്കോയുടെ സാമ്പത്തിക മന്ത്രാലയം സെപ്റ്റംബറിലാണ് ഈ നിർദ്ദേശം ആദ്യമായി അവതരിപ്പിച്ചത്. ചൈനയിൽ നിന്നും ആഭ്യന്തര ബിസിനസ് ഗ്രൂപ്പുകളിൽ നിന്നും എതിർപ്പ് നേരിട്ടെങ്കിലും ഒടുവിൽ 281 വോട്ടുകൾക്ക് നിയമം പാർലമെന്റ് പാസാക്കുകയായിരുന്നു.

യുഎസ് തീരുവ ഭീഷണി മറികടക്കാൻ മെക്സിക്കോയെ ഒരു കയറ്റുമതി കേന്ദ്രമായി ഏഷ്യൻ രാജ്യങ്ങൾ ഉപയോഗിക്കുന്നുണ്ട്.ഇത് തടയാൻ അമേരിക്ക മെക്സിക്കോയിൽ സമ്മർദം ചെലുത്തിയെന്നും താരിഫ് പരിഷ്കരണം അമേരിക്കയെ പ്രീണിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണെന്നും വിദഗ്ധർ പറയുന്നു.ചൈന, വിയറ്റ്നാം, ഇന്തോനേഷ്യ, ഇന്ത്യ എന്നീ രാജ്യങ്ങൾ മെക്സിക്കോയിൽ തങ്ങളുടെ ഉൽപ്പാദനം വികസിപ്പിക്കുന്നുണ്ടെന്ന് യുഎസ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

തീരുവ പരിഷ്കരണം തിരുത്തമെന്ന് ചൈന മെക്സിക്കോയോട് ആവശ്യപ്പെട്ടിട്ടുണ്ട്.മെക്സിക്കോയുടെ വ്യാപാര നടപടികളെക്കുറിച്ച് ബീജിംഗ് അന്വേഷണവും ആരംഭിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/World/

അമേരിക്കയ്ക്ക് പിന്നാലെ ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങൾക്ക് 50 ശതമാനം വരെ തീരുവ ചുമത്തി മെക്‌സിക്കോ