കൊല്ലം: ഇരവിപുരം റെയിൽവേ ഗേറ്റിലെ പതിറ്റാണ്ടുകൾ നീണ്ട ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമേകി പുനർനിർമ്മിച്ച റെയിൽവേ മേൽപ്പാലം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നാടിന് സമർപ്പിച്ചു. റെയിൽവേ വിഹിതമായ 6.75 കോടി രൂപ ഉൾപ്പെടെ ആകെ 38.21 കോടി രൂപ ചെലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടെ പാലം പണിതീർത്തത്. ഭൂമി ഏറ്റെടുക്കലിനായി 10.04 കോടി രൂപയും പാലത്തിന്റെ പ്രധാന നിർമ്മാണത്തിനായി 20.54 കോടി രൂപയും കെ.എസ്.ഇ.ബി., വാട്ടർ അതോറിറ്റി എന്നിവയുടെ അനുബന്ധ പ്രവർത്തനങ്ങൾക്കായി 86.88 ലക്ഷം രൂപയുമാണ് വിനിയോഗിച്ചത്. മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇരവിപുരം എം.എൽ.എ. എം. നൗഷാദ്,സിപിഎം ജില്ല സെക്രട്ടറി എസ് ജയമോഹൻ കൊല്ലം മേയർ എ.കെ. ഹഫീസ്, വാർഡ് കൗൺസിലർ മഷ്ഹൂർ തുടങ്ങി നിരവധി ജനപ്രതിനിധികളും സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. തീരദേശ മേഖലയെ നഗരവുമായി വേഗത്തിൽ ബന്ധിപ്പിക്കുന്ന ഈ പാലം യാഥാർത്ഥ്യമായതോടെ പ്രദേശത്തെ ഗതാഗത-വാണിജ്യ മേഖലകളിൽ വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.




