നവി മുംബൈ: രാജ്യത്തെ മാധ്യമപ്രവർത്തകരുടെ സുരക്ഷയും സാമ്പത്തിക ഭദ്രതയും മുൻനിർത്തി ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (ജെ.എം.എ.) വിപുലമായ ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ചു. സംഘടനയുടെ മഹാരാഷ്ട്ര ഘടകത്തിന്റെ വിപുലീകരണത്തോടനുബന്ധിച്ച് നവി മുംബൈയിൽ സംഘടിപ്പിച്ച വെൽക്കം മീറ്റിലാണ് നിർണ്ണായക തീരുമാനങ്ങൾ ഉണ്ടായത്. ഇന്ത്യയിലുടനീളമുള്ള സംഘടനയിലെ അംഗങ്ങൾക്ക് 20 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുമെന്നതാണ് ഇതിൽ പ്രധാനപ്പെട്ടത്. അപകടസാധ്യതയുള്ള സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകർക്കും അവരുടെ കുടുംബങ്ങൾക്കും വലിയൊരു സുരക്ഷാ കവചമായി ഈ പദ്ധതി മാറും.
മാധ്യമപ്രവർത്തകരുടെ സാമ്പത്തിക സ്വാശ്രയത്വം ലക്ഷ്യമിട്ട് ദേശീയതലത്തിൽ പ്രവർത്തിക്കുന്ന ഒരു മൾട്ടി-സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റി രജിസ്റ്റർ ചെയ്യാനുള്ള നടപടികൾക്ക് അസോസിയേഷൻ തുടക്കം കുറിച്ചു. ഇതിലൂടെ കുറഞ്ഞ പലിശനിരക്കിൽ വായ്പകളും മറ്റ് സാമ്പത്തിക സഹായങ്ങളും ലഭ്യമാക്കി മാധ്യമപ്രവർത്തകർക്കിടയിലെ സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കാനാണ് ലക്ഷ്യമിടുന്നത്. മാധ്യമപ്രവർത്തനത്തിലെ നൈതികതയും പ്രൊഫഷണലിസവും വർദ്ധിപ്പിക്കുന്നതിനായി പ്രത്യേക പരിശീലന പരിപാടികൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. അതോടൊപ്പം, ഡിജിറ്റൽ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ആവശ്യമായ നിയമപരമായ അംഗീകാരവും രജിസ്ട്രേഷൻ നടപടികൾക്കുള്ള സാങ്കേതിക സഹായവും അസോസിയേഷൻ നൽകും. ജനാധിപത്യത്തിന്റെ നാലാം തൂണിനെ കൂടുതൽ കരുത്തുറ്റതാക്കാനുള്ള നീക്കമാണിതെന്ന് ജെ.എം.എ. ഭാരവാഹികൾ അറിയിച്ചു.




