ഫെബ്രുവരി 12ലെ പൊതു തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനൊരുങ്ങി ബംഗ്ലാദേശിലെ ഹിന്ദുക്കൾ Hindus in Bangladesh plan to boycott February 12 general elections amid rising attacks | World
Last Updated:
1971-ലെ സെൻസസ് പ്രകാരം ബംഗ്ലാദേശിലെ ജനസംഖ്യയുടെ ഏകദേശം 30 ശതമാനമായിരുന്ന ഹിന്ദുക്കൾ ഇപ്പോൾ ഏകദേശം വെറും 9 ശതമാനമാനമായി കുറഞ്ഞു
വർദ്ധിച്ചുവരുന്ന ആക്രമണങ്ങൾക്കിടെ ഫെബ്രുവരി 12ൽ പൊതു തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനൊരുങ്ങി ബംഗ്ലാദേശിലെ ഹിന്ദുക്കൾ. ബംഗ്ലാദേശിലെ ശരിയത്ത്പൂരിലെ മൊബൈൽ ഷോപ്പ് ഉടമയായ ഖോകോൺ ചന്ദ്ര ദാസിനെ ഒരു കൂട്ടമാളുകൾ തീവച്ച് കൊന്നതാണ് എറ്റവും ഒടുവിലത്തെ സംഭവം. ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു ഖോകോൺ ചന്ദ്ര ദാസ് മരിച്ചത്. ഡിസംബർ മുതൽ ഹിന്ദു സമുദായത്തിൽ നിന്നുള്ള ഒരാളുടെ അഞ്ചാമത്തെ മരണമാണിത്.
1971-ലെ സെൻസസ് പ്രകാരം ബംഗ്ലാദേശിലെ ജനസംഖ്യയുടെ ഏകദേശം 30 ശതമാനമായിരുന്ന ഹിന്ദുക്കൾ ഇപ്പോൾ ഏകദേശം വെറും 9 ശതമാനമാനമായി കുറഞ്ഞു. പലരും രാജ്യം വിട്ടു പോവുകയോ തങ്ങളുടെ മതം തിരിച്ചറിയപ്പെടുന്നതിൽ നിന്ന് ഒഴിഞ്ഞു നിൽക്കുകയോ ചെയ്യുന്നു. ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങൾ പുതിയതല്ലെന്ന് സമുദായ അംഗങ്ങൾ തന്നെ പറയുന്നു. എന്നാൽ അക്രമങ്ങളിൽ അസ്വസ്ഥതയുണ്ടാക്കുന്ന ഒരു മാറ്റം ഉയർന്നുവന്നിട്ടുണ്ട്. ആളുകളെ ഇപ്പോൾ ചുട്ടെരിക്കുന്ന രീതിയാണ് കാണുന്നത്. ഇത് ഭയപ്പെടുത്തുന്ന കാര്യമാണെന്ന് കടുത്ത ഉത്കണ്ഠ പ്രകടിപ്പിച്ചുകൊണ്ട് നിരവധി താമസക്കാർ പറയുന്നു.
തിരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയ പാർട്ടികൾ മതേതര പ്രതിച്ഛായ ഉയർത്തിക്കാട്ടാൻ നന്നേ പാടുപെടുന്നുണ്ട്. ന്യൂനപക്ഷ സംരക്ഷകർ എന്ന പ്രതിച്ഛായ നേടിയെടുക്കാൻ പലരും രംഗത്തുവന്നിട്ടുണ്ട്. ധാക്ക -7 ലെ ബിഎൻപി സ്ഥാനാർത്ഥി ഹമീദുർ റഹ്മാൻ ഹമീദ് അനുശോചന യോഗത്തിൽ പങ്കെടുക്കാൻ ചരിത്രപ്രസിദ്ധമായ ധാക്കേശ്വരി ക്ഷേത്രം സന്ദർശിച്ചത് ഇതിനൊരുദാഹരണമാണ്. “ഹിന്ദുക്കളെ ലക്ഷ്യം വയ്ക്കുകയോ കൊല്ലുകയോ ചെയ്യുന്നുവെന്ന് പറയുന്നത് തെറ്റാണ്” എന്ന് അദ്ദേഹം ന്യൂസ് 18 നോട് പറഞ്ഞു.
പോളിംഗ് ദിവസം അടുക്കുന്തോറും ഹിന്ദു സമൂഹങ്ങൾക്കിടയിൽ അസ്വസ്ഥത വർദ്ധിച്ചുവരികയാണ്. നീതിയുക്തവും സുരക്ഷിതവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി അസോസിയേഷനുകൾ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാൻ പദ്ധതിയിടുന്നുണ്ട്. ചില ഗ്രൂപ്പുകൾ തങ്ങളുടെ ആശങ്കകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രതീക്ഷിച്ച് തിരഞ്ഞെടുപ്പ് ബഹിഷ്‌കരണം പോലും പരിഗണിക്കുന്നുണ്ട്.
ബിഎൻപിക്കും ജമാഅത്ത്–നാഷണൽ സിറ്റിസൺസ് പാർട്ടി സഖ്യത്തിനും, വരാനിരിക്കുന്ന ആഴ്ചകൾ നിർണായകമാണ്. ഷെയ്ഖ് ഹസീനയ്ക്ക് ശേഷം ബംഗ്ലാദേശ് ഒരു പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചുവെന്നും ന്യൂനപക്ഷങ്ങൾക്ക് ഭയമില്ലാതെ ജീവിക്കാൻ കഴിയുമെന്നും ലോകത്തെ ബോധ്യപ്പെടുത്താൻ അവർക്ക് സാധിക്കുമോ എന്നത് ഒരു തുറന്ന ചോദ്യമായി തുടരുന്നു.
New Delhi,Delhi
Jan 04, 2026 10:23 AM IST
