കോഴിക്കോട്: ഭാരത് ലജ്‌ന മൾട്ടി സ്റ്റേറ്റ് ഹൗസിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (BLM) ഫൗണ്ടർ ആർ. പ്രേംകുമാറിനെതിരെ 80 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പിന് പോലീസ് കേസെടുത്തു. കോഴിക്കോട് സിറ്റിക്ക് കീഴിലുള്ള നടക്കാവ് പോലീസാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സ്ഥാപനത്തിൽ 2024 ഒക്ടോബർ മാസം മുതൽ സി.ഇ.ഒ ആയി ജോലിചെയ്തിരുന്ന നവീൻ എസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം സ്വദേശിയായ ആർ. പ്രേംകുമാറിനെതിരെ കേസെടുത്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിത (BNS) വകുപ്പുകളായ 316(5), 318(2) എന്നിവ പ്രകാരം കുറ്റകരമായ വിശ്വാസവഞ്ചന, ചതി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ് (എഫ്.ഐ.ആർ നമ്പർ 0277/2026) രജിസ്റ്റർ ചെയ്തിട്ടുള്ളത്.
പരാതിക്കാരൻ്റെ മൊഴിപ്രകാരം, ബി.എൽ.എം സ്ഥാപനത്തിലെ സാധാരണ മെമ്പറായ പ്രതി കമ്പനിയുടെ ഐഡി ഉപയോഗിച്ച് നിയമവിരുദ്ധമായി പണമിടപാടുകൾ നടത്തുകയായിരുന്നു. ഈ ഐഡി ഉപയോഗിച്ച് സ്ഥാപനത്തിൻ്റെ അക്കൗണ്ടിൽ നിന്നും പല അക്കൗണ്ടുകളിലേക്കായി 80 കോടി രൂപയോളം ട്രാൻസ്ഫർ ചെയ്ത് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കി എന്നാണ് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നത്. 2024 ഒക്ടോബർ 1 മുതൽ 2026 ഏപ്രിൽ 27 വരെയുള്ള കാലയളവിലാണ് ഈ തട്ടിപ്പുകൾ നടന്നതായി റിപ്പോർട്ടിലുള്ളത്.
സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന ഇക്കണോമിക് ഒഫൻസസ് വിങ് (EOW), ക്രൈംബ്രാഞ്ച് തുടങ്ങിയ ഉന്നത പോലീസ് വിഭാഗങ്ങളുടെ പരിശോധനകൾക്കും നിർദ്ദേശങ്ങൾക്കും ശേഷമാണ് കോഴിക്കോട് നടക്കാവ് പോലീസ് ഔദ്യോഗികമായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് തുടർ നടപടികൾ സ്വീകരിച്ചിരിക്കുന്നത്.
അതേസമയം, ബി.എൽ.എം കോ-ഓർഡിനേറ്റർമാരുടെ പ്രത്യേക യോഗം 2026 മെയ് 9 ന് കൊച്ചി പാലാരിവട്ടത്തുള്ള ഐ.എം.എ ഹൗസിൽ വെച്ച് സംഘടിപ്പിച്ചതിന്റെ പോസ്റ്ററുകൾ പുറത്തുവന്നിട്ടുണ്ട്. പ്രതിയായ ആർ. പ്രേംകുമാറിൻ്റെ ചിത്രത്തോടൊപ്പം എഫ്.ഐ.ആർ വിവരങ്ങളും 80 കോടിയുടെ തട്ടിപ്പ് വിവരങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഫ്ലെക്സ് ബോർഡുകളും ഇതിനോടകം വ്യാപകമായി പ്രചരിക്കുന്നുണ്ട്. പോലീസിലും മറ്റു ഡിപ്പാർട്ടുമെന്റുകളിലും പരാതി നൽകിയിട്ടും മുൻപ് കൃത്യമായ നടപടികൾ സ്വീകരിക്കാത്തതിനാലാണ് വിവരം പുറത്തറിയാൻ കാലതാമസം നേരിട്ടത് എന്ന് പരാതിയിൽ സൂചിപ്പിക്കുന്നു.




